തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കിയ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനം കാഴ്ച വെച്ചതായി തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗം വിലയിരുത്തി. ചരിത്ര വിജയം ബിജെപിക്ക് സമ്മാനിച്ച ഓ രാജഗോപാലിനെ യോഗം അഭിനന്ദിച്ചു.
കേരളത്തിലെ ഇരു മുന്നണികള്‍ക്കും ബദലായി ദേശീയ ജനാധിപത്യസഖ്യം ഉയര്‍ന്നു വന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. കിട്ടിയ വോട്ടുകളുടെ കാര്യത്തില്‍ കേരളത്തലെ മൂന്നാമത്തെ ഒറ്റകക്ഷിയായി മാറാന്‍ ബിജെപിക്കായി. സിപിഎമ്മിന് 58.70 ലക്ഷവും കോണ്‍ഗ്രസിന് 48.39 ലക്ഷവും വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപിക്ക് 21.62 ലക്ഷം വോട്ടുകള്‍ സമാഹരിക്കാനായി.
19 സീറ്റ് കിട്ടിയ സിപിഐ 18 സീറ്റുകള്‍ നേടിയ മുസ്ലീംലീഗ് എന്നീ പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്കാണ്. ദേശീയ ജനാധിപത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ ബിഡിജെഎസും മികച്ച പ്രകടനം നടത്തിയതായി കോര്‍ കമ്മിറ്റി വിലയിരുത്തി. 3.88 ശതമാനത്തോടെ 7.80 ലക്ഷം വോട്ടുകള്‍ നേടാന്‍ ബിഡിജെഎസിനായി.
6 സീറ്റുകള്‍ നേടിയ കേരളാ കോണ്‍ഗ്രസ് എമ്മിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിഡിജെഎസ് നേടി എന്നത് ശ്രദ്ധേയമാണ്. 3 മണ്ഡലങ്ങളില്‍ അരലക്ഷത്തിലധികം വോട്ടുകള്‍ ബിജെപിക്ക് നേടാനായി. ഇത് ആദ്യമാണ്.
8 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിന്റെ മൂന്നിലൊന്ന് വോട്ടുകള്‍ നേടാനും 7 സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിക്കായി. ഇവിടെ വിജയിക്കാന്‍ കഴിയാതെ പോയത് ഇരു മുന്നണികളുടേയും ഒത്തുകളി മൂലമാണ്. മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഇത് ഏറ്റവും പ്രകടമായത്
. ബിജെപിയെ നിയമസഭാ കാണിക്കാതിരിക്കാന്‍ മുന്നണികള്‍ ഒത്തുകളിച്ചതായി യോഗം വിലയിരുത്തി. ഇടതു പക്ഷജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായ ജനവിധിയെ ബിജെപി മാനിക്കുന്നു. അഴിമതി സര്‍ക്കാരിനെതിരായ വിധിയെഴുത്തിലാണ് ഇടത് മുന്നണിക്ക് നേട്ടം കൊയ്യാനായത്.
ഈ വിജയം അക്രമം നടത്താനുള്ള അവസരമായി ഇടതു മുന്നണി കാണില്ലെന്നാണ് ജനാധിപത്യ കേരളത്തിന്റെ വിശ്വാസം.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയതോടെ സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ അഴിഞ്ഞാട്ടം നടത്തുന്നതില്‍ കോര്‍ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അദ്ധ്യക്ഷനായിരുന്നു. ഓ രാജഗോപാല്‍, പിഎസ് ശ്രീധരന് പിള്ള, പികെ കൃഷ്ണദാസ്, വി മുരളീധരന്, എഎന്‍ രാധാകൃഷ്ണന്, എംടി രമേശ്, ശോഭാ സുരേന്ദ്രന്, കെആര്‍ ഉമാകാന്തന്‍, കെ സുഭാഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: