തിരുവനന്തപുരം: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടുപോകാന്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘിനെ വിജയിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. കഴിഞ്ഞ 51 കൊല്ലമായി കേരളത്തിലെ ഭരണകൂടത്തിന്റെ അശ്രദ്ധമൂലം നഷ്ടത്തിലായ സ്ഥാപനമാണ് കെഎസ്ആര്‍ടിസി. രാജഭരണകാലത്ത് ആരംഭിച്ച ഈ സ്ഥാപനം ഒരുകാലത്ത് ഏറ്റവും പ്രൗഢമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ്. ഗവണ്മെന്റുകളുടെ അശ്രദ്ധയും പിടിപ്പുകേടും കാരണം ഇന്ന് കനത്ത നഷ്ടത്തിലാണ്. വിരമിച്ച ആളുകള്‍ക്ക് പെന്ഷന് കിട്ടാതെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ്. 45000ത്തോളം ജീവനക്കാരുടെ സ്ഥിതി വളരെ പതിതാപകരമാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാന്‍ ഹിത പരിശോധനയില്‍ ബിഎംഎസ് നേതൃത്വം നല്കുന്ന കെഎസ്ടി എംപ്ലോയീസ് സംഘിന് വോട്ടുനല്‍കി വിജയിപ്പിക്കേണ്ടതുണ്ടെന്ന് കുമ്മനം പറഞ്ഞു. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ റഫറണ്ടത്തോടനുബന്ധിച്ച് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച വാഹനപ്രചരണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ കെഎസ്ടിഇഎസിനെ വിജയിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന ഖജാന്‍ജി ജി.കെ. അജിത്ത്, കെഎസ്ടിഇഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ്, യൂണിയന് ജില്ലാ സെക്രട്ടറി റെജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: