കണ്ണൂര്‍്/ കാസര്‍കോട്: തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സിപിഎം അക്രമം തുടരുന്നു. ബിജെപി കല്ല്യാശ്ശേരി മണ്ഡലം ട്രഷറര്‍ ചെറുകുന്ന് തെക്കുമ്പാട് എം.കെ.മധുവിന്റെ വീടും കാറും അക്രമികള്‍ തകര്‍ത്തു. രാത്രി 12 മണിയോടെയാണ് അക്രമം നടന്നത്. കല്ല്യാശ്ശേരി സ്ഥാനാര്‍ത്ഥി കെ.പി. അരുണ്‍ മാസ്റ്ററുടെ ഇന്‍ചാര്‍ജായിരുന്നു മധു.
മട്ടന്നൂര്‍ കരേറ്റയില്‍ ശ്രീനാരായണ ഗുരുമന്ദിരം തകര്‍ത്തു, മന്ദിരത്തിനകത്തെ ദേശീയപതാകയും കത്തിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ സിപിഎം പ്രവര്ത്തകന് പുരുഷുവിന്റെ ബാര്‍ബര്‍ ഷോപ്പ് സിപിഎമ്മുകാര്‍ തന്നെ അടിച്ച് തകര്‍ത്തു. ഇവിടെ ജോലി ചെയ്യുന്നവര്‍ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരാണ്. പുരുഷോത്തമന് എല്‍ഡിഎഫിന്റെ ആഹ്ലാദപ്രകടനത്തില് പങ്കെടുത്തുകൊണ്ടിരിക്കെയാണ് അക്രമം.ഉരുവച്ചാലില്‍ ബിജെപി പ്രവര്‍ത്തകന്റെ മോഡേണ്‍ ഇലക്ട്രോണിക്സ് കടയും തല്ലിത്തകര്‍ത്തു.
പിണറായിയില്‍ ബിജെപി അനുഭാവിസൗപര്ണികയില് പത്മിനിയുടെ വീട് അടിച്ച് തകര്‍ത്തു. സിപിഎം സംഘം വെട്ടിയ ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി രമേശന്റെ നില അതീവഗുരുതരമായി തുടരുകയാണ്. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹം അപകടനില തരണംചെയ്തിട്ടില്ല. ഇന്നലെ രാവിലെ രമേശനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
അതിനിടെ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ ഒരു സിപിഎം പ്രവര്ത്തകന് ഗുരുതരമായി പരിക്കേറ്റു. ആയിത്തറ മമ്പറത്തെ രാജ് കമലിനാണ് പരിക്കേറ്റത്. ഇരുകൈകളുടെയും പത്തികള്‍ തകര്‍ന്ന ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയാണ് അപകടം നടന്നത്. സ്ഫോടനത്തില്‍ ഇയാളുടെ കൈവിരലുകള്‍ ചിന്നിച്ചിതറി. തൊട്ടടുത്ത പറമ്പില്‍ നിന്നാണ് വിരലുകള്‍ കണ്ടെടുത്തത്.
കാസര്‍കോട്ട് വോട്ടെടുപ്പ് ദിവസം ആരംഭിച്ച ആക്രമണം തുടരുകയാണ്. ഇന്നലെ വൈകുന്നേരം മുതല്‍ ഏഴ് ദിവസത്തേക്ക് കാസര്‍കോട് മഞ്ചേശ്വരം ഹൊസ്സ്ദുര്ഗ്ഗ് താലൂക്കുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സിപിഎം മുസ്ലിം ലീഗ് ക്രിമിനല്‍ സംഘമാണ് വ്യാപകമായ അക്രമണം നടത്തുന്നത്. വ്യാഴാഴ്ച വൈകിട്ട് പുല്ലൂരിലെ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം തകര്‍ത്തു. അജാനൂര്‍ പഞ്ചായത്തിലെ മഡിയന്‍, വെള്ളിക്കോത്ത്, മടിക്കൈ പഞ്ചായത്തിലെ ചുണ്ട തുടങ്ങിയ സ്ഥലങ്ങളിലെ ബിജെപി പ്രവര്‍ത്തകരുടെ വ്യാപാര സ്ഥാപനങ്ങളും, വീടുകളും കാറുകളും തകര്‍ത്തിട്ടുണ്ട്.
സിപിഎം കേന്ദ്രമായ വെള്ളിക്കോത്ത് വ്യാഴാഴ്ച വൈകുന്നേരം ബിജെപി അനുഭാവികളുടെ വ്യപാര സ്ഥാപനങ്ങള്‍ തെരഞ്ഞ് പിടിച്ച് അക്രമിച്ചും തീയിട്ടും നശിപ്പിച്ചു. മഡിയന്‍ കൂലോത്തിന് സമീപത്തെ കെ.വി.സുധാകരന്റെ വെള്ളിക്കോത്തെ മഡിയന്‍ ട്രേഡേര്‍സ് എന്ന് ഹാര്ഡ്വെയര് കടയും, മാക്കരംകോട്ടെ കെ.സുലോചനയുടെ സീതാ ലേഡീസ് ടൈലറിങ് ഇന്‍സ്റ്റിറ്റിയൂട്ടും ടൈലറിങ് സെന്ററും രാത്രി സിപിഎം അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. എട്ടോളം ടൈലറിങ് മെഷിന് കത്തിനശിച്ചു. കൂടാതെ തയ്ക്കാനായി വാങ്ങിവെച്ചിരുന്നു യൂണിഫോം തുണികളും കല്ല്യാണ സാരികളും കത്തിയവയില്പ്പെടും.
മഡിയന്‍ ട്രേഡേര്‍സ് അക്രമിച്ച് അവിടെയുണ്ടായിരുന്ന സാധന സാമഗ്രികള്‍ നശിപ്പിച്ചു. പുതിയ ഗുഡ്സ് വാഹനം പൂര്‍ണമായും നശിപ്പിച്ചു. കടയിലെ മേശയിലുണ്ടായിരുന്ന 96000 രൂപ അക്രമികള്‍ കൊള്ളയടിച്ചു. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് ഡയറക്ടര്‍ ബോര്‍ഡംഗം കിഴക്കുംകരയിലെ കെ.വി.ഗോവിന്ദന്റെ വീടിന് നേരെ രാത്രി 9 മണിയോടെ മദ്യപിച്ചെത്തിയ സിപിഎം ക്രിമിനല്‍ സംഘം അക്രമണം അഴിച്ചുവിട്ടു. ജനല്‍ ചില്ലുകളും, മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറും തകര്‍ത്തു. തണ്ണോട്ട് ബിജെപി ഓഫീസ് തകര്‍ത്തു. രണ്ട് ബൈക്കുകള്‍ തകര്‍ത്തു. മടിക്കൈ പഞ്ചായത്തിലെ ചുണ്ടയില്‍ കുഞ്ഞിക്കണ്ണന്റെ വീടിന് കല്ലെറിഞ്ഞു, കാര്‍ തകര്‍ത്തു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്, അജാനൂര്‍ പഞ്ചായത്തംഗം പത്മനാഭന്, ആര്‍എസ്എസ് ജില്ലാ പ്രചാരക് എ.കെ.ഷൈജു, ജില്ലാ കാര്യകാരി സദസ്യന്‍ പി.കൃഷ്ണന് ഏച്ചിക്കാനം, ജില്ലാ സഹകാര്യവാഹ് കെ.ശ്രീജിത്, ജില്ലാ സേവാ പ്രമുഖ് എന്‍.മധു, ജില്ലാ ശാരിരിക് പ്രമുഖ് കെ.സനല്‍, താലൂക്ക് കാര്യവാഹ് കെ.അഭിലാഷ്, ബാബു പുല്ലൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
തൃശൂരില്‍ ചുവപ്പ് ഭീകരത അഴിഞ്ഞാടുന്നു
തൃശൂര്‍: അധികാരത്തിന്റെ ഉന്മാദത്തില് സിപിഎം തൃശൂര്‍ ജില്ലയെ കുരുതിക്കളമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലംവന്ന വ്യാഴാഴ്ച ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളിലാണ് ചുവപ്പ് ഭീകരത മരണനൃത്തമാടിയത്. കൊടുങ്ങല്ലൂരില്‍ ഇഷ്ടികകൊണ്ട് യുവാവിനെ തലക്കടിച്ച് കൊന്നതിനു പുറമെ ഒട്ടേറെപ്പേരെ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഗിരീഷ് (30), ഷിബിന്‍ (35), രാമത്ത് സജീവന്, കോഴിപ്പറമ്പില്‍ സുഭീഷ്, തയ്യില്‍ ധനീഷ്, തയ്യില്‍ സിബിന് എന്നിവര്‍ക്കുനേരെ സിപിഎം ആക്രമണം നടത്തി. തലക്ക് ഗുരുതരമായി പരിക്കേറ്റ കുറുപ്പത്ത് ഷിബിന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊടകര മറ്റത്തൂര്‍ പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളില്‍ അക്രമം അരങ്ങേറി. ചാലക്കുടിയില്‍ ബിജെപി വനിതാപഞ്ചായത്തംഗം ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചു. ചാലക്കുടിയില്‍ ഇന്നലെ സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ബിജെപി പ്രവര്‍ത്തകരെ ഇവിടെ കല്ലെറിഞ്ഞ് വീഴ്ത്തിയ സംഭവം ഉണ്ടായി.
കുന്നംകുളത്ത് കിഴൂര്‍, മങ്ങാട്, കാട്ടകാമ്പാല്‍, കടങ്ങോട് മേഖലകളില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി. കേച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ടെമ്പോട്രാവലര്‍ കത്തിച്ചു. മാള, വെള്ളാങ്ങല്ലൂര്‍ പ്രദേശങ്ങളിലും നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. പാവറട്ടി, മുല്ലശ്ശേരി, പൂഞ്ചിറയില്‍ ബോംബെറിയുകയും ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവിടെ സ്ത്രീകള്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. ചാലക്കുടി ചട്ടിച്ചാല് മാരിയമ്മന്‍കോവില്‍ ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ സിപിഎം അക്രമികള്‍ തകര്‍ത്തു.
ബോംബേറില്‍ ബിജെപി പ്രവര്‍ത്തകന്റെ വലതുകാല്‍ അറ്റു
സിപിഎം അക്രമത്തില്‍ പരിക്കേറ്റ മണി
കോഴിക്കോട്: കുറ്റിയാടിക്കടുത്ത് നിട്ടൂരില്‍ സിപിഎം അക്രമം. സ്റ്റീല്‍ ബോംബേറിലും അക്രമത്തിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കെ വിലങ്ങോട്ട് മണി(42), തേക്കുള്ളതില്‍ പ്രേമരാജ്(42), ഇ.കെ. ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോംബേറില്‍ മണിയുടെ വലതുകാല്‍ പൂര്‍ണമായി തകര്‍ന്നു. തകര്‍ന്ന കാല് തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടന്നു. പ്രേമരാജന്റെ വലതുകാല്‍ വാളുകൊണ്ടുള്ള വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഇരുനൂറോളം പേര് വരുന്ന സിപിഎം അക്രമി സംഘം സംഘടിതമായെത്തി വീടാക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞു വീഴ്ത്തി. മണി, പ്രേമരാജന്‍ എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാന്‍ സിപിഎം അക്രമി സംഘം അനുവദിച്ചില്ല. ഒരുമണിക്കൂറിന് ശേഷം കുറ്റിയാടിയില്‍ നിന്ന് പോലീസ് സംഘം എത്തിയ ശേഷമാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നിട്ടൂരില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് ദിവസം ആര്‍എസ്എസ് താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് ഉദയനെ സിപിഎം സംഘം ആക്രമിച്ചിരുന്നു. തുടര്‍ന്ന് പിറ്റേദിവസം ഉദയന്റെ വീട് സിപിഎം സംഘം അക്രമിക്കുകയും ചെയ്തു. പരിക്കേറ്റവരെ ബിജെപി നേതാക്കളായ പി. രഘുനാഥ്, ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ടി. വി. ഉണ്ണികൃഷ്ണന്, അഡ്വ. കെ.പി. പ്രകാശ് ബാബു എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: