തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കോണ്‍ഗ്രസില്‍ പൊട്ടിത്തറിക്ക് കാരണമായി. നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി പരസ്യ പ്രതികരണവുമായി രംഗത്തുവന്നു കഴിഞ്ഞു. നേതൃനിരയിലെ യോജിപ്പില്ലായ്മയാണ് കോണ്‍ഗ്രസിനെ തോല്‍പ്പിച്ചതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കപ്പെട്ടില്ല. പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടി നേതൃത്വം തന്നെ ഏറ്റെടുക്കണമെന്ന സൂചനയും സതീശന് നല്കി.
തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്നാണ് പത്മജ വേണുഗോപാല്‍ ആരോപിച്ചത്. സി എന്‍ ബാലകൃഷ്ണന് പ്രചാരണത്തിനെത്തിയില്ലെന്നും വോട്ടുചെയ്തശേഷമുള്ള ബാലകൃഷ്ണന്റെ പ്രസ്താവന മോശമായിപ്പോയെന്നും പത്മജ പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തനം ജനങ്ങളുമായി ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കണമെന്നും ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും താന്‍ ഹൈക്കമാന്റിനോട് കത്തിലൂടെ ആവശ്യപ്പെട്ടതായി എം.കെ.രാഘവന് പറഞ്ഞു. പാര്‍ട്ടിയെ നയിച്ച ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കള്‍ക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്ന് എം.കെ. രാഘവന് പറഞ്ഞു. തന്റെ തോല്‍വിക്കു കാരണം ഡിസിസി പ്രസിഡന്റാണെന്ന ശിവദാസന്‍ നായരുടെ ആരോപണത്തിനെതിരെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മോഹന്‍രാജും രംഗത്തുവന്നു. ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ പേരിലും ചരടുവലികള്‍ ശക്തമാണ്. ഭൂരിപക്ഷം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിക്കാനാണ് ഐ ഗ്രൂപ്പ് ശ്രമം. ജയിച്ചുവന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പില്നിന്നുള്ളവരാണെന്നത് ഈ നീക്കത്തിനു കരുത്തു പകരുന്നു.
ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം വേണ്ടെന്നു പറഞ്ഞാലും ചെന്നിത്തല അവിടേക്കെത്തുന്നത് തടയുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി ഐ ഗ്രൂപ്പുകാരന് കൂടിയായ കെ. മുരളീധരനെ ഇറക്കി ഗ്രൂപ്പിനുള്ളില്‍ പോരു ശക്തമാക്കി ചെന്നിത്തലയെ വെട്ടാന്‍ നീക്കവും ഉണ്ട്. തോല്‍വിയുടെ ഉത്തവാദിത്വം ഉമ്മന്ചാണ്ടിയെപ്പോലെതന്നെ ചെന്നിത്തലയ്ക്കും ഉണ്ട്. അതിനാല്‍ പുതിയൊരാള് വരട്ടെ എന്നതാണ് വാദം. പ്രതിപക്ഷ നേതാവ് ആരെന്ന തീരുമാനത്തിനു ഘടകകകക്ഷികളുടെ നിലപാടും പ്രസക്തമാകുമെന്നിരിക്കെ ഉമ്മന്‍ചാണ്ടിക്ക് പരസ്യ പിന്തുണ നല്കി കെ.എം മാണി രംഗത്തെത്തിയിട്ടുണ്ട്. ചെന്നിത്തലയെ അംഗീകരിക്കാന്‍ മാണി തയ്യാറാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: