ആലപ്പുഴ: 1996ല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ സിപിഎം കേന്ദ്രകമ്മറ്റിയംഗം സുശീലാഗോപാലനെ വെട്ടി നായനാരെ മുഖ്യമന്ത്രിയാക്കിയ വിഎസ് അച്യുതാനന്ദന് ഒടുവില്‍ അതേ നാണയത്തില്‍ തിരിച്ചടി ലഭിച്ചു. തന്റെ പഴയ ശിഷ്യന് പിണറായി വിജയന് 20 വര്‍ഷങ്ങള്‍ക്കുശേഷം വിഎസിനെ വീഴ്ത്തിയത് കാവ്യനീതിയാണെന്നാണ് സിപിഎമ്മിലുയരുന്ന അഭിപ്രായം.
’96ലെ തെരഞ്ഞെടുപ്പില്‍ വിഎസ്സായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ മാരാരിക്കുളത്ത് സിഐടിയു വിഭാഗം അച്യുതാനന്ദനെ ആസൂത്രിതമായി തോല്‍പ്പിച്ചു. ആ തെരഞ്ഞെടുപ്പില്‍ വിഎസ്സിനെ തോല്‍പ്പിക്കുന്നതിന് ക്രിസ്ത്യന്‍ ലോബിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരാള്‍ തോമസ് ഐസക് ആയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഇവിടെ ജയിക്കുന്നതും ഐസക്കാണ്. സിപിഎമ്മിന്റെ ചരിത്രത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോല്‍ക്കുന്നത് അന്ന് ആദ്യമായിരുന്നു.
ഈ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മറ്റിയംഗവുമായ സുശീലാഗോപാലനെ മുഖ്യമന്ത്രിയാക്കാന്‍ ഇഎംഎസിന്റെ കൂടി പിന്തുണയുള്ള പ്രബലമായ സിഐടിയു വിഭാഗം തീരുമാനിക്കുകയായിരുന്നു.
സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുകയും ചെയ്തു. എന്നാല്‍ അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുര്‍ജിത്തിന്റെ രഹസ്യ പിന്തുണയോടെ സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാന്‍ അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തു.
സുശീലയെ മുഖ്യമന്ത്രിയാക്കാനാണ് സെക്രട്ടറിയേറ്റില്‍ ധാരണയുണ്ടായതെങ്കിലും സംസ്ഥാന കമ്മറ്റി യോഗത്തില്‍ നായനാര്‍ മലക്കം മറിയുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് താന്‍ മത്സരിക്കുകയാണെന്ന് നായനാര്‍ സംസ്ഥാന കമ്മറ്റിയില്‍ പറഞ്ഞത് പാര്‍ട്ടിയെ ഞെട്ടിച്ചു. തുടര്‍ന്ന് സുശീലാഗോപാലന്റെ പേരും ഉയര്‍ന്നുവന്നു. കൈപൊക്കി നടത്തിയ വോട്ടെടുപ്പില്‍ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് നായനാര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
സുശീലാ ഗോപാലന് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണെന്ന് പ്രതീക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ അവരുടെ മരുമകന് കൂടിയായ ദേശാഭിമാനി ജനറല്‍ മാനേജര്‍ പി. കരുണാകരന് സുശീലാഗോപാലനെക്കുറിച്ചുള്ള പ്രത്യേക പതിപ്പുവരെ തയ്യാറാക്കാന്‍ ദേശാഭിമാനി വിശ്വസ്തര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നുവത്രെ. സംസ്ഥാന സെക്രട്ടറി നായനാര്‍ മുഖ്യമന്ത്രിയായതോടെ ചടയന്‍ ഗോവിന്ദന്റെ പേര് അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ സിഐടിയു പക്ഷം കെ.എന്‍. രവീന്ദ്രനാഥിന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. ഒടുവില്‍ വോട്ടെടുപ്പില്‍ ഒന്‍പത് വോട്ടുകള്‍ക്ക് ചടയന്‍ തെരഞ്ഞെടുക്കപ്പെട്ടു.
1987ല്‍ കെ.ആര്. ഗൗരിയമ്മയ്ക്കും ഇതേ ഗതികേടുതന്നെയാണ് പാര്‍ട്ടിയിലുണ്ടായത്. ഗൗരിയമ്മയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം പിന്നീട് നായനാരെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്നാണ് ഇടതുപക്ഷം പ്രചാരണം നടത്തിയത്. പ്രചാരണത്തിന് നേതൃത്വം നല്കിയതും അച്യുതാനന്ദനായിരുന്നു.
സിപിഎം സ്ഥാനാര്‍ത്ഥികളെല്ലാവരും തന്നെ വിഎസിന്റെ പടങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത്. കടുത്ത വിഎസ് വിരോധികളായ നേതാക്കള്‍ പോലും പ്രസംഗിക്കാന്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ വിഎസ്സിനെ എത്തിക്കുകയും ചെയ്തു.
ഒടുവില്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഗൗരിയമ്മയെയും സുശീലാ ഗോപാലനെയും ഒതുക്കിയപോലെ വിഎസ്സിനെയും കറിവേപ്പിലയാക്കി.
സഹോദരന് റൗള്‍ കാസ്ട്രോയെ ക്യൂബന്‍ പ്രസിഡന്റാക്കി വാഴ്ത്തി തിരശ്ശീലയ്ക്ക് പിന്നില്‍ ഒതുങ്ങിയ ഫിഡല്‍ കാസ്ട്രോയോട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ ഉപമിച്ചതോടെ അച്യുതാനന്ദന്റെ ശിഷ്ട ജീവിതം എന്താണെന്ന് സിപിഎം വിധിച്ചു കഴിഞ്ഞുവെന്നത് വ്യക്തമായി. മുന്‍കാലങ്ങളില്‍ വിഎസിനായി വാദിക്കാന്‍ സിപിഐ നേതാക്കള്‍ എങ്കിലുമെത്തുമായിരുന്നു, എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പടക്കുതിരയെന്ന് വിശേഷിപ്പിച്ച നേതാവിനായി ഇത്തവണ കണ്ണീര്‍പൊഴിക്കാന്‍ പാര്‍ട്ടിയിലും മുന്നണിയിലും ആരുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: