കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് ബിജെപി നേടിയ വോട്ടുകളും ഇക്കുറി ബിജെപിയും ബിഡിജെഎസും നേടിയ വോട്ടുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ മതി പാര്‍ട്ടിക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച മനസിലാക്കാന്‍. ഓരോ ജില്ലയിലും വോട്ട് ഇരട്ടിയും മൂന്നിരട്ടിയുമായി വളര്‍ന്നു. ഇത്രയേറെ വളര്‍ച്ച നേടിയ ഒരേ ഒരു പാര്‍ട്ടി ബിജെപി മാത്രമാണ്.
സിപിഎം അധികാരം പിടിച്ചെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ഇത്രയേറെ വര്‍ദ്ധന ഇല്ല. മാത്രമല്ല പലയിടങ്ങളിലും അവര്‍ക്ക് വോട്ട് വന്‍തോതില്‍ കുറഞ്ഞിട്ടുമുണ്ട്. വിഎസ് മല്‍സരിച്ച മലമ്പുഴ മാത്രം നോക്കുക. അവിടെ മുന്‍പ് 77751 വോട്ട് ലഭിച്ചു. ഇക്കുറി അത് 73299 ആയിക്കുറഞ്ഞു. പാലക്കാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 39967 വോട്ട് ലഭിച്ചപ്പോള്‍ ഇക്കുറി അത് 38678 ആയിക്കുറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ 2011ല്‍ ബിജെപിക്ക് മൊത്തം 1,54,144 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 4,43,596 ആയി ഉയര്‍ന്നു.
കൊല്ലം ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 44,500 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇക്കുറി അത് 1,83,229 ആയി. 1,38729 വോട്ടുകളുടെ വര്‍ദ്ധന. പത്തനംതിട്ട ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 37,476 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇക്കുറി ലഭിച്ചത് 140,145 വോട്ടാണ്. 102,669 വോട്ടുകളുടെ വര്‍ദ്ധന. മൂന്നിരട്ടിയിലേറെ വര്‍ദ്ധന.
ആലപ്പുഴയിലെ വര്‍ദ്ധനയും ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ സന്തോഷമാണ് പകരുന്നത്. 2011ല്‍ മൊത്തം 41,255 വോട്ടുകള്‍ മാത്രമാണ് നേടിയത്. ശരാശരി നാലായിരത്തിയഞ്ഞൂറ് വോട്ട്. ഇക്കുറി മൊത്തം വോട്ട് 2,2,7951 വോട്ടായി. 1,86696 വോട്ടുകളുടെ വര്‍ദ്ധന. ബിഡിജെഎസുമായി ചേര്‍ന്നുണ്ടായ വര്‍ദ്ധനയാണിത്. കോട്ടയത്തെ ഒന്‍പതു മണ്ഡലങ്ങളില്‍ 2011 ല്‍ ബിജെപി നേടിയത് 50,954 വോട്ടാണ്. ഇക്കുറി അത് 2,01371 ആയി.
ഒന്നരലക്ഷത്തിലേറെ വര്‍ദ്ധന. ഇടുക്കിയില്‍ അഞ്ചു മണ്്ഡലങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 23,798 വോട്ടുകള്‍. അഞ്ചു വര്‍ഷത്തിനിപ്പുറം ബിജെഡിഎസ് സഹായത്തോടെ എന്‍ഡിഎ പിടിച്ചത് 99,472 വോട്ട്. മുക്കാല്‍ ലക്ഷം വോട്ടിന്റെ വര്‍ദ്ധന.
എറണാകുളം ജില്ലയില്‍ മുന്‍പ് 2011ല്‍ മൊത്തം 75035 വോട്ടാണ് ബിജെപി കരസ്ഥമാക്കിയത്. ഇക്കുറി ബിജെപി, ബിജെഡി, കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചത് 2,52166 വോട്ട്. ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍.
ബിജെപിയ്ക്ക് തൃശൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 105116 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണയിത് 374184 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ 269068 വോട്ടുകളാണ് അധികമായി നേടാനായത്. പാലക്കാട്ട് കഴിഞ്ഞ തവണ 95762 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണയത് 276655 വോട്ടുകള്‍ നേടാനായി. 180 893 വോട്ടുകളുടെ വര്‍ദ്ധന. മലപ്പുറത്ത് കഴിഞ്ഞ തവണ 80650 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് ഇരട്ടിയിലേറെ ഉയര്‍ന്ന് 170105 ആയി. 89455 വോട്ടുകളാണ് കൂടിയത്.
കോഴിക്കോട്ട് 118566ല്‍ നിന്ന് 249751 ആയി ഉയര്‍ന്നു. 131185 വോട്ടുകള്‍ അധികമായി കിട്ടി. വയനാട്ടില്‍ കഴിഞ്ഞ തവണ ലഭിച്ചത് വെറും 21141 വോട്ടായിരുന്നെങ്കില്‍ ഇത്തവണയത് 35947 വോട്ടുയര്ന്ന് 57088 ആയി. ഇടതു കോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിയ്ക്ക് ശക്തമായ വേരോട്ടമുണ്ടായെന്നാണ് ഇത്തവണത്തെ വോട്ടിംഗ് നില കാണിക്കുന്നത്. കഴിഞ്ഞ തവണ 69200 വോട്ടുകളാണ് കണ്ണരൂരില് നിന്ന് പാര്‍ട്ടിക്ക് നേടാനായത്. എന്നാല്‍ 89432 വോട്ടുകള്‍ വര്‍ദ്ധിച്ച് ഇത്തവണ 158632 ആയി. കാസര്‍കോട്ട് കഴിഞ്ഞ കൊല്ലത്തെ 121385 വോട്ടില്‍ നിന്ന് 44670 വോട്ട് കൂടി 166055 ആയി.
സിപിഎമ്മും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടാനായ ഒറ്റക്കക്ഷി ബിജെപിയാണ്.സിപിഎമ്മിന് 58.70 ലക്ഷവും കോണ്‍ഗ്രസിന് 48.39 ലക്ഷവും വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപിക്ക് 21.62 ലക്ഷം വോട്ടുകള്‍ സമാഹരിക്കാനായി. 19 സീറ്റ് കിട്ടിയ സിപിഐ 18 സീറ്റുകള്‍ നേടിയ മുസ്ലീംലീഗ് എന്നിവയേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: