കോഴിക്കോട്: കുറ്റിയാടി പഞ്ചായത്തിലെ നിട്ടൂരില്‍ സിപിഎം തേര്‍വാഴ്ച തുടരുന്നു. തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി നടത്തുന്ന അക്രമത്തില്‍ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ നടന്ന ബോംബാക്രമണത്തില്‍ കാല് തകര്‍ന്ന ബിജെപി പ്രവര്ത്തകന് മണിയുടെ നില ഗുരുതരമാണ്. കാലു മുറിച്ചുമാറ്റേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. ലതികയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം വ്യാപകമായി അക്രമം നടത്തുന്നത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണിയോടെ ആര്‍എസ്എസ് താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് ഉദയനെയും സഹപ്രവര്‍ത്തകരെയും സിപിഎം സംഘം അക്രമിച്ചിരുന്നു. പിറ്റേ ദിവസം ഉദയന്റെ വീട്ടില്‍ തേര്‍വാഴ്ച നടത്തിയ സംഘം ഉദയന്റെ സഹോദരിയെയും അമ്മയേയും അതിക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ വീണ്ടും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ സംഘം വീടുകള്‍ കയറി അക്രമം നടത്തുകയായിരുന്നു. ബോംബും വാളും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബേറില്‍ വലതു കാല് തകര്‍ന്ന വടക്കേ വിലങ്ങോട്ട് മണി, തേക്കുള്ളതില്‍ പ്രേമരാജന്‍, ഇ.കെ. ശ്രീജിത്ത് എന്നിവര്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിട്ടൂരില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ടുപേര്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. 1997 ഫെബ്രു. 28ന് നിട്ടൂരിലെ ബാബുവാണ് ആദ്യം സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടത്.
പശ്ചിമഘട്ട സംരക്ഷണ ധര്‍ണയില്‍ പങ്കെടുത്ത വെള്ളൊലിപ്പില്‍ അനൂപിനെ കൈവേലിയില്‍ വെച്ചാണ് സിപിഎം അക്രമി സംഘം ബോംബെറിഞ്ഞു കൊന്നത്. ഇതിന് ശേഷം ചെറുതും വലുതുമായ നിരവധി അക്രമങ്ങള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നു. പ്രദേശത്ത് സജീവമായ ചെങ്കല്‍ ക്വാറി മാഫിയകളുടെ നേതൃത്വത്തിലാണ് സിപിഎം അക്രമി സംഘം വിലസുന്നത്. കുറ്റിയാടി, പുറമേരി പഞ്ചായത്തുകളിലായി മലയാലപ്പൊയില്‍ ഭാഗത്ത് പതിനഞ്ചോളം അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനധികൃത ഖനനത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സിപിഎം അക്രമി സംഘം ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കാനൊരുങ്ങിയത്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന ധര്‍ണയില്‍ പങ്കെടുത്ത തെയ്യം കലാകാരന് അനൂപിനെ കൈവേലിയില്‍ വെച്ച് കല്ലും ബോംബും എറിഞ്ഞുകൊന്നത് ക്വാറി മാഫിയയുടെ പിന്തുണയോടെയായിരുന്നു.
സിപിഎം പ്രാദേശിക, ജില്ലാ നേതാക്കളുടെ നിയന്ത്രണത്തിലുള്ള സംഘമാണ് ഇവിടെ വ്യാപകമായി അക്രമം അഴിച്ചുവിടുന്നത്. പ്രദേശത്ത് സജീവമായിക്കൊണ്ടിരിക്കുന്ന സേവാഭാരതിയുടെയും മറ്റു സേവാപ്രവര്‍ത്തനങ്ങളുടെയും സ്വാധീനത്തില്‍ നിരവധി സിപിഎം കുടുംബങ്ങള്‍ പാര്‍ട്ടി വിട്ടത് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ബ്രാഞ്ച് സെക്രട്ടറി അശോകന് മാമ്പരത്ത് മീത്തലിന്റെ നേതൃത്വത്തിലാണ് സിപിഎമ്മുകാര്‍ പ്രദേശത്ത് കൊലവിളി നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമത്തെ അടിച്ചമര്‍ത്താന്‍ നടപടി എടുക്കുന്നതിനു പകരം പോലീസിന്റെ ഭാഗത്തു നിന്നും സിപിഎമ്മിന് അനുകൂലമായ നിലപാടാണെടുക്കുന്നത്. ഇന്നലെ നടന്ന സിപിഎം അക്രമത്തില്‍ പരിക്കേറ്റവരെ ഒരു മണിക്കൂര്‍ വൈകിയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്താന്‍ വൈകി. ഒരു മണിക്കൂറോളം സംഹാരതാണ്ഡവമാടിയാണ് സിപിഎം അക്രമികള്‍ സ്ഥലം വിട്ടത്. ക്വാറി മാഫിയകളുടെ കീഴില്‍ വളരുന്ന സിപിഎം ഗുണ്ടാസംഘങ്ങളാണ് ഈ മേഖലയില്‍ ക്രമസാമാധാന നില തകര്‍ത്തുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: