ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഐ.ഐ.എസ് ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്കെതിരെ രംഗത്ത്. സി.ബി.ഐ അന്വേഷണങ്ങളില്‍ മന്ത്രിമാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നതില്‍ പ്രതിഷേധിച്ചാണിത്.
സംസ്ഥാനത്തെ രണ്ടു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അഴിമതിക്കേസുകളില്‍ അറസ്റ്റിലാവുകയും രണ്ടു പേര്‍ക്കെതിരേ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അസോസിയേഷന് പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥരെ താറടിച്ചു കാട്ടാനാണു കേസെടുക്കുന്നതെന്ന് ഐ.എ.എസ് ഓഫിസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എസ്. ഭലേ റാവു പറഞ്ഞു.
ചട്ടങ്ങള്‍ പാലിച്ചല്ല ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത്. തങ്ങള്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സി.ബി.ഐ നിലപാടില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവുകളിറക്കുന്നതില് ഉദ്യോഗസ്ഥരെപ്പോലെ മന്ത്രിമാര്‍ക്കും ഉത്തരവാദിത്വമുണ്ട്. മന്ത്രിമാരുടെ തീരുമാനങ്ങളാണ് ഉത്തരവുകളില്‍ പ്രതിഫലിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ പ്രതിയായ എമ്മാര്‍ വസ്തു ഇടപാടു കേസില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയുമായ ബി.പി. ആചാര്യയെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡി പ്രതിയായ ഒബുലാപുരം ഖനന അഴിമതിക്കേസില്‍ വനിതാ ഐ.എ.എസ് ഉദ്യോഗസ്ഥ വൈ. ശ്രീലക്ഷ്മിയും അറസ്റ്റിലാണ്. എല്‍.വി. സുബ്രഹ്മണ്യം, കെ.വി. റാവു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: