ന്യൂദൽഹി: ഓരോ 33 സെക്കന്റുകൾ കഴിയും തോറും ഭാരതത്തിൽ ഒരാൾ ഹൃദയ സ്തംഭനമൂലം മരണപ്പെടുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ കാർഡിയോളജിസ്റ്റായ അശ്വിനി മെഹ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൽഹിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലെ ഹൃദയ രോഗികൾ വിദേശ രാജ്യങ്ങളിലെ ഹൃദയ രോഗികൾ മരിക്കുന്നതിലും 10 വർഷം മുൻപേ മരണപ്പെടുന്നു. രാജ്യത്ത് ഒരു വർഷം 20 ലക്ഷം പേർക്ക് ഹൃദയ സ്തംഭനങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിൽ ഏറിയ ഭാഗവും യുവജനങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. നഗരത്തിൽ വസിക്കുന്ന പുരുഷന്മാർക്കിടയിലാണ് ഹൃദയാഘാതം കൂടുതൽ കണ്ടു വരുന്നത്. ഗ്രാമങ്ങളിലെ പുരുഷന്മാരെക്കാൾ ഹൃദ്രോഗങ്ങൾ കണ്ടു വരുന്നത് നഗരത്തിലെ പുരുഷൻമാർക്കാണെന്നും അദ്ദേഹം പറഞ്ഞു.
കൊളസ്ട്രോളിന്റെ അളവ് കൂടുന്നതാണ് പ്രധാനമായും ഹൃദയാഘാതത്തിന്റെ പ്രധാന കാരണം. ഗ്യാസ് ട്രബിൾ എന്നു പറഞ്ഞ് നിസാര വേദനകൾ തള്ളിക്കളയുന്നത് മണ്ടത്തരമാണെന്നും അപകടങ്ങൾ വിളിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണക്രമത്തിൽ കൂടുതൽ പഴ വർഗ്ഗങ്ങളും പച്ചക്കറികളും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്, കൂടാതെ നിത്യവും വ്യായാമം നിർബന്ധമാക്കണം, ഇടക്കിടയ്ക്ക് രോഗികൾ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: