ന്യൂദൽഹി: കേരളത്തിൽ ബിജെപി പ്രവർത്തകർക്കു നേരെയുള്ള അക്രമങ്ങൾ സിപിഎം അവസാനിപ്പിക്കണമെന്ന് പാർട്ടി വക്താവും കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ്. ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ഗൗരവമായി കാണുന്നുവെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെ അമ്പതിലധികം ആക്രമങ്ങളാണ് ഉണ്ടായത്. നിരവധി പ്രവർത്തകർ ആശുപത്രിയിലാണ്. അക്രമങ്ങളോട് യാതൊരു വിധ മൃദു സമീപനവും കേന്ദ്രം സ്വീകരിക്കില്ല. സംഘപരിവാറിനെതിരായ അക്രമങ്ങളെ പാർലമെന്റിലും പുറത്തും നേരിടും. ഭാരതം ഭരിക്കുന്നത് ബിജെപിയാണെന്ന ഓർമ വേണം. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ സി.പി.എം അക്രമം അഴിച്ചുവിടുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കേരളത്തില്‍ 15 ശതമാനത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വ്യാപക അക്രമം നടന്നിരുന്നു. കയ്പമംഗലത്ത് തെരഞ്ഞെടുപ്പ് ആഘോഷത്തിനിടെയുണ്ടായ സിപിഎം ആക്രമണത്തില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: