ഭഗവദ്ഗീതാ കിഞ്ചിദധീതാ
ഗംഗാജലലവകണികാ പീതാ
സകൃദപി യേന മുരാരി സമര്‍ച്ചാ
ക്രിയതേ തസ്യ യമേന ന ചര്‍ച്ചാ, 20
ഭഗവദ്ഗീത കുറച്ചെങ്കിലും പഠിച്ചിട്ടുള്ളവന്‍, ഗംഗാജലം കുറച്ചെങ്കിലും പാനം ചെയ്യ്തവന്, മുരാരിയെ (കൃഷ്ണ്ണനെ) ഒരിക്കലെങ്കിലും ശരിയായി അര്‍ച്ചന ചെയ്തിട്ടുള്ളവന്; അവനോട് യമന്‍ ചര്‍ച്ചക്ക് (വഴക്കിന്) നില്ക്കുന്നില്ല. (ശ്ലോകരചന : ആനന്ദഗിരി)
പ്രസ്ഥാനത്രയങ്ങളില്‍ ഉള്‍പ്പെട്ട കൃതിയാണ് ഭഗവത്ഗീത. അത് കുറച്ചെങ്കിലും പഠിക്കുക എന്നതിനര്‍ത്ഥം ആത്മാവിനെക്കുറിച്ചും അതിന്റെ നാശമില്ലായ്മയെക്കുറിച്ചും അറിയുക എന്നതാണ്. (നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവക) യോഗം, സാംഖ്യം, കര്‍മ്മം തുടങ്ങിയവയെക്കുറിച്ചെല്ലാം ഗീത പരാമര്‍ശിക്കുന്നു.
കുറച്ച് മനസ്സിലാക്കിയവന് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നതിന് രണ്ടായിരത്തിലേറെ വരുന്ന അതിന്റെ പരിഭാഷകള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഓരോ വ്യാഖ്യാനവും ഓരോ പുതുമകളിലേക്ക് നമ്മെ നയിക്കുന്നു.
ഇനി ഗംഗാജലമാണ്. പരബ്രഹ്മത്തിന്റെ ജലസ്വരൂപമാണ് ഗംഗ എന്ന് ഗംഗാമാഹാത്മ്യത്തെ വര്‍ണ്ണിച്ചുകൊണ്ട് ശിവന് പാര്‍വതിയെ അറിയിക്കുന്നു. ഇതിന്റെ ഒരു തുള്ളിയെങ്കിലും കുടിച്ചാല്‍ പാപമോചനം ലഭിക്കാതിരിക്കുന്നതെങ്ങനെ?
ഭഗവാന് കൃഷ്ണനെ മുരാരി എന്നാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. അഞ്ച് തലയുള്ള മുരന് എന്ന നരകാസുരന്റെ സേനാനിയെ വധിച്ചതിനാല്‍ കൃഷ്ണന് മുരാരിയായി. അഞ്ചു തലകള്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്. ഇന്ദ്രിയങ്ങളെ അടക്കിയവനെ ഭജിക്കുന്ന ഭക്തനും ക്രമേണ മോക്ഷപദത്തിലെത്തുന്നു.
ഭഗവത്ഗീത പാരായണം ചെയ്യാനും ഗംഗാനദിയെ പവിത്രമായി കരുതാനും മുരാരിയെ ഭജിക്കാനും അങ്ങനെ മോക്ഷം നേടാനുമാണ് ഉപദേശം – ഭജഗോവിന്ദം.
പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപായാ പാരേ പാഹി മുരാരേ 21
ജനനവും മരണവും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കലും വീണ്ടും വീണ്ടും സംഭവിക്കുന്നു. മറിക്കടക്കാന്‍ വളരെ പ്രയാസമുള്ളതായ ഈ ഇഹലോകജീവിതത്തില്‍ നിന്നും (സംസാരം) ഹേ മുരാരേ! കൃപയോടെ രക്ഷിച്ചാലും. (ശ്ലോകരചന: ദൃഢഭക്തന്)
ജന്മങ്ങള്‍ക്ക് കാരണം കര്‍മ്മങ്ങളാണ്. ജീവന് ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും ഒരു ചാക്രികപ്രക്രിയ തുടരുകയാണ്. സങ്കല്പങ്ങള് മൂലമുണ്ടാകുന്ന ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വാസനകള്‍ തീര്‍ക്കാന്‍ പുതിയ ജന്മം ഉടലെടുക്കുന്നു.
ഉള്ള ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനു പകരം പുതിയ ആഗ്രഹങ്ങള്‍ കൂടി അവയുടെ കൂടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇതു തീര്‍ക്കാന്‍ മറ്റൊരു ജന്മം. അതിലെ ആഗ്രഹങ്ങള്‍. അങ്ങനെ ജനിമൃതികള്‍ തുടരുന്നു. ഇതിനാണ് സംസാരസാഗരത്തില്‍ നിന്നുകരകയറ്റാന് ഈശ്വരനോട് നാം പ്രാര്‍ത്ഥിക്കുന്നത്. ഈശ്വരനോട് ചേരാന്‍ സാധിച്ചാല്‍ പിന്നെ ജനിമൃതികളുണ്ടാവുന്നില്ല – ഭജഗോവിന്ദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: