മാവേലിക്കര: ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം വിജയം നേടിയത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളില്‍ ന്യൂനപക്ഷ മേഖലകളില്‍ മത്സരം എല്‍ഡിഎഫും-എന്‍ഡിഎയും തമ്മിലാണെന്നും വിജയിക്കാന്‍ സാധ്യത എന്‍ഡിഎയ്ക്കാണെന്നും അതിനാല്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നും ഇവര്‍ പ്രചരിപ്പിച്ചു.
ഇതു കൂടാതെ ഈ വീടുകള്‍ കേന്ദ്രീകരിച്ച് ബിജെപിക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി. മണ്ഡലത്തില്‍ എന്‍ഡിഎ വിജയിച്ചാല്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ അക്രമം അഴിച്ചു വിടുമെന്നുവരെ ഇവര്‍ പ്രചരിപ്പിച്ചു.
എല്‍ഡിഎഫിന്റെ കുപ്രചരണങ്ങളില്‍ വിശ്വസിച്ച ന്യൂനപക്ഷങ്ങളില്‍ ഭൂരിഭാഗവും പിന്തുണച്ചതാണ് എല്‍ഡിഎഫ് വിജയത്തിന് പിന്നിലെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പോലും നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ചില ന്യൂനപക്ഷ മേഖലകളില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയത് ഇതിന്റെ തെളിവാണ്. ചില പഞ്ചായത്തുകളില്‍ ബിജെപി ഒന്നാമത് എത്താതിരിക്കാന്‍ ഇരു മുന്നണികളും പരസ്പരം വോട്ടു മറിക്കുകയും ചെയ്തു.
നേതാക്കള്‍ തമ്മിലുള്ള ധാരണയില്‍ മണ്ഡലത്തില്‍ ഇരുമുന്നണികളും ബിജെപിക്കെതിരെയായിരുന്നു പ്രവര്‍ത്തിച്ചത്. നേതാക്കളുടെ പ്രസംഗങ്ങളിലെല്ലാം പരസ്പരം കുറ്റപ്പെടുത്താതെ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കുറ്റപ്പെടുത്താനായിരുന്നു തിടുക്കം. സ്ഥാനാര്‍ത്ഥിക്കെതിരെ വരെ ഇരുമുന്നണികളും കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടു.
മാന്നാര്‍, തിരുവന്‍വണ്ടൂര്‍, മുളക്കുഴ, ആല, ബുധനൂര്‍, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളില്‍ യുഡിഎഫ് എല്‍ഡിഎഫിന് വോട്ടു മറിച്ചു നല്കി. ഇതില്‍ യുഡിഎഫ് ഏറ്റവും അധികം വോട്ട് കച്ചവടം നടത്തിയത് വെണ്മണിയിലാണ്. ഇവിടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 4423 വോട്ടും, എല്‍ഡിഎഫിന് 3774 വോട്ടും ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് യഥാക്രമം 3391, 4966 എന്ന നിലയിലായി. യുഡിഎഫിന് 1032 വോട്ടു കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് 1192 വോട്ടിന്റെ നേട്ടമുണ്ടായി.
ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മികച്ച മുന്നേറ്റമാണ് എന്‍ഡിഎ പഞ്ചായത്തുകളിലും നഗരസഭയിലും കൈവരിച്ചത്. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 3603 വോട്ട് നേടി ഒന്നാമതെത്തിയപ്പോള്‍ ബുധനൂര്‍, പുലിയൂര്, ചെറിയനാട്, വെണ്മണി പഞ്ചായത്തുകളില്‍ എന്‍ഡിഎ രണ്ടാമതെത്തി.
ഒന്നാമതെത്തിയ എല്‍ഡിഎഫുമായി പുലിയൂരില്‍ 302, വെണ്മണിയില് 718, ചെറിയനാട് 1023, ബുധനൂര്‍ 1601 വോട്ടിന്റെയും കുറവ് മാത്രമാണുള്ളത്. പാണ്ടനാട്ടില്‍ നേരിയ വോട്ടിന് മൂന്നാമത് എത്തിയെങ്കിലും ഒന്നാമത് എത്തിയ കോണ്‍ഗ്രസുമായി 366 വോട്ടിന്റെ കുറവെയുള്ളു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടില്‍ നിന്നും വലിയ വര്‍ദ്ധനവാണ് പല പഞ്ചായത്തുകളിലും ലഭിച്ചത്. മാന്നാറില്‍ 1612, നഗരസഭ 1271, മുളക്കുഴ 1072, പുലിയൂര് 324, ബുധനൂരില്‍ 203, ചെന്നിത്തലയില്‍ 670, ചെറിയനാട് 863, വെണ്മണി 482 വോട്ടിന്റെയും വര്‍ധനവാണുള്ളത്. ഇത് മണ്ഡലത്തില്‍ രൂപപ്പെട്ടുവരുന്ന പ്രകടമായ മാറ്റത്തിന്റെ സൂചനയാണ് എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: