ചേര്‍ത്തല: യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മണ്ഡലത്തിലെ സ്ഥാനാര്‍ഥി എസ്. ശരത്തിന്റെ പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമായത്.
തോല്‍വിക്കു കാരണം പാര്‍ട്ടിക്കുള്ളിലെ കാലുവാരലാണെന്നാരോപിച്ച് പഞ്ചായത്തംഗം രാജിവെച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ 19ാം വാര്‍ഡംഗവും, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ സിബി പൊള്ളയിലാണ് പഞ്ചായത്തംഗത്വം രാജിവെച്ചത്.
രാജികത്ത് പഞ്ചായത്ത് പ്രസിഡന്റിനും കോണ്‍ഗ്രസ്സ് അര്‍ത്തുങ്കല്‍ മണ്ഡലം പ്രസിഡന്റിനും കൈമാറിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളടക്കം കാലുവാരിയതാണ് പരാജയത്തിനു കാരണമെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രസ്ഥാനത്തില്‍ തുടരാന്‍ താല്പര്യമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നും സിബി പൊള്ളയില് പറഞ്ഞു.
സിബിയുടെ രാജി വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ക്കു വഴിവെക്കുമെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കളില്‍ പലരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നതായി ആദ്യം മുതലേ ആരോപണം ഉയര്‍ന്നിരുന്നു.
7,196 വോട്ടുകള്‍ക്കാണ് ശരത്ത് എല്‍ഡിഎഫിലെ പി.തിലോത്തമനോട് പരാജയപ്പെട്ടത്. 2011 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് നില മെച്ചപ്പെട്ടെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിലടക്കം പിന്നാക്കം പോയത് നേതാക്കളുടെ നിലപാടുകള്‍ കാരണമാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആക്ഷേപം. ഇതേ തുടര്‍ന്ന് പലരും പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: