തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ചിതച്രദര്ശനത്തില് ക്രിസ്തുവിന്റെ ചിത്രം വച്ചതിനെ വിവാദമാക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ക്രിസ്തുമതവും കമ്യൂണിസവും തമ്മില്‍ സമാനതകളുണ്ടെന്ന് കാസ്ട്രോ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് സി.പി.എം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. ക്രിസ്തുവിനും ക്രിസ്തീയതയ്ക്കുമെതിരെ സി.പി.എം പ്രവര്‍ത്തിക്കുന്നുവെന്ന പ്രചരണം ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണ്. ഏതെങ്കിലും ഒരു മതത്തെ സി.പി.എം എതിര്‍ക്കുന്നില്ല. മറിച്ച് മതമൗലിക വാദത്തെയും വര്‍ഗീയതയെയുമാണ് സി.പി.എം എതിര്‍ക്കുന്നത്. ക്രിസ്തുവിനെ സംബന്ധിച്ച് നേരത്തേ തന്നെ സി.പി.എം നേതാക്കള്‍ക്ക് നിലപാടുകളുണ്ട്. ക്രിസ്തീയതയ്ക്ക് മുതലാളിത്തവുമായി പൊതുവായ ചില കാര്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതിനേക്കാള്‍ പതിനായിരം ഇരട്ടി പൊതുവായ കാര്യങ്ങള്‍ ക്രിസ്തീയതയ്ക്കും ഇടതുപക്ഷത്തിനും ഉണ്ടെന്നും കാരാട്ട് പറഞ്ഞു.
കേരളം ജാതി, സാമുദായിക ശക്തികളുടെ കളിസ്ഥലമാവാതെ നോക്കാനുള്ള ഉത്തരവാദിത്വം സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനുമുണ്ടെന്നും കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ സി.പി.എമ്മിന് ഉത്തരവാദിത്വമുണ്ട്. അതിനാല്‍ ഇതിനിടയിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അതിജീവിച്ച് മുന്നേറണമെന്നും കാരാട്ട് പറഞ്ഞു.
ആഗോള മുതലാളിത്തം പ്രതിസന്ധിയെ അതിജീവിക്കുന്ന ലക്ഷണങ്ങള്‍ ഇപ്പോഴില്ല. എന്നാല്‍ ബദല്‍ നയങ്ങള്‍ നടപ്പാക്കാന്‍ പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഒപ്പം ചൈന ഒരു സാമ്പത്തിക ശക്തിയായി വരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യന്‍ നേതാക്കളെ കൂട്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അമേരിക്കന്‍ നയങ്ങളെ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി ശക്തമായി പ്രതിരോധിക്കുമെന്നും കാരാട്ട് പറഞ്ഞു.
ഭുമിദാന കേസില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്ക്കും. സി.പി.എം നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: