കണ്ണൂര്‍: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സിപിഎം അക്രമി സംഘം പൂര്‍ണ്ണമായി തകര്‍ത്തത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പതിനഞ്ചോളം വീടുകള്‍.
മിക്കവീടുകളിലെയും കിണറുകള്‍ മലിനമാക്കി. കിണറിന്റെ കൈവരികള്‍ തകര്‍ത്ത് ഭാഗികമായി മൂടുകയും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിയുടെ അവശിഷ്ടം കിണറ്റില്‍ നിക്ഷേപിക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മിക്കവീടുകളും താമസിക്കാന്‍ പറ്റാത്ത വിധത്തില്‍ തകര്‍ത്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ത്ത് കിണറ്റിലെറിയുകയും ചെയ്തു. ഗൃഹോപകരണങ്ങള്‍ മാത്രമല്ല, അരിയുള്‍പ്പെടെയുള്ള സാധന സാമഗ്രികളും നശിപ്പിച്ചു. കുട്ടികളുടെ പുസ്തകങ്ങളടക്കം കത്തിച്ചു.
വീടുകള്‍ തകര്‍ത്തിട്ടിട്ടും എന്താണ് സംഭവിച്ചതെന്നറിയാന്‍ അയല്‍വാസികള്‍ പോലും ചെന്നില്ല. ഈ വീടുകളില്‍ പോയാല്‍ സിപിഎം സംഘത്തിന്റെ അടുത്ത ഇര തങ്ങളായിരിക്കുമെന്നാണ് ഒരു പ്രദേശവാസി പ്രതികരിച്ചത്. തുടര്‍ന്ന് ഇവിടെ ജീവിക്കാനാവില്ല. അടുത്ത് വീടുകളില്‍ നിന്ന് കുടിവെള്ളമെടുക്കാന്‍ സിപിഎമ്മുകാരുടെ അപ്രഖ്യാപിത വിലക്കുള്ളതിനാല്‍ തകര്‍ക്കപ്പെട്ട വീടുകളിലുള്ളവര്‍ ഇപ്പോള്‍ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. അക്രമത്തിനിരയായവരില്‍ ഇടത് അനുഭാവികളും പിണറായി വിജയന്റെ അടുത്ത ബന്ധുക്കളുമുണ്ട്.
മക്കളും ചെറുമക്കളും ആര്‍എസ്എസ് പ്രവര്‍ത്തകരായതുകൊണ്ടാണ് ഇവരുടെ വീടുകളും തകര്‍ക്കപ്പെട്ടത്. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും ഞൊടിയിടകൊണ്ട് നഷ്ടപ്പെട്ട നടുക്കത്തില്‍നിന്ന് ഇപ്പോഴും ആരും മുക്തരായിട്ടില്ല. സ്ത്രീകളും കുട്ടികളും കടുത്ത മാനസിക പ്രശ്നത്തിലാണ്. സര്‍വ്വസന്നാഹങ്ങളോടും കൂടി പിണറായി വിജയന് തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ താമസത്തിനൊരുങ്ങുമ്പോള്‍ പിണറായിയുടെ സ്വന്തം തട്ടകത്തില്‍ നിരവധി കുടുംബങ്ങള്‍ ഇനിയെന്ത് എന്ന ആശങ്കയോടെ ജീവിക്കുകയാണ്. അക്രമം നടന്ന് രണ്ട് ദിവസമായെങ്കിലും ഇന്നലെ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് സംഭവത്തിന്റെ ഭീകരത വ്യക്തമായത്.
നേരത്തെ സിപിഎം സംഘം വെട്ടിക്കൊന്ന ചാവശ്ശേരി ഉത്തമന്റെ ഭാര്യയും മകനും താമസിക്കുന്ന പിണറായിയലെ കാരുണ്യം എന്ന വീട് സിപിഎമ്മുകാര്‍ പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ഉത്തമന്റെ ഭാര്യ നാരായണിയും മക്കളായ രജിത്തും, രേഷ്മയുമാണ് ഇവിടെ താമസിക്കുന്നത്. പിണറായിയിലെ സൗപര്‍ണികയില്‍ വിമുക്തഭടന് പി.വി.സുരേന്ദ്രന്റെ വീട് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. അക്രമത്തില്‍ പരിക്കേറ്റ സുരേന്ദ്രന്റെ ഭാര്യയും മകന്റെ ഭാര്യയും ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിനകത്തെ ഷെല്‍ഫ്, അയണ്‍ ബോക്സ്, ഫാന്‍ തുടങ്ങിയവയെല്ലാം തല്ലിത്തകര്‍ത്തു.
പിണറായി പടിഞ്ഞാറേ ചാലില്‍ കമലയുടെ വീട്ട് മുറ്റത്തെ പൂച്ചട്ടിയെടുത്തെറിഞ്ഞാണ് വീട് തകര്‍ത്തത്. വിധവയായ കമല ഇവിടെ തനിച്ചാണ് താമസം. താന്‍ കമ്മ്യൂണിസ്റ്റാണെന്നും വോട്ട് മറിച്ച് ചെയ്യാറില്ലെന്നും കമല പറയുന്നു. എന്നെയെന്തിനാണ് ഇവര്‍ അക്രമിച്ചത്. വീട് ആക്രമിച്ചെന്ന് മാത്രമല്ല തന്നെ അധിക്ഷേപിച്ചെന്നും കമല പറഞ്ഞു. 2014 ല്‍ കമലയുടെ ഭര്‍തൃസഹോദരിയുടെ മക്കളെ അക്രമിച്ച കേസില്‍ സിപിഎമ്മുകാരെ കോടതി ശിക്ഷിച്ചിരുന്നു. ഇതാണ് അക്രമത്തിന് കാരണം. തങ്ങള്‍ക്കെതിരെ കേസ് കൊടുത്ത ഒരുത്തനും ഇവിടെ ജീവിക്കേണ്ടെന്ന് അലറിക്കൊണ്ടാണ് സഖാക്കള്‍ അക്രമം നടത്തിയത്.
വയലില്‍ വീട്ടില്‍ ചന്ദ്രന്റെ ഓട് മേഞ്ഞ വീട് കല്ലോട് കല്ല് തകര്‍ത്ത നിലയിലാണ്. വീട്ടിലെ സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെടുകയായിരുന്നു. സിപിഎമ്മുകാര്‍ ആയുധവുമായി പിന്നാലെ ഓടിയെങ്കിലും ഇവര്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടു. വാള്, ഇരുമ്പുവടി തുടങ്ങിയ ആയുധങ്ങളുമായാണ് അക്രമികളെത്തിയതെന്ന് സുരേന്ദ്രന് പറഞ്ഞു.
കിണര്‍ ജോലിക്കാരനായ പുത്തന്‍കണ്ടത്തെ മാറോളി വിനോദിന്റെ പണിയായുധങ്ങളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്ത് കിണറ്റിലിട്ടു. മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോ അടിച്ച് തകര്‍ത്തു. മാറിയുടുക്കാന്‍ വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലാണ് വിനോദും കുടുംബവും. വിനോദിന്റെ ഭാര്യയും അമ്മയും നോക്കിനില്‍ക്കെയാണ് സമീപവാസികളായ സഖാക്കള്‍ അക്രമം നടത്തിയത്. തന്റെ കാരണവരുടെ മകനായ പിണറായിക്ക് വോട്ട് ചെയ്തതാണോ താന്‍ ചെയ്ത കുറ്റമെന്നാണ് വിനോദിന്റെ അമ്മ രോഹിണി ബിജെപി നേതാക്കളോട് ചോദിച്ചത്. അവര്‍ എല്ലാം തകര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കാനേ സാധിച്ചുള്ളു. ആത്മഹത്യ മാത്രമേ ഇനി മുന്നിലുള്ളു. എല്ലാം ശരിയാകുമെന്ന് പറഞ്ഞത് ഞങ്ങളെ ശരിയാക്കാനാണോ.
പുത്തന്‍ കണ്ടത്തെ മാറോളി പ്രേമയുടെ ഇരുനില വീട് അടിച്ച് തകര്‍ത്ത സിപിഎം സംഘം സ്കോര്‍പിയോ കാറും തകര്‍ത്തു. വീടിന്റെ അടുക്കള മാത്രമല്ല അടുപ്പും തകര്‍ത്ത നിലയിലാണ്. പ്രേമയുടെ മകന്റെ ഭാര്യ സജിനയുടെയും മകളുടെയും മുഖത്ത് ഇപ്പോഴും ഭീതിയാണ്. ഇവരുടെ വീടിനോട് തൊട്ടടുത്ത് തന്നെ താമസിക്കുന്ന മൂര്‍ക്കോത്ത് പ്രകാശന്റെ വീട്ടില്‍ സിപിഎമ്മുകാര്‍ ഒന്നും ബാക്കിവെച്ചിട്ടില്ല. അടുപ്പ് പോലും തകര്‍ത്തതെന്തിനാണെന്നറിയില്ലെന്നാണ് പ്രകാശന്റെ ഭാര്യ പറഞ്ഞത്. വീട്ടിനകത്തെ ഷെല്‍ഫ് തകര്‍ത്ത് പതിനായിരം രൂപയും സ്വര്‍ണ്ണവും സിപിഎം സംഘം കൊണ്ട്പോവുകയും ചെയ്തു.
വെണ്ടുട്ടായിയിലെ പറമ്പത്ത് രമേശന്റെ വീടും ഓട്ടോറിക്ഷയും അക്രമികള്‍ തല്ലിത്തകര്‍ത്തു. അക്രമികളെ കണ്ട് രമേശന്റെ മക്കള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള മധുവിന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ അടിച്ച് തകര്‍ക്കുകയും മിനി ലോറി കത്തിക്കുകയും ചെയ്തു. വീടിന്റെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. സിപിഎമ്മുകാര്‍ നടത്തിയ ഏകപക്ഷീയമായ അക്രമത്തില്‍ കോടികളാണ് പിണറായിയിലെ സാധാരണ കുടുംബങ്ങള്‍ക്ക് നഷ്ടമുണ്ടായിട്ടുള്ളത്.
ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി ദേശിയ സമിതി അംഗം പി.കെ.വേലായുധന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത്, പി.പി.സുരേഷ് ബാബു, വി.ശശിധരന്, എ.ഒ.രാമചന്ദ്രന്, പി.ആര്.രാജന്, ആര്.കെ.ഗിരിധരന്, കെ.പി.ഹരീഷ്ബാബു, മോഹനന് മാനന്തേരി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: