ആലപ്പുഴ: ജില്ലയില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത് എന്‍ഡിഎയുടെ മുന്നേറ്റവും പാര്‍ട്ടിക്കുള്ളിലെ കാലുവാരലും തമ്മിലടിയും. യുഡിഎഫിലെ ഘടകകക്ഷികളെയും കോണ്‍ഗ്രസ് വെറുതെ വിട്ടില്ല. എന്‍ഡിഎയുടെ വന്‍മുന്നേറ്റമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഹരിപ്പാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും ഗണ്യമായി വോട്ടുകള്‍ കുറഞ്ഞു. കൂടാതെ പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന മതന്യൂനപക്ഷങ്ങളുടെ പിന്തുണ എല്‍ഡിഎഫിലേക്ക് വഴി മാറുകയും ചെയ്തു.
ദയനീയ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടങ്ങിക്കഴിഞ്ഞു. ഡിസിസി പ്രസിഡന്റിനെതിരെയാണ് പല നേതാക്കളുടെയും ആരോപണങ്ങള്‍ നീളുന്നത്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഡിസിസി പ്രസിഡന്റ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സമയം കളയുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
സംഘടനാ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടു. പല മണ്ഡലങ്ങളിലും എന്‍ഡിഎയിലേക്കും എല്‍ഡിഎഫിലേക്കും കോണ്‍ഗ്രസ് വോട്ടുകള്‍ ഒഴുകി. ഘടകകക്ഷികള്‍ തമ്മില്‍ പ്രചാരണ രംഗത്ത് യാതൊരു ധാരണയുമുണ്ടായില്ല. മതന്യൂനപക്ഷങ്ങളെ അമിതമായി പ്രീണിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉറച്ച പാര്‍ട്ടി വോട്ടുകള്‍ പോലും കൈവിട്ടു, എന്നും കുത്തകയായി കരുതിയിരുന്ന മുസ്ലീം, ക്രൈസ്തവ വോട്ടു ബാങ്കുകള്‍ എല്‍ഡിഎഫ് കൈവശപ്പെടുത്തി തുടങ്ങി നിരവധി കാരണങ്ങളാണ് യുഡിഎഫിന്റെ കനത്ത പരാജയത്തിന്റെ കാരണങ്ങളായി വിലയിരുത്തുന്നത്. കൂടാതെ എന്‍ഡിഎ വന്‍ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ തകര്‍ന്നത് യുഡിഎഫ് തങ്ങളുടെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിച്ച മേഖലകളാണ്.
ആലപ്പുഴ മണ്ഡലത്തില്‍ ആലപ്പുഴ രൂപത കൈവിട്ടതാണ് വന്‍ പരാജയത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. രൂപതയിലെ പ്രബല വിഭാഗം എന്നും ഇടതു സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനൊപ്പമായിരുന്നുവെങ്കിലും ഇത്തവണ പൂര്‍ണമായിത്തന്നെ സഭ കോണ്‍ഗ്രസിനെ കൈവിട്ടു. കൂടാതെ കോണ്‍ഗ്രസിന്റെ മണ്ഡല, ജില്ലാ നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ നിര്‍ജ്ജീവമായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥി തന്നെ പരസ്യമായി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
അരൂരില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കം മുതല്‍തന്നെ എതിര്‍പ്പു രേഖപ്പെടുത്തിയിരുന്നു. സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രചരിപ്പിച്ചു. കൂടാതെ മുസ്ലീം വോട്ടുകള്‍ ഒന്നാകെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയും ചെയ്തു.
കായംകുളത്ത് സ്ഥാനാര്‍ത്ഥി എം. ലിജുവിനെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി കാലുവാരുകയായിരുന്നു. സ്ഥാനാര്‍ത്ഥിയായി ലിജുവിനെ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടത്തി. കൂടാതെ ശ്രീനാരായണ പ്രസ്ഥാനങ്ങളെ മുമ്പ് പലതവണ ആക്ഷേപിച്ചതിന് ഈഴവസമുദായം കണക്കുതീര്‍ക്കുകയും ചെയ്തു.
അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ഐ വിഭാഗം സിപിഎമ്മിന് അനുകൂലമായി വോട്ടു മറിക്കുകയായിരുന്നു. ഹരിപ്പാട്ട് മത്സരിക്കുന്ന ഐ ഗ്രൂപ്പ് പ്രമുഖന് രമേശ് ചെന്നിത്തലയെ സിപിഎം സഹായിച്ചതിന് പ്രത്യുപകാരമായിരുന്നു നടപടി. കുട്ടനാട്ടില്‍ എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റമാണ് യുഡിഎഫിനെ തകര്‍ത്തത്. ക്രൈസ്തവ വിഭാഗം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു പിന്നില്‍ ശക്തമായി അണിനിരന്നു. കൂടാതെ മണ്ഡലത്തിലെ ജാതി മത സമവാക്യങ്ങളെ എല്‍ഡിഎഫിന് തുണയായി. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വന്‍ പൊട്ടിത്തെറികള്‍ക്കാകും ജില്ല സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: