തിരുവനന്തപുരം: എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം നിരപരാധികളുടെ ചോരകൊണ്ട് കേരളം ചുവപ്പിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ സമാനതയില്ലാത്തതാണ്.
തൃശൂരില്‍ പത്തുദിവസം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രമോദെന്ന ബിജെപി പ്രവര്‍ത്തകനെ ആഹ്ലാദപ്രകടനത്തിനിടെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കരിങ്കല്ലുകൊണ്ട് പ്രമോദിന്റെ തലയ്ക്കിടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു സിപിഎം ഗുണ്ടകള്‍. പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് 20 വീടുകള്‍ തകര്‍ത്തു. 21 ബിജെപി പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്.
ഇതില്‍ ഒരാളിന്റെ നില ഗുരുതരമാണ്. പിണറായിയുടെ വീടിന് സമീപത്താണ് 11 വീടുകള്‍ തകര്‍ത്തത്. ഇതില്‍ ഭൂരിപക്ഷവും പിണറായി വിജയന്റെ അടുത്തബന്ധുക്കളുടെതാണ്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സിപിഎമ്മുകാര്‍ വരുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യും മുമ്പാണ് ഈ അക്രമങ്ങളെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: