നാദാപുരം: ”കരഞ്ഞുപറഞ്ഞിട്ടും പോലീസുകാര്‍ തിരിഞ്ഞുനോക്കിയില്ല. അക്രമികള്‍ മാരകായുധങ്ങളുമായി വീടാക്രമിക്കാനെത്തിയപ്പോള് ഞങ്ങള്‍ പോലീസിനെ വിളിച്ചു, രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. എന്നാല്‍ ആളില്ലെന്നാണ് അവര്‍ പറഞ്ഞത്. പ്രായമായ അമ്മയുടെ കാതില്‍ നിന്നും അക്രമികള്‍ ആഭരണം പിടിച്ചുപറിച്ചു. എന്റെ നാഭിയില്‍ ചവിട്ടി. ഞാന്‍ വീണുപോയി” നാദാപുരം ഇയ്യങ്കോട് കിഴക്കയില്‍ അനില്‍ കുമാറിന്റെ ഭാര്യ ജീവന പേടിച്ചരണ്ട കണ്ണുകളോടെ ആ ദുര്ദിനത്തെക്കുറിച്ച് വിവരിച്ചതിങ്ങനെ.
നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വടകര മേഖലയില്‍ സിപിഎം അക്രമം അഴിച്ചുവിട്ട പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ മുമ്പില്‍ വിവരിക്കപ്പെട്ട ഭയാനക സംഭവങ്ങള്‍. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്‍മാസ്റ്റര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വടകര, നാദാപുരം, കുറ്റിയാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മൂന്നു തവണ ഞങ്ങളുടെ വീടാക്രമിക്കപ്പെട്ടു. സിപിഎമ്മുകാര്‍ അഴിഞ്ഞാടുമ്പോഴും ഒന്നര കിലോമീറ്റര്‍ അകലത്തിലുള്ള നാദാപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരാളും ഞങ്ങളെ രക്ഷിക്കാനെത്തിയില്ല. ജീവന പറയുന്നു. ഭര്‍ത്താവ് അനില്‍ കുമാറിന്റെ ലോറി അക്രമികള്‍ തകര്‍ത്തു. വീടാക്രമിച്ചു. അക്രമികള്‍ അകത്തുകയറി സര്‍വ്വതും തകര്‍ത്തു. പേടിച്ചരണ്ട ജീവനയുടെ മൂന്നു പറക്കമുറ്റാത്ത മക്കള്‍ ദേവികയും ദേവതീര്‍ത്ഥയും ശിവതീര്ത്ഥയും പേടിച്ചരണ്ട് കട്ടിലിനടിയില്‍ ഒളിച്ചു.
അനില്‍ കുമാറിന്റെ അമ്മ 75 വയസ്സായ പാറുഅമ്മ കര്‍ഷകത്തൊഴിലാളി പെന്ഷന് തുകയില്‍ നിന്നും സമ്പാദിച്ചുവെച്ച 2000 രൂപ കിടക്കക്കടിയില്‍ നിന്നും അക്രമികളിലൊരാള്‍ കവര്‍ന്നു. അനിലിനെ കൊന്നേ തങ്ങള്‍ തിരിച്ചുപോകൂ എന്ന് പറഞ്ഞ് അവര്‍ ഭീഷണിപ്പെടുത്തി. അക്രമവിവരം അറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കളായ എടത്തില്‍ ബിജിത്തിനെയും, സുജിത്ത്, സുനീഷ് കുറ്റിയില്‍ എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ചു.
ജീവന ആ ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു ”ഇത്രയും ദിവസമായിട്ടും ഒരു പോലീസുകാരന് പോലും ഇവിടെ എത്തിയിട്ടില്ല. ഞങ്ങളുടെ ശവമടക്കിനായിരിക്കാം ഇനി അവര്‍ വരുന്നത്.” ജീവന മൂന്നു മക്കളെയും ചേര്‍ത്തു പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.
അഴിയൂര്‍ അണ്ടിക്കമ്പനി, ഇയ്യങ്കോട്, നിട്ടൂര്‍, കല്ലോട് എന്നിവിടങ്ങളില്‍ നിരവധി വീടുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമിക്കപ്പെട്ടത്. സ്റ്റീല്‍ ബോംബാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിട്ടൂരിലെ മണിയുടെ വലതുകാല്‍ ഏതാണ്ട് തകര്‍ന്ന നിലയീലാണ്. ഗുരുതരമായി പരുക്കേറ്റ ബിഎംഎസ് മുന്‍ മേഖലാ സെക്രട്ടറി പ്രേമരാജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അക്രമം നടന്ന സ്ഥലങ്ങളിലൊന്നും പോലീസ് പ്രാഥമിക അന്വേഷണം പോലും നടത്തിയിട്ടില്ല. പോലീസിന്റെ ഭാഗത്തു നിന്നൂമുണ്ടായ ഗുരുതരമായ വീഴ്ച അംഗീകരിക്കാനാവില്ലെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. അധികാരവും ആള്‍ബലവും കൊണ്ട് എന്തുമാകാമെന്ന സിപിഎം ധാര്‍ഷ്ട്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് സേവാ പ്രമുഖ് എം. പ്രദീപ് കുമാര്‍, ബിജെപി നേതാക്കളായ പി. ജിജേന്ദ്രന്‍, എം.പി. രാജന്, അഡ്വ. എം. രാജേഷ് കുമാര്‍, രാമദാസ് മണലേരി, മധുപ്രസാദ്, കെ.ടി.കെ. ചന്ദ്രന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: