കൊച്ചി: ബാര്‍ജില്‍ നിന്ന് അമോണിയ ചോര്‍ന്ന സംഭവം അന്വേഷിക്കുന്നതിന് ഫാക്ട് അധികൃതര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സുരക്ഷാ ഓഫീസര്‍ രാജയ്യയുടെ നേതൃത്വത്തിലുള്ളതാണ് സംഘം. അപകടത്തിനു കാരണമായ ബാര്‍ജ് ശനിയാഴ്ച ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതര്‍ പരിശോധിച്ചു. ഇതിന്റെ വാല്‍വ് മാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വാല്‍വ് മാറ്റി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ ഇനി രാസവസ്തുക്കള്‍ കൊണ്ടു വരികയുള്ളൂ എന്ന് ഫാക്ട് അധികൃതര്‍ പറഞ്ഞു. ജില്ലാ അധികൃതരും അമോണിയ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് നടപടി സ്വീകരിച്ചു. ചോര്‍ച്ചയെ തുടര്‍ന്ന് ആശുത്രിയില്‍ പ്രാഥമിക ചികിത്സ തേടിയവരുടെ ചെലവ് ജില്ലാ അധികൃതരും ഫാക്ടും വഹിക്കും.
നിരവധി പെട്രോകെമിക്കല്‍ വ്യവസായങ്ങളുള്ള കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത് പോലെയുള്ള വാതക ചോര്‍ച്ച തടയാന്‍ ദുരന്ത നിവാരണ സേനയെ ശക്തിപ്പെടുത്താനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നിയുക്ത തൃക്കാക്കര മണ്ഡലം എംഎല്‍എ പി.ടി. തോമസ്, കൊച്ചി മേയര്‍ സൗമിനി ജെയിന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍വ്വസജ്ജമായ ദുരന്ത നിവാരണ സേനയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിനിടെ അമോണിയം വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് അപകടങ്ങള്‍ കൊച്ചിയിലുണ്ടായിട്ടുണ്ട്. വാതക ചോര്‍ച്ച പോലുള്ള സംഭവങ്ങളുണ്ടായാല്‍ പ്രാഥമികമായി എന്തു ചെയ്യണം എന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് ജന പ്രതിനിധികള്‍ക്കും പരിശീലനം നല്‍കണം. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വേണം ദുരന്ത നിവാരണ സമിതി രൂപീകരിക്കേണ്ടത്. ദുരന്തമുണ്ടായാല്‍ മുന്‍കരുതലിനും സുരക്ഷക്കും ബന്ധപ്പെടാവുന്ന ടെലിഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളെ അറിയിക്കണം.
വാതക ടാങ്കറുകള്‍ കൊണ്ടു പോകുന്നതിന് സുരക്ഷ ശക്തമാക്കണമെന്നും പൈലറ്റ് എസ്കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോടെ വേണം ഇതെന്നും പി.ടി തോമസ് നിര്‍ദ്ദേശിച്ചു. ഇത്തരം വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ എം.പ്രേമചന്ദ്രന്, എ.ബി സാബു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: