ന്യൂദല്‍ഹി: കേരളത്തില്‍ ഭരണം പിടിച്ചതിന്റെ ധാര്ഷ്ട്യത്തില് സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രം. ഭാരതം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണം. ഭാരതത്തിലെ 14 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപിക്ക് കേരളത്തില്‍ ഇന്ന് നിര്‍ണ്ണായക സ്വാധീനമുണ്ട്. പതിനഞ്ചു ശതമാനത്തിലധികം വോട്ടുമുണ്ട്.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം കേരളത്തില്‍ പലയിടത്തും അക്രമം അഴിച്ചുവിടുകയാണ്. ഇത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാര്‍ലമെന്റിനുള്ളിലും പുറത്ത് തെരുവിലും ഇതിനെ ശക്തമായി തന്നെ നേരിടും. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയും ബിജെപി വക്താവുമായ രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം കേരളത്തില്‍ സിപിഎം നിരവധി സ്ഥലങ്ങളിലാണ് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ അഴിച്ചുവിട്ടത്. നിരവധി പേര് ആശുപത്രികളിലാണ്. ബിജെപി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കേന്ദ്രമന്ത്രി തുടര്‍ന്നു. ഇത്തരം അക്രമങ്ങളെ നിസാരമായി കാണാനാവില്ല. അവ വെച്ചുപൊറുപ്പിക്കില്ല. അദ്ദേഹം തുടര്‍ന്നു. അതിനിടെ അക്രമങ്ങള്‍ക്ക് എതിരെ ഇന്ന് ദല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ബിജെപിയും മറ്റു പരിവാര്‍ സംഘടനകളും മാര്‍ച്ച് നടത്തും. പത്തു മണിക്കാണ് മാര്‍ച്ച് നടത്തുക.
അക്രമത്തില്‍ ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അപലപിച്ചു. കഴിഞ്ഞദിവസം അധികാരത്തില്‍ വന്ന ഇടതുമുന്നണി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ജനവിധിയെ മാനിക്കുന്നില്ലെന്നും ഷാ ട്വിറ്ററില്‍ കുറിച്ചു. കേരളത്തിലെ അക്രമസംഭവങ്ങളെ കുറിച്ച് വിലയിരുത്താന്‍ കേന്ദ്ര സമിതിക്ക് രൂപം നല്‍കിയതായി അമിത് ഷായും ട്വിറ്ററിലൂടെ അറിയിച്ചു. സംഘം കേരളം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദമായി വിലയിരുത്തും
വിജയലഹരിയില്‍ സിപിഎം കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട് തുടങ്ങി പല ജില്ലകളിലും അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മുന്നറിയിച്ച്. തൃശൂരില്‍ കഴിഞ്ഞ ദിവസം സിപിഎം അക്രമി സംഘം ബിജെപി പ്രവര്‍ത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു. കണ്ണൂരിലും കാസര്‍കോട്ടും ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങളും വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുകയും പലരെയും ആക്രമിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് സിപിഎമ്മിന്റെ ബോംബേറില്‍ ഒരു ബിജെപി പ്രവര്‍ത്തകന്റെ വലതുകാല്‍ അറ്റിരുന്നു. ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
അധികാരം ലഭിച്ചതിന്റെ ലഹരിയില്‍ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
ക്രമസമാധാനംതകര്ന്നു: കുമ്മനം
തിരുവനന്തപുരം: എല്‍ഡിഎഫ് വിജയിച്ചതോടെ കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ കൈവരിച്ച മുന്നേറ്റത്തില്‍ വിഭ്രാന്തി പിടിച്ച നേതാക്കള്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ രൂക്ഷമായ ആക്രമണത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎം വിജയാഹ്ലാദത്തിനിടെ തൃശൂരില്‍ നിരപരാധിയായ ബിജെപി പ്രവര്ത്തകന് പ്രമോദ് കൊല്ലപ്പെട്ടു. വയനാട്ടിലെ നിരവധി വനവാസി ഊരുകളും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വീടുകളും സിപിഎം ക്രിമിനലുകള്‍ തകര്‍ത്തെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ കുമ്മനം ചൂണ്ടിക്കാട്ടി.
കണ്ണൂരിലും കാസര്‍കോടും ബിജെപി പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ കിടന്നുറങ്ങാന്‍ കഴിയുന്നില്ല. സിപിഎം ആക്രമണം ഭയന്ന് പലരും ലോഡ്ജുകളിലും മറ്റും അഭയാര്‍ത്ഥികളെ പോലെ ഒളിച്ചു കഴിയുകയാണ്. നിയമവാഴ്ച ഇല്ലാത്ത കേരളത്തില്‍ ആര്‍ക്ക് എന്ത് സുരക്ഷിതത്വം നല്‍കുമെന്നാണ് സിപിഎം പറയുന്നത്. സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യം പ്രവര്‍ത്തകരെ അഴിഞ്ഞാടുന്നതിന് പ്രേരിപ്പിക്കുന്നതാണ്. കേരളത്തില്‍ എല്‍ഡിഎഫിന് എതിരായ ബദല്‍ രാഷ്ട്രീയശക്തി എന്‍ഡിഎ മാത്രമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. അതിനാലാണ് എന്‍ഡിഎയെ ഉന്മൂലനം ചെയ്യാന്‍ സിപിഎം അക്രമരാഷ്ട്രീയം പയറ്റുന്നത്. എന്‍ഡിഎയെ ആശയം പറഞ്ഞ് നേരിടാന്‍ കഴിയാതെ സിപിഎം അക്രമമാര്‍ഗം പിന്തുടരുകയാണ്. പ്രതിയോഗികളെ അരിഞ്ഞുവീഴ്ത്തി ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ലക്ഷ്യമിടുന്നതെങ്കില്‍ കേരളം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
സിപിഎം അക്രമങ്ങള്‍ക്കെതിരെ അടിയന്തരമായി എന്‍ഡിഎ സംഘം ഗവര്‍ണറെ കണ്ട് നിവേദനം സമര്‍പ്പിക്കും. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകള്‍ ആര്‍ക്കാണ് പോയതെന്ന് വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ മനസ്സിലാകും. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ ഇരുവരും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയായിരുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് മാത്രം ഒന്നാമതെത്തിയിരുന്ന നിരവധി ബൂത്തുകളില്‍ യുഡിഎഫ് ഒന്നാമതെത്തിയതും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഇതിന് തെളിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: