തൃശൂര്‍: ഭഗവദ്ഗീതയെ ഭാരതീയ സംസ്കൃതിയുടെ പ്രതീകമായി ഭാരതത്തിനകത്തും പുറത്തും പ്രചരിപ്പിച്ചതില്‍ സ്വാമി ചിന്മയാനന്ദജിയുടെ പങ്ക് വളരെ വലുതാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് അഭിപ്രായപ്പെട്ടു. സ്വാമി ചിന്മയാനന്ദജി ജന്മശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല സമാപന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമം സമൂഹത്തിലെ തിന്മകളെ ഇല്ലാതാക്കുമ്പോള്‍ ആത്മീയത മനുഷ്യമനസിനെ ശുദ്ധീകരിക്കുമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
ഭാരതീയ സംസ്കൃതിയെക്കുറിച്ച് പഠിക്കുന്നവര്‍ക്കും അറിയുന്നവര്‍ക്കും മാത്രമെ ചിന്മയാനന്ദജിയുടെ പ്രവര്‍ത്തനങ്ങളുടേയും ദര്‍ശനങ്ങളുടേയും ആഴവും പരപ്പും മനസ്സിലാക്കുവാന്‍ കഴിയൂ.
വെളിയനാട് ആദിശങ്കരനിലയം പോലെ ചൈതന്യം നിറഞ്ഞുനില്ക്കുന്ന ചിന്മയ സ്ഥാപനങ്ങള്‍ വേദാന്തത്തെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും അന്താരാഷ്ട്രതലത്തില്‍ നടത്തുന്നതിനും അതുവഴി ചിന്മയാനന്ദജിയുടെ സ്മരണ വരുംകാലങ്ങളില്‍ കൂടുതല്‍ ദീപ്തമാക്കുന്നതിനും ഇടവരുമെന്നും അദ്ദേഹം പറഞ്ഞു.ചിന്മയമിഷന് കേരള മേഖലാ തലവന്‍ സ്വാമി വിവിക്താനന്ദ അദ്ധ്യക്ഷനായിരുന്നു.
കോയമ്പത്തൂര്‍ അവിനാശിലിംഗം സര്‍വ്വകലാശാല ചാന്‍സലര്‍ പത്മശ്രീ പി ആര് കൃഷ്ണകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു.സ്വാമി ഗഭീരാനന്ദ, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ഡോ.ജി മുകുന്ദന് ഉപഹാര സമര്‍പ്പണം നടത്തി. പി കൃഷ്ണകുമാര്‍ സ്വാഗതവും ടി എം രഘുനന്ദനന് നന്ദിയും പറഞ്ഞു. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ കലാ-സാസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.രാവിലെ സ്വാമി ഗഭീരാനന്ദ, സ്വാമി വിശ്വാനന്ദ, സ്വാമി വിവേകാനന്ദ, സ്വാമി തത്വാത്മാനന്ദ, സ്വാമി അശേഷാനന്ദ, സുരേഷ്ബാബു എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: