തിരുവനന്തപുരം: ആരോടും പരാതിപ്പെടാതെ പരിഭവം പുറത്തുകാട്ടാതെ ഉള്ളിലൊതുക്കി, എന്നാല്‍ ആഞ്ഞടിക്കാന്‍ അവസരം കാത്തിരിക്കുന്ന പ്രതിയോഗിയെപ്പോലെ. ഇതായിരുന്നു ഇന്നലെ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രകടനം. തെരഞ്ഞെടുപ്പ് മുന്നില്‍ നിന്ന് നയിച്ച് പാര്‍ട്ടിയെ എക്കാലത്തെയും മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിച്ചശേഷം കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടു എന്ന തോന്നല്‍ ആരിലും ഉണര്‍ത്താതിരിക്കാന്‍ ശ്രദ്ധയോടെയുള്ള നീക്കം. ഓരോ ചുവടുകളും സൂക്ഷ്മമായി അടിവച്ച് പുതിയ വിവാദങ്ങള്‍ക്ക് ഇടനല്‍കാത്ത, കുറിക്കുകൊള്ളുന്ന കൃത്യത. ഇതായിരുന്നു ഇന്നലെ പത്രസമ്മേളനത്തില്‍ കണ്ട വിഎസ്.
കേരളത്തിലെ ജനങ്ങളുടെ കാവലാളായി തുടരുമെന്നാണ് വി.എസ്. അച്യുതാനന്ദന് പത്രസമ്മേളനത്തില്‍ പറഞ്ഞത്. പാര്‍ട്ടി നിയോഗിച്ച പ്രസ് സെക്രട്ടറി എഴുതിനല്‍കിയ കുറിപ്പ് പതിവു ശൈലിയില്‍ ഉറക്കെ വായിച്ചു തുടങ്ങി. ജനകീയ വിഷയങ്ങളും ഇടതുപക്ഷ നിലപാടും ഉയര്‍ത്തിപ്പിടിച്ച് തുടരും. എല്‍ഡിഎഫിന് ജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി. ഇതുവരെ കണ്ട യുഡിഎഫ് ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റെതെന്ന് ചൂണ്ടിക്കാട്ടിയ വിഎസ് ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പാര്‍ട്ടിയുടെയും ജനങ്ങളുടെയും കാവലാളായി താന്‍ തുടരുമെന്ന സന്ദേശമാണ് വിഎസ് നല്‍കിയത്.
പത്രക്കുറിപ്പ് വായിച്ചു തീര്‍ത്തതോടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വിഎസ് മറുപടി പറഞ്ഞു തുടങ്ങി. എല്ലാ ചോദ്യങ്ങള്‍ക്കും വളരെ നിയന്ത്രണത്തോടെയാണ് മറുപടി നല്‍കിയത്. താന്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഇപ്പോള്‍ തന്റെ സ്ഥാനമാനങ്ങള്‍ ചര്‍ച്ചയാക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രി സ്ഥാനത്തെ സംബന്ധിച്ചും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ താന്‍ ആലപ്പുഴയ്ക്ക് മടങ്ങില്ല. മറിച്ച് തിരുവനന്തപുരത്തു തന്നെ കാണും. തന്നെ കാണാനായി ആരും ആലപ്പുഴയ്ക്ക് വരേണ്ടിവരില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ഏതു തരത്തിലുള്ള കാവലാള്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അതെല്ലാം കാത്തിരുന്നു കണ്ടോളൂ എന്ന മറുപടി. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇടനല്‍കാതെ ചിരിച്ച് കൈവീശി ഗുഡ്ബൈ പറഞ്ഞ് പത്രസമ്മേളനം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: