തിരുവനന്തപുരം: നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 ലക്ഷത്തില്‍പ്പരം വോട്ടുകള്‍ അധികം നേടി ശക്തമായ മുന്നേറ്റം നടത്താനായത് എന്‍ഡിഎയ്ക്ക് മാത്രമാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ചെയര്മാന് കുരുവിള മാത്യൂസ്.
ദേശീയ ജനാധിപത്യസഖ്യത്തെ (എന്‍ഡിഎ) അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഇനിയും ഇത്തരം പ്രഖ്യാപനങ്ങള്‍ കേരളത്തില്‍ വിലപ്പോവുകയില്ലെന്നും ശക്തമായ മൂന്നാം ബദല്‍ രാഷ്ട്രീയമായി എന്‍ഡിഎ കേരളത്തില്‍ മാറിക്കഴിഞ്ഞു എന്നും കുരുവിള മാത്യൂസ് പറഞ്ഞു.
1964 ലെ കേരള കോണ്‍ഗ്രസ് രൂപീകരണ സമയത്തെ പ്രഖ്യാപിത നയമായ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം യാഥാര്‍ത്ഥ്യമാക്കാന്‍ വ്യത്യസ്ത ഗ്രൂപ്പുകളിലുള്ള കേരള കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും എന്‍ഡിഎ മുന്നണിയെ ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒ.രാജഗോപാലിനും രാജ്യസഭയിലക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സുരേഷ് ഗോപിക്കും മെയ് അവസാന വാരം എറണാകുളത്തുവച്ച് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും.
നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റമാരുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംയുക്ത യോഗം സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസിന്റെ അധ്യക്ഷതയില്‍ എറണാകുളം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ 23 ന് 2 മണിക്ക് ചേരുന്നതാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎന്‍ ഗിരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: