മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായി അനുരാഗ് താക്കൂറിനെ തെരഞ്ഞെടുത്തു. ആസാം, ബംഗാള്‍, ത്രിപുര, ജാര്‍ഖണ്ഡ്, ദേശീയ ക്രിക്കറ്റ് ക്ലബ്ബ് എന്നിവയുടെ പിന്തുണയോടെയാണ് താക്കൂര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തിലാണ് അനുരാഗ് താക്കൂറിനെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ബിസിസിഐയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന റിക്കാര്‍ഡ് ഇതോടെ 41കാരനായ അനുരാഗിന് സ്വന്തമായി. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍നിന്നുള്ള ബിജെപി എംപി കൂടിയാണ് അനുരാഗ് താക്കൂര്‍.
അനുരാഗ് മാത്രമായിരുന്നു പ്രസിഡന്റ് പദവിയിലേക്കു മല്‍സരരംഗത്തുണ്ടായിരുന്നത്. സ്ഥാനമൊഴിഞ്ഞ ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായാണ് താക്കൂര്‍ സ്ഥാനമേറ്റത്. നിലവില്‍ ബിസിസിഐ സെക്രട്ടറിയായിരുന്നു താക്കൂര്‍.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒരു സംസ്ഥാന അസോസിയേഷന്റെ പിന്തുണ മതിയെന്നിരിക്കെ, ആറെണ്ണത്തിന്റെ പിന്തുണ ഉറപ്പാക്കിയാണ് താക്കൂര്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്.
അനുരാഗ് പ്രസിഡന്റായപ്പോള്‍ ഒഴിവുവന്ന സെക്രട്ടറി പദവിയിലേക്കു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അജയ് ഷിര്‍ക്കെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: