ന്യൂദല്‍ഹി: 2011-12 വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 6.9 ശതമാനായി കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാമ്പത്തിക വിദഗ്ധരുടെയും വിവിധ ഏജന്‍സികളുടെയും അനുമാനത്തേക്കാള്‍ കുറവാണ് ഇത്.
നിര്‍മ്മാണ മേഖലയിലും കാര്‍ഷിക മേഖലയിലും ഖനി മേഖലയിലെയും വളര്‍ച്ചയില്‍ ഉണ്ടായ കനത്ത ഇടിവിനെ തുടര്‍ന്നാണ് സാമ്പത്തിക വളര്‍ച്ച കുറയുന്നതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴിനും ഏഴര ശതമാനത്തിനും ഇടയിലായിരിക്കും ഇന്ത്യയുടെ വളര്‍ച്ചാ നിരക്കെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കൂ കൂട്ടുമ്പോഴാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
2011-12 സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയിലെ വളര്‍ച്ച 2.5 ശതമാനവും വ്യവസായ മേഖലയിലേത് 3.9 ശതമാനവും ആയിരിക്കും. മൊത്ത ആഭ്യന്തര വളര്‍ച്ച 7.6 ശതമാനമായി റിസര്‍വ് ബാങ്ക് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അത് ഏഴു ശതമാനമാക്കി കുറച്ചിരുന്നു.
ഖനന മേഖലയില്‍ കഴിഞ്ഞ വര്‍ഷം അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ചത് ഇത്തവണ 2.5 ശതമാനം ആയി കുറയും. 2010-11ല്‍ നിര്‍മ്മാണ മേഖലയിലെ വളര്‍ച്ച എട്ടു ശതമാനം ആയിരുന്നത് 4.8ശതമാനം ആകുമെന്നും സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: