ന്യൂദൽഹി: കേരളത്തിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കുനേരെ സിപിഎം അക്രമം അഴിച്ചുവിടുന്നതിൽ പ്രതിഷേധിച്ച് ബിജെപി നേതാക്കൾ രാഷ്ട്രപതിയെക്കണ്ട് നിവേദനം സമർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ജെപി നദ്ദ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ചത്.
പ്രശ്നങ്ങളിൽ ഇടപെടണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ചതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ നടന്ന അക്രമങ്ങളിൽ പോലീസ് ഇടപെടാതിരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം വ്യാപക അക്രമണങ്ങൾ അഴിച്ച് വിട്ട് അരാജകത്വം സൃഷ്ടിക്കാനും പ്രവർത്തകരെ ഇല്ലാതാക്കാനും ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. കണ്ണൂർ, കാസർഗോഡ്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ സിപിഎം ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ്. രണ്ട് ബിജെപി പ്രവർത്തകർ സിപിഎമ്മിന്റെ അക്രമണങ്ങളിൽ കൊല്ലപ്പെട്ടു. നൂറോളം പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ബിജെപി പ്രവർത്തകർ ദൽഹിയിൽ എകെജി സെന്ററിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു. പിണറായി വിജയന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം, കൊലയാളികൾക്ക് തൂക്കു കയർ നൽകണം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. എന്നാൽ മാർച്ചിനിടെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്താണ് നീക്കിയത്. നിരവധി ബിജെപി നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: