കൊട്ടിയൂര്‍: ഉമാമഹേശ്വരന്മാരുടെ നാമ സങ്കീര്‍ത്തനങ്ങളാല്‍ മുഖരിതമായ കൊട്ടിയൂരിലേക്ക് നടന്ന ഭണ്ഡാരം എഴുന്നള്ളത്ത് ഭക്തിനിര്‍ഭരമായി. ഭണ്ഡാരം എഴുന്നള്ളിപ്പ് കഴിഞ്ഞതോടെ കൊട്ടിയൂരിലേക്ക് ഭക്തജനപ്രവാഹം തുടങ്ങി.
നൂറുകണക്കിന് ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ മണത്തണയില്‍ നിന്നും ഇന്നലെ രാത്രി ആരംഭിച്ച ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ദേവഭൂമിയാക്കി മാറ്റി. തേടന്‍ വാര്യര്‍ അടിയന്തരയോഗത്തിന്റെ അനുമതിയോടെ ചപ്പാരം ക്ഷേത്രത്തില്‍ എത്തിയതോടെ വാളശ്ശ കാരണവന്മാര് ചപ്പാരം ക്ഷേത്രത്തിലെ വാളുകള്‍ പള്ളിയറയില്‍ നിന്നും പുറത്തെടുത്തു. ഇവരോടൊപ്പം ഭണ്ഡാരം എഴുന്നള്ളിക്കുന്നതിനുള്ള അവകാശികളായ കുടപതികളുമുണ്ടായിരുന്നു. ഇവര്‍ കരിമ്പന കോവിലകത്തെത്തിയതോടെ അടിയന്തര യോഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം മണാളികന് സ്ഥാനികന് ഗോപുരം തുറന്നു. വാളശന്മാരിലെ കാരണവന്മാര് ഗോപുരത്തില്‍ സൂക്ഷിച്ച ഭണ്ഡാരങ്ങള്‍ പുറത്തെടുത്ത് കണക്കപിള്ള സ്ഥാനികന് ശേഖര വാര്യരെ ഏല്പിച്ചു. ഇവ ശേഷക്കാര്‍ മുഖമണ്ഡപത്തില്‍ വെച്ച് കാവുകളാക്കി കെട്ടിവെക്കുകയും കണക്കപ്പിള്ള സ്ഥാനികന് ശേഖര വാര്യര്‍ ഭണ്ഡാരമെഴുന്നള്ളത്തിനുള്ള മുഹൂര്ത്തമറിയച്ചതോടെ രാത്രി 8 മണിയോടെ കൊട്ടിയൂരിലേക്ക് യാത്ര തുടങ്ങുകയായിരുന്നു. രാത്രി വൈകി ഭണ്ഡാരം അക്കരെ സന്നിധിയിലെത്തിയ ശേഷം സമുദായി വിലങ്ങര നാരായണന് ഭട്ടതിരിപ്പാട് നല്കിയ എണ്ണയുപയോഗിച്ച് സ്ഥാനികര്‍ കയ്യാലകളില്‍ ദീപം തെളിയിച്ചു. ഭണ്ഡാരത്തോടൊപ്പം സ്ത്രീകളും അക്കരെ ഇന്നലെ സന്നിധാനത്ത് പ്രവേശിച്ചു. 15 വരെ അക്കരെ സന്നിധിയില്‍ ദൈനംദിന ചടങ്ങുകള്‍ മാത്രമേയുണ്ടാവുകയുള്ളു.
കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിനാവശ്യമായ പൂജാപാത്രങ്ങള്‍, സ്വര്‍ണ്ണം, വെള്ളി കുംഭങ്ങള്‍, നിലവിളക്കുകള്‍, നിവേദ്യപാത്രങ്ങള്‍ എന്നിവയെല്ലാമടങ്ങുന്നതാണ് ഭണ്ഡാര വസ്തുക്കള്‍. സമുദായി ബ്രഹ്മശ്രീ വിലങ്ങര നാരായണന് ഭട്ടതിരിപ്പാട് മുന്നില്‍നിന്ന് ആചാരവിധികളോടെ എഴുന്നള്ളത്ത് നയിച്ചു. ഭക്തിസാന്ദ്രമായ ഭണ്ഡാരം എഴുന്നള്ളത്ത് ഇക്കരെ കൊട്ടിയൂരിലെത്തിയതോടെ ക്ഷേത്രസന്നിധി ഓംകാരമന്ത്ര മുഖരിതമായി. തുടര്‍ന്ന് അടിയന്തിര യോഗത്തിന് ശേഷം മുതിരേരി ഭഗവതിക്ഷേത്രത്തില്‍ നിന്നും ചപ്പാരം ഭഗവതി ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന ദിവ്യായുധങ്ങളും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ദേവീദേവന്മാരുടെ തിടമ്പുകളും രാത്രി വൈകി ബാവലി തീര്‍ത്ഥത്തില്‍ നിശ്ചിത സ്ഥാനത്ത് വെച്ച് ശുദ്ധി ചെയ്ത് അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു. പ്രാണബലം രാധാകൃഷ്ണന് നമ്പൂതിരി ദേവന്റെയും പടിഞ്ഞാറ്റ രാമചന്ദ്രന് നമ്പൂതിരി ദേവിയുടെയും തിടമ്പേന്തി. ഇന്നലെ അക്കരെ കൊട്ടിയൂരില്‍ അത്താഴപൂജ കഴിയുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.
ഇന്ന് കാലത്ത് 36 കുടം അഭിഷേകത്തോടെയാണ് ഉഷപൂജ ആരംഭിക്കുക. ലളിതമായതും മറ്റ് ക്ഷേത്രങ്ങളില്‍ കാണപ്പെടാത്തതും ഒട്ടേറെ പൂജകളും കര്മ്മാനുഷ്ഠാനങ്ങളുമാണ് കൊട്ടിയൂരില്‍ നാളെ മുതല്‍ നടക്കുക. ബാവലി തീര്‍ത്ഥത്തിന്റെ പുണ്യം ഏറ്റുവാങ്ങി മോക്ഷദായകമായ യാഗഭൂമീ ദര്‍ശനത്തിനായി ജനസഹസ്രങ്ങള്‍ ഇന്ന് മുതല്‍ കൊട്ടിയൂരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: