കണ്ണൂര്‍: ഗള്‍ഫില്‍ ജോലിതേടിപോയ യുവതിയടക്കം നാല് പേര് അറബിയുടെ വീട്ടുതടങ്കലില്‍. യുവതിയെ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്കി. തേര്‍ത്തല്ലിയില്‍ നിന്നും ഖത്തറിലേക്ക് ജോലിക്ക് പോയ യുവതിയാണ് വീട്ടുതടങ്കലിലുള്ളത്. കണ്ണൂര്‍ സ്വദേശിയായ റഫീഖ് എന്ന ഏജന്റുവഴി മാന്‍പവര്‍ എന്ന ഖത്തര്‍ കമ്പനിയുടെ കീഴിലാണ് അക്കൗണ്ടന്റായി യുവതി ജോലിതേടി പോയത്. ഇതിനായി 30,000 രൂപ റഫീഖിന് നല്‍കുകയും ആറ് ദിവസം മുമ്പ് ഖത്തറിലേക്ക് പോകുകയും ചെയ്തിരുന്നു. ഖത്തറിലെ ഫിറോസ് എന്ന മലയാളിയാണ് ഇടനിലക്കാരന്. എന്നാല്‍ കമ്പനി അക്കൗണ്ടന്റ് ജോലിക്കായി വിസ ലഭിച്ച പെണ്‍കുട്ടി വഞ്ചിതയായ വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാര്‍ അറിഞ്ഞത്. ഖത്തറിലെ ഒരു അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കായാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടെയാകട്ടെ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മലയാളിയുള്‍പ്പെടെയുള്ള നാല് പണ്‍കുട്ടികള്‍ വേറെയുമുണ്ട്. ഇതിലൊരു പെണ്‍കുട്ടി രഹസ്യമായി സൂക്ഷിക്കുന്ന ഫോണ്‍ വഴി ആലക്കോട്ടെ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. ഇടനിലക്കാരനായ റഫീഖിനെ വീട്ടുകാര്‍ വിളിച്ച് പെണ്‍കുട്ടിയെ നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിലെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലമോ ഏത് അറബിയുടെ വീട്ടിലാണ് ഇവര്‍ എത്തിപ്പെട്ടതെന്നോ അറിയില്ല. ഇത് കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: