രാക്ഷസസേനയിലെ നെടുനായന്മാര് കൊല്ലപ്പെട്ടപ്പോള്‍ കുംഭകര്‍ണ പുത്രനായ കുംഭന്‍ ആക്രമണസജ്ജനായി. അംഗദനെ ശരമാരി കൊണ്ടുപൊതിഞ്ഞ് വശംകെടുത്തി. വാനരന്മാര് കല്ലുകളും വൃക്ഷങ്ങളും അവന്റെ നേരെയെറിഞ്ഞു. എല്ലാവരേയും അവന് ഒറ്റക്ക് എതിരിട്ടപ്പോള്‍ വാനരസേന ബുദ്ധിമുട്ടി.
അംഗദന് തളര്ന്നതുകണ്ട് ജാംബവാനും സുഷേണനും സഹായത്തിനെത്തി. കുംഭന്‍ അസ്ത്രപ്രയോഗത്താല്‍ അവരെ തടഞ്ഞുനിറുത്തി. തന്റെ വീരന്മാരായ വാനരനായകന്മാര്ക്ക് കുംഭനെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ലെന്നു കണ്ടപ്പോള്‍ സുഗ്രീവന് എത്തി. കുംഭനോടു പറഞ്ഞു രാവണന് തപോബലത്താല്‍ ദേവന്മാരെയും അസുരന്മാരെയും എതിര്‍ക്കാന്‍ പ്രാപ്തനായതെങ്കില് നിന്റെ പിതാവ് സ്വന്തം വീര്യം കൊണ്ടാണ് രാമനോടെതിരിട്ട് മരിച്ചത്.
നീ മാത്രമാണ് ധനുര്‍ വിദ്യയില്‍ ഇന്ദ്രജിത്തിനോടും പ്രതാപത്തില്‍ രാവണനോടും തുല്യനായത്. നിന്നോട് ഞാന്‍ ഗദായുദ്ധം നടത്താനാഗ്രഹിക്കുന്നു. അവരിരുവരുടേയും പോരില്‍ കാല്ച്ചുവട്ടില് ഭൂമി അമര്‍ന്നു. സമുദ്രജലം ഉയര്‍ന്നു. കടുത്ത മല്ലയുദ്ധത്തിനൊടുവില്‍ സുഗ്രീവന്റെ ഇടിയേറ്റ് കുംഭന്‍ നിലത്തുവീണു. കുംഭന്‍ കൊല്ലപ്പെട്ടപ്പോള്‍ ഭൂമിയും വനങ്ങളും കുലുങ്ങി. രാക്ഷസന്മാര് ഭയന്നു വിറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: