രഥ്യാചര്പടവിരചിതകന്ഥഃ
പുണ്യാപുണ്യവിവര്ജ്ജിതപന്ഥഃ
യോഗീ യോഗനിയോജിതചിത്തോ
രമതേ ബാലോന്മത്തവദേവ 22
കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ചിട്ടുള്ളവനും, പുണ്യത്തിനും പാപത്തിനും അപ്പുറത്തുള്ള പന്ഥാവിലൂടെ ചരിക്കുന്നവനും, യോഗാഭ്യാസത്തിലൂടെ ചിത്തം ഏകാഗ്രമായവനുമായ യോഗി ബാലനെപ്പോലെയോ ഉന്മത്തനെപ്പോയോ രമിക്കുന്നു. (ശ്ലോകരചന : നിത്യാനന്ദ)
ഈശ്വര സാക്ഷാത്കാരം ലഭിച്ച മഹാത്മാവ് ലോകബന്ധങ്ങളും വിധിനിഷേധങ്ങളും ഇല്ലാതെ പുണ്യപാപങ്ങളുടെ വ്യത്യാസങ്ങള്‍ ബാധിക്കാതെ സ്വച്ഛന്ദം വിഹരിക്കുന്ന അവര്‍ ബാലനെപ്പോലെയോ ഉന്മത്തനെപ്പോലെയോ ചിലപ്പോള്‍ പിശാചിനെപ്പോലെയോ പെരുമാറുന്നതായി നമുക്കനുഭവപ്പെട്ടേക്കാം.
എന്നാല്‍ അദ്ദേഹം അതൊന്നുമല്ല. കുട്ടികളെപ്പോലെ തനിക്ക് അപ്പോള്‍ തോന്നുന്നത് പറയുകയും ചെയ്യുന്നു. ഭൂതകാലമോ ഭാവികാലമോ കണക്കിലെടുക്കാതെ വര്‍ത്തമാനകാലത്താണ് അയാളുടെ വിഹാരം. നമ്മുടെ ഇടയില്‍ കഴിയുകയും ഒരുപക്ഷേ സാമൂഹ്യമര്യാദകള്‍ പാലിക്കുകയും ചെയ്യുമെങ്കിലും സുഖദുഃഖങ്ങള്‍ക്കും രാഗവിദ്വേഷങ്ങള്ക്കും പ്രാപ്യമല്ലാത്തതായിരിക്കും അയാളുടെ ചിന്തകള്‍. പിശാചിനെപ്പോലെ അലയുന്ന അയാളെ എല്ലാവര്ക്കും ഭയമാണ്. എന്നാല്‍ അയാള്‍ ആരെയും ഭയക്കുന്നില്ല. തനിക്കുള്ളതെല്ലാം സമൂഹത്തിന് നല്കുന്ന അയാള്‍ തിരിച്ച് സമൂഹത്തില്‍നിന്നും വളരെ കുറച്ചുമാത്രം സ്വീകരിക്കുന്നു – ഭജഗോവിന്ദം.
കസ്ത്വം കോഹം കുതഃ ആയാതഃ
കാ മേ ജനനീ കോ മേ താതഃ
ഇതി പരിഭാവയ സര്‍വമസാരം
വിശ്വം ത്യക്ത്വാ സ്വപ്നവിചാരം 23
ആരാണു നീ? ആരാണു ഞാന്‍? ഞാന്‍ എവിടെ നിന്ന് വന്നു ? ആരാണെന്റെ മാതാപിതാക്കള്‍ ? അസാരമായ (അര്ത്ഥമില്ലാത്തതായ) സര്‍വലോകത്തേയും സ്വപ്നതുല്യമായി കരുതി ത്യജിച്ചിട്ട് മേല്പറഞ്ഞ പ്രകാരം വിചാരം ചെയ്യൂ. (ശ്ലോകരചന : സുരേന്ദ്രന്)
നീ ആര്? ഞാന്‍ ആര്? എവിടെനിന്ന് വരുന്നു? അമ്മയാര്? അച്ഛനാര്? എന്ന ഒരു കൂട്ടം ചോദ്യങ്ങള്‍ ഇവിടെ ഉതിര്‍ക്കുന്നു. ഞാന്‍ എന്നാല്‍ ആത്മാവാണോ ശരീരമാണോ? ശരീരത്തിനു നാശം സംഭവിച്ചാലും ആത്മാവ് നശിക്കാത്തതാണ്.
നമ്മുടെ അച്ഛനും അമ്മയും നാമെല്ലാം ആത്മാവാണ് എന്നു കരുതാമോ? ബ്രഹ്മത്തിന്റെ ചെറുകണങ്ങളാണ് ഓരോ ആത്മാവും. ലോകം മായികമാണ്. അയഥാര്‍ത്ഥവും സ്വപ്നതുല്യവുമാണ്. ബ്രഹ്മസത്യം ജഗന്മിഥ്യ എന്ന തത്വത്തിലേക്കാണ് ഈ ശ്ലോകം നമ്മെ നയിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: