? സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങളില്‍ സന്തുഷ്ടനാണോ?
– സ്വാഭാവികമായും. തെരഞ്ഞെടുപ്പു ഫലം ബിജെപിയ്ക്കും എന്ഡിഎയുക്കും ആഘോഷിക്കാനുള്ളതാണ്. മോദി അധികാരമേറ്റശേഷം ഏഴ് തെരഞ്ഞെടുപ്പുനടന്നു. അതില്‍ അഞ്ചിലും ബിജെപി വിജയിച്ചു. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഒടുവില്‍ ആസാമും. ബീഹാറില്‍ ഞങ്ങള്‍ വോട്ട് കൂട്ടി. ദല്‍ഹിയില്‍ തോറ്റുവെങ്കിലും വോട്ടു നിലനിര്‍ത്തി.
? ബിജെപിയുടെ വമ്പന്‍ വളര്‍ച്ചയും ശക്തിപ്പെടലുമായിരുന്നുവല്ലോ പാര്‍ട്ടി അദ്ധ്യക്ഷനായപ്പോള്‍ പ്രഖ്യാപിച്ച പ്രവചനം. എത്രത്തോളം വിജയിച്ചു, സംതൃപ്തനാണോ?
– ഞാനങ്ങനെ പ്രചവനമൊന്നും നടത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു കിട്ടിയ ജനവിധിയും അനേക ലക്ഷം പ്രവര്‍ത്തകരുടെ പരിശ്രമവും കൊണ്ടു കിട്ടിയ നേട്ടങ്ങള്‍ കര്‍ത്തവ്യനിഷ്ഠയോടെ രാജ്യത്തിന്റെ മുഴുവന്‍ പ്രദേശത്തും എത്തിക്കണമെന്നാണ് ഞാന്‍ പദ്ധതിയിട്ടത്. അതു നടക്കുന്നു.
? ചിലര്‍ ചൂണ്ടിക്കാട്ടുന്നു, ആസാമിലെ വിജയത്തില്‍ പാര്‍ട്ടി എതിര്‍ക്കുകയോ വെറുക്കുകയോ ചെയ്യുന്നവരുടെ പിന്തുണയും നേടിയെന്ന്.
– പാര്‍ട്ടിയുടെ ആദര്‍ശ-നയങ്ങളില്‍ അങ്ങനെ ആരോടും വിയോജിപ്പോ വെറുപ്പോ ഇല്ല.
? ആസാമിലെ ബിജെപി വിജയത്തിന്റെ മുഖ്യ കാരണം എന്താണെന്നാണ് വിലയിരുത്തുന്നത്.
– സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ദീര്‍ഘകാലമായി കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. ആസാമില്‍ 15 വര്‍ഷമായി കോണ്‍ഗ്രസാണ് ഭരിച്ചത്. ആസാമിലെ ജനങ്ങളും രാജ്യത്തെ മറ്റു ജന വിഭാഗങ്ങളും സ്വാഭാവികമായും കോണ്‍ഗ്രസ്-ബിജെപി ഭരണങ്ങനെ താരതമ്യം ചെയ്തു. ഏറെ നാളായി ബിജെപി ഗുജറാത്ത്, മദ്ധ്യപ്രദേശ്, രാജസ്ഥാന് ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഭരിക്കുന്നു. വോട്ടര്‍മാര്‍ താരതമ്യം ചെയ്തു. അവര്‍ ബിജെപിയെ തെരഞ്ഞെടുത്തു. ജനസമ്മിതികൊണ്ടാണ് ഞങ്ങള്‍ അധികാരത്തിലെത്തിയത്.
? കോണ്‍ഗ്രസ് തോറ്റത് ഭരണവിരുദ്ധ വികാരംകൊണ്ടാണെന്ന് കരുതുന്നില്ലേ?
– ഭരണവിരുദ്ധ വികാരംകൊണ്ടുമാത്രം കാര്യമില്ല. പകരം വരുന്നതിന്റെ മികവു പ്രധാനമാണ്. രണ്ടുകൊല്ലത്തെ മോദി സര്‍ക്കാര്‍ ഭരണത്തില്‍ ജനങ്ങള്‍ക്ക് മികച്ച വിശ്വാസം വന്നു. ആരോടും ഭേദമില്ലാതെ, എല്ലാവര്ക്കും പരിഗണനയും ക്ഷേമവും ഉറപ്പാക്കി, ശരിയായ ദിശയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വോട്ടര്‍മാര്‍ക്ക് ബോധ്യമായി. പല കാരണങ്ങള്‍കൊണ്ടും വികസനത്തില്‍ പിന്നിലായവര്‍ക്ക് പ്രതേ്യക ശ്രദ്ധ നല്കാന് കേന്ദ്രം ശ്രമിയ്ക്കുന്ന കാര്യവും അവര്‍ക്ക് ബോധ്യപ്പെടുന്നു.
? ആസാമിനെ കണക്കിലെടുക്കുമ്പോള്‍ അവിടെ 34 ശതമാനം വോട്ടര്‍മാര്‍ ബിജെപിയെ പിന്തുണയ്ക്കാത്ത ന്യൂനപക്ഷമാണെന്നാണ്കണക്ക്. പിന്നെയും ഈ വിജയം എങ്ങനെ നേടി.
– ഞങ്ങള്‍ വോട്ടര്‍മാരെ ന്യുനപക്ഷമെന്നും ഭൂരിപക്ഷമെന്നും കാണുന്നില്ല. അത് മാധ്യമങ്ങളുടെ തൊഴിലാണ്. വോട്ടര്‍മാരെ ഭാരത പൗരന്മാരായി മാത്രമാണ് ഞങ്ങള്‍ കാണുന്നത്.
? കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തിന്റെ പ്രതിഫലനമായി ഈ തെരഞ്ഞെടുപ്പു ഫലത്തെ കാണുന്നവരുണ്ട്. പക്ഷേ, അത് അസാധ്യമാണെന്നും ഈ തെരഞ്ഞെടുപ്പിലും ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റെണ്ണം കോണ്‍ഗ്രസിനുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നുവല്ലോ.
– രണ്ടു സര്‍ക്കാരുകളുടെ പുറത്തുപോകല്‍ തോല്‍വിയായി സമ്മതിക്കുന്നില്ലെങ്കില്‍ എന്തുപറയാന്‍. ഇതെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ഞാനില്ല.
? രണ്ടു വര്‍ഷത്തെ കേന്ദ്ര ഭരണത്തിനിടെ ഈ മുദ്രാവാക്യം എത്രത്തോളം നടപ്പിലായി.
– തെരഞ്ഞെടുപ്പു നടന്ന എല്ലാ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് മുക്തമായി.
? ബീഹാറിലെപ്പോലുള്ള പ്രതിപക്ഷ സഖ്യങ്ങളും ഐക്യങ്ങളും നിങ്ങളുടെ വിജയത്തെ ബാധിക്കുന്നുണ്ടോ.
– ജനസമ്മിതി പ്രകാരം മികച്ച ഭരണം നല്‍കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനങ്ങളോടു പ്രതിബദ്ധതയുള്ള സര്‍ക്കാര്‍ നല്‍കുകയാണ് പദ്ധതി. പാവപ്പെട്ടവരേയും അവഗണിയ്ക്കപ്പെട്ടവരേയും ശരാശരി ജനസമൂഹത്തിന്റെ നിലവാരത്തിലേക്കെത്തിയ്ക്കുകയെന്നതാണ് ആസൂത്രണം. ഇത് തെരഞ്ഞെടുപ്പില്‍ നേട്ടമായി മാറിയാല്‍ ആര്‍ക്കും ആ വിജയം തടയാനാവില്ല. ഞാന്‍ മനസ്സിലാക്കുന്നത് കോണ്‍ഗ്രസിനൊപ്പം ആരൊക്കെ പോകുന്നുവോ അവരെല്ലാം പരാജയപ്പെടുന്നുവെന്നാണ്. തമിഴ്നാട്ടില്‍ ഡിഎംകെയുടെ വിജയ സാധ്യത 56 ശതമാനം ആയിരുന്നു. കോണ്‍ഗ്രസിന്റേത് 19 ശതമാനവും. കോണ്‍ഗ്രസ് ഡിഎംകെയെക്കൂടി വലിച്ചു താഴെയിട്ടു.
? 2019ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിയ്ക്കാറായി. ആരാണ് മുഖ്യ എതിരാളി.
– ഇപ്പോള്‍ അതെക്കുറിച്ച് ചിന്തിയ്ക്കാന്‍ സമയമായില്ല. എല്ലാവരും ഞങ്ങള്‍ക്ക് എതിരാകുമെന്നത് ചിലരുടെ സങ്കല്‍പ്പം മാത്രമാണ്. ആസാമില്‍ കോണ്‍ഗ്രസിനൊപ്പം ആരും ഇല്ലായിരുന്നു, ബിജെപിയ്ക്കൊപ്പമായിരുന്നു എല്ലാ പാര്‍ട്ടികളും.
? ആസാമില്‍ എജിപിയില്ലാതെതന്നെ വിജയിക്കാമായിരുന്നുവെന്നാണ് പലരും പറയുന്നത്.
– എജിപി രണ്ടുതവണ ആസാമില്‍ സര്‍ക്കാരുണ്ടാക്കിയ പാര്‍ട്ടിയാണ്. എഡിപിയും ബോഡോ പീപ്പിള്‍സ് ഫ്രണ്ടും ഞങ്ങളെ ഏറെ സഹായിച്ചു.
? ജെഎന്‍യു പ്രശ്നം, ഭാരത് മാതാ കീ ജെയ് മുദ്രാവാക്യം തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെ ബാധിച്ചു.
– ഈ വിഷയങ്ങള്‍ രാജ്യം ചര്‍ച്ചചെയ്തശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. അതേപോലെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്ടര്‍ അഴിമതിവിഷയവും. വമ്പിച്ച ജനപിന്തുണ കിട്ടി അധികാരമേറിയിട്ടും മോദി സര്‍ക്കാരിനെ പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിയ്ക്കാത്ത പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം രാജ്യം മുഴുവന്‍ ജനങ്ങള്‍ മനസ്സിലാക്കി. രാജ്യത്തിന്റെ വികസനമാണ് അവര്‍ തടയുന്നതെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജനാധിപത്യത്തില്‍ ജനവിധി അംഗീകരിയ്ക്കാത്തവരാണ് ഇക്കൂട്ടരെന്ന് വോട്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടു. തടസ്സമുണ്ടാക്കുന്നവരെ ജനങ്ങള്‍ പാഠം പഠിപ്പിക്കും.
? കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ന്യുനപക്ഷങ്ങളും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നല്ലോ.
– ഈ വിഷയത്തില്‍ ബൂത്തടിസ്ഥാനത്തിലുള്ള വിശകലനം നടത്താതെ മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രതികരിയ്ക്കാനില്ല.
? വീണ്ടും ചോദിക്കട്ടെ, 2019 -ല്‍ ആരായിരിക്കും പ്രധാന എതിരാളികള്‍.
– ഇക്കാര്യം ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. ഞാന്‍ സംഘടനയെ പരമാവധി ശക്തിപ്പെടുത്തുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുകയാണ്. കേരളവും ആസാമും നോക്കുക. അവിടെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കല്ല പ്രാധാന്യം. ഞങ്ങള്‍ കേഡര്‍ അടിത്തറയുള്ള പാര്‍ട്ടിയാണ്. ആറിന പദ്ധതി ആസൂത്രണം ചെയ്താണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പാര്‍ട്ടിയുടെ പ്രതിച്ഛായയും മോദിയുടെ ജനപ്രിയതയും കാരണം 11 കോടി ആളുകളാണ് പുതുതായി പാര്‍ട്ടിയില്‍ അംഗത്വം എടുത്തത്. അവരെ കേഡര്മാരാക്കിമാറ്റാന് പ്രവര്ത്തിയ്ക്കണം. ഏറ്റവും മികച്ചപാര്ട്ടിയാക്കി വളര്‍ത്തി പാര്‍ലമെന്റു മുതല്‍ രാജ്യമെമ്പാടും പഞ്ചായത്തുകള്‍ വരെ മേല്‍ക്കൈ നേടുകയാണ് പദ്ധതി.
? പാര്‍ട്ടി അദ്ധ്യക്ഷനായ താങ്കള്‍ക്ക് അവധി ദിവസങ്ങളില്ലേ, യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണല്ലോ.
– ജോലിയുടെ സ്വഭാവവും രീതിയും മാറുമ്പോള്‍ അതാവശ്യമായി വരുന്നു. കേരളത്തിലെപ്പോലെ, അതിനു മുമ്പ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെപ്പോലെ.
? കോണ്‍ഗ്രസില്‍ ശസ്ത്രക്രിയ വേണമെന്നാണല്ലോ ദിഗ്വിജയ് സിങ് പറയുന്നത്.
– ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല.
? ബിജെപി ദളിത് വിരുദ്ധമാണെന്ന പ്രചാരണത്തെക്കുറിച്ച്, രോഹിത് വെമുലയുടെ ആത്മഹത്യപോലുള്ള സംഭവങ്ങള്‍.
– ഞങ്ങള്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്നു. അതുകൊണ്ടുതന്നെ ഈ പ്രചാരണം ഫലിയ്ക്കില്ല.
? ആര്‍എസ്എസ്സുമായി ഏറെ ചേര്‍ന്നാണ് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തിയ്ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടല്ലോ.
– ഇതൊരു ആക്ഷേപമായി ഉന്നയിയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തിരിച്ചറിയേണ്ട കാര്യമുണ്ട്, തുടക്കംമുതലേ ബിജെപി ആര്‍എസ്എസ്സിനോട് ദൃഢ ബന്ധത്തിലാണ്. എനിയ്ക്കറിയില്ല, എന്തുകൊണ്ടിത് ചര്‍ച്ചാ വിഷയമാകുന്നുവെന്ന്. പക്ഷേ, ഒന്നു സത്യമാണ്, ഞാന്‍ ഒരു ആര്‍എസ്എസ് സ്വയംസേവകനാണ്.
? 2019-ല്‍ നിങ്ങള്‍ക്ക് മുമ്പത്തെപ്പോലുള്ള മൊത്ത വിജയം പല സംസ്ഥാനങ്ങളിലും കിട്ടുമെന്നു കരുതേണ്ടെന്നാണല്ലോ റിപ്പോര്‍ട്ടുകള്‍.
– ശരിയായ പ്രവര്‍ത്തനമാണെങ്കില്‍ എന്തിനാണ് സീറ്റു നഷ്ടത്തെക്കുറിച്ച് ചിന്തിയ്ക്കുന്നത്. പക്ഷേ, ശരിയാണ്, ബിജെപി ഇനിയും വളരേണ്ട സംസ്ഥാനങ്ങളുണ്ട്, കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാള്എന്നിവിടങ്ങള്. 2019 ആകുമ്പോഴേക്ക് അവിടങ്ങളില്‍ ജനപിന്തുണ സീറ്റാക്കി മാറ്റാന്‍ കഴിയുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: