ന്യൂദല്‍ഹി: ലംഘിയ്ക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ബാധകമാക്കുന്ന കര്‍ശനമായ പരിസ്ഥിതി നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച നിയമത്തിന്റെ കരടു തയ്യാറായിക്കഴിഞ്ഞു. വിവിധ വേദികളില്‍ ചര്‍ച്ച നടത്തിയശേഷം വൈകാതെ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിക്കുന്ന ബില്ലില്‍ നിയമലംഘകര്‍ക്ക് വലിയ പിഴയും കടുത്ത ജയില്‍ ശിക്ഷയുമാണ് ശുപാര്‍ശചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണം കൂടുതല്‍ അവശ്യമായ കാലത്ത് ഈ നിയമസനിര്മ്മാണം അനിവാര്യമായിരിക്കുന്നുവെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പു മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
വ്യവസായ ശാലകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമല്ല, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുംമേല്‍ നിയമലംഘനത്തിനു ശിക്ഷ ഏര്‍പ്പാടാക്കുന്നതായിരിയ്ക്കും പുതിയ നിയമം. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ മന്ത്രിതല ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം മന്ത്രിസഭയില്‍ നിയമത്തിന്റെ കരട് ചര്‍ച്ചയ്ക്കുവെക്കും, മന്ത്രി ജാവ്ദേക്കര്‍ പറഞ്ഞു.
നിയമങ്ങളില്ലാത്തതല്ല, അവയുടെ ബാഹുല്യവും ഒന്നും നടപ്പാക്കാത്തതുമാണ് പ്രശ്നം. നിയമ ലംഘനത്തിന് കടുത്ത പിഴ ഏര്‍പ്പെടുത്തുന്നതുവഴി ഇക്കാര്യത്തില്‍ കൂടുതല്‍ നിഷ്കര്‍ഷ ഉണ്ടാകും. കടുത്ത ശിക്ഷയായിരിക്കും നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ലംഘകര്‍ക്ക് ലഭിയ്ക്കുക, മന്ത്രി വിശദീകരിച്ചു.
അടുത്തിടെ, മാലിന്യ നിര്മ്മാര്ജ്ജനക്കാര്യത്തില് ആറു പുതിയ ചട്ടങ്ങളും വ്യവസ്ഥകളും കൊണ്ടുവന്നതായി മന്ത്രി പറഞ്ഞു. ഇവ നടപ്പാകേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. സാധാരണക്കാര്‍ക്കു വേണ്ടിയുള്ള പരിശുദ്ധ ഭാരതം എന്ന സങ്കല്‍പ്പം നടപ്പിലാക്കാന്‍ നാം ഓരോ വ്യക്തികളും കടപ്പെട്ടവരാണെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: