ഹിന്ദുത്വരാഷ്ട്രീയം കേരളത്തിന് സ്വീകാര്യമാകുന്നു എന്ന സന്ദേശമാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് മുന്നണി തകര്‍ന്നടിഞ്ഞു. ഇടതുപക്ഷം വന്‍വിജയം നേടിയെങ്കിലും അതിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടിന് വിള്ളല്‍വീണു. മുസ്ലിം ധ്രുവീകരണമാണ് ഇടതുപക്ഷത്തിന് സഹായകമായത്. എന്നാല്‍ അവശപിന്നോക്ക ജനവിഭാഗങ്ങള്‍ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ഒഴുകി എത്തുന്ന കാഴ്ചയാണ് കണ്ടത്.
ബിഡിജെഎസ് ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം വലിയ വിജയമാണ് നേടിയത്. സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും വന്‍വളര്‍ച്ച എന്‍ഡിഎയ്ക്ക് ഉണ്ടായി. 2011-ല്‍ 10.5 ലക്ഷം വോട്ടുനേടിയ എന്‍ഡിഎ 2016ല്‍ 30.20 ലക്ഷം വോട്ട് നേടി വന്‍ കുതിപ്പ് നടത്തി. ബിജെപിക്ക് പരമ്പരാഗത മേഖലയ്ക്ക് പുറത്ത് വലിയ പിന്തുണ ലഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ബിഡിജെഎസ്-ബിജെപി സഖ്യത്തിന്റെ നേട്ടങ്ങളെ പ്രതേ്യകം വിലയിരുത്തേണ്ടതുണ്ട്.
കേരളത്തിലെ മുന്നണികളുടെ ഒരുദശകത്തെ പ്രകടനം പരിശോധിച്ചാല്‍ ഏറ്റവും വലിയ വളര്‍ച്ച നേടിയത് ബിജെപിയാണ്. 2006ല്‍ ബിജെപിക്ക് 4.75 ശതമാനം വോട്ട് ലഭിച്ചു. ഇടതുമുന്നണിയ്ക്ക് 49 ശതമാനം വോട്ടും 98 സീറ്റുകളും ലഭിച്ചു. യുഡിഎഫിന് ലഭിച്ചത് 42.99 ശതമാനം വോട്ടാണ്. 2011-ല്‍ യുഡിഎഫിന് വിജയം ലഭിച്ചപ്പോള്‍ 45.89 ശതമാനം വോട്ടും 72 സീറ്റും ലഭിച്ചു. എല്‍ഡിഎഫിന് 45.19 ശതമാനം വോട്ടും 68 സീറ്റും ലഭിച്ചു.
ബിജെപിക്ക് ലഭിച്ചത് 6.06 ശതമാനം വോട്ടാണ്. മുപ്പതുശതമാനത്തിന് മുകളില്‍ ബിജെപി മൂന്നു മണ്ഡലങ്ങളിലും പത്തൊന്‍പതു ശതമാനം വീതം രണ്ടു മണ്ഡലങ്ങളിലും വോട്ടുലഭിച്ചു. ആറു മണ്ഡലങ്ങളില്‍ 10 ശതമാനത്തിനും 13നും ഇടയില്‍ വോട്ടുലഭിച്ചു. പതിനേഴു മണ്ഡലങ്ങളില്‍ ഏഴ് ശതമാനം മുതല്‍ 10 ശതമാനംവരെ വോട്ട് ലഭിച്ചു. തൊണ്ണൂറ്റിമൂന്നു മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ചത് അഞ്ചു ശതമാനത്തിനുതാഴെ വോട്ടുകളാണ്. 41 മണ്ഡലങ്ങളില്‍ ബിജെപിക്ക് 5000നുതാഴെ മാത്രമാണ് 2011ല്‍ ലഭിച്ചത്. ഈ പശ്ചാത്തലത്തില്‍നിന്ന് 2016ലെ വോട്ടുവിഹിതം പരിശോധിക്കാം.
2016ല്‍ ഇടതുപക്ഷത്തിന് ലഭിച്ചത് 43.31 ശതമാന് വോട്ടാണ്. പക്ഷെ 91 സീറ്റുകള്‍ ലഭിച്ചു. യുഡിഎഫ് വോട്ടുവിഹിതം 38.86 ശതമാനം കുറഞ്ഞു. ബിജെപി നേടിയ കരുത്ത് ത്രികോണമത്സരത്തിലേക്ക് നയിച്ചതുകൊണ്ടാണ് ഇടതുപക്ഷത്തിന് വലിയ നേട്ടം സീറ്റുകളില്‍ ഉണ്ടായത്. ഇക്കുറി ബിജെപി മുന്നണി ഒരുസീറ്റും, ഏഴു സീറ്റുകളില്‍ രണ്ടാം സ്ഥാനവും നേടി.
മഞ്ചേശ്വരം സീറ്റ് നഷ്ടമായത് കേവലം 89 വോട്ടുകള്‍ക്കാണ്. ഏഴുമണ്ഡലങ്ങളില്‍ 40000നും 68000നും ഇടയില്‍ വോട്ടുലഭിച്ചു. 30000നും 40000നും ഇടയില്‍ എന്‍ഡിഎ മുന്നണി 20 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തു. 25000നും 30,000നും ഇടയില്‍ വോട്ടുകള്‍ പതിനെട്ടു മണ്ഡലങ്ങളില്‍ ലഭിച്ചു. 20,000നും 25,000നും ഇടയില്‍ വോട്ടുലഭിച്ച 21 മണ്ഡലങ്ങള്‍ ഉണ്ട്. 15,000നും 20000നും ഇടയില്‍ 26 മണ്ഡലങ്ങളില്‍ വോട്ടുലഭിച്ചു. 10,000നും 15,000നും ഇടയില്‍ വോട്ടുലഭിച്ച മണ്ഡലങ്ങള്‍ 32 എണ്ണമാണ്. ഏതാണ്ട് 45 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണമത്സരവും, 26 മണ്ഡലങ്ങളില്‍ ത്രികോണമത്സരത്തിന്റെ അന്തരീക്ഷവും സൃഷ്ടിക്കാന്‍ എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും എന്‍ഡിഎയ്ക്ക് വോട്ട് വര്‍ദ്ധനവ് ഉണ്ടായി.
പട്ടിക ഒന്ന് സൂചിപ്പിക്കുന്നത് എന്‍ഡിഎയുടെ വോട്ടില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായത് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ്. ബിഡിജെഎസിന്റെ പങ്കാളിത്തം കൂടുതല്‍ ഉള്ള ജില്ലകളാണിത്. എറണാകുളം, കൊല്ലം, പാലക്കാട് ജില്ലകള്‍ എന്‍ഡിഎ വോട്ടില്‍ മുന്നില്‍നില്‍ക്കുന്ന രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മോശമല്ലാത്ത വളര്‍ച്ച കാണാം. മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും സാമാന്യം വര്‍ദ്ധനയുണ്ടായി. ഇവിടെ എടുത്തുപറയേണ്ട വസ്തുത ബിഡിജെഎസിന്റെ സ്വാധീനമേഖലകളിലെ വോട്ട് വര്‍ദ്ധനവാണ്.
വൈക്കം, കുട്ടനാട്, കൈപ്പമംഗലം, ഏറ്റുമാനൂര്‍, പറവൂര്‍, ഇടുക്കി, ചാത്തന്നൂര്‍, അടൂര്‍, അരൂര്‍, മാവേലിക്കര, മണലൂര്‍, തൃപ്പൂണിത്തുറ, റാന്നി, തൊടുപുഴ, കൊടങ്ങല്ലൂര്‍, മലമ്പുഴ, ഇരിങ്ങാലക്കുട, പാല, കാഞ്ഞിരപ്പള്ളി, കുന്ദംകുളം, കരുനാഗപ്പള്ളി, കുന്നത്തൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍, ദേവികുളം, ചിറയിന്‍കീഴ്, കോവളം, സുല്‍ത്താന്‍ബത്തേരി തുടങ്ങിയ മണ്ഡലങ്ങളിലെ വന്‍ വോട്ടുവര്‍ദ്ധന ബിജെപി-ബിഡിജെഎസ് സഖ്യത്തിന്റെ കരുത്തിലാണ്. (പട്ടിക രണ്ട് കാണുക).
ഉദാഹരണത്തിന് കുട്ടനാട്ടില്‍ 2011ല്‍ ബിജെപിക്ക് 4390 വോട്ട് ലഭിച്ചു. 2016ല്‍ അത് 33,044 ആയി ഉയര്‍ന്നു. വൈക്കത്ത് 4504 ല്‍ നിന്ന് 30,067, നാട്ടികയില്‍ 11,136ല്‍നിന്ന് 33,650, മാവേലിക്കരയില്‍ 4,979ല്‍നിന്ന് 30,929, മണലൂരില്‍ 10,537ല്‍നിന്ന് 37,680 ആയും ഉയര്‍ന്നു. ഈ മണ്ഡലങ്ങളൊക്കെ പിന്നാക്കവിഭാഗങ്ങള്‍ക്ക് മേല്‍ക്കോയ്മയുളള മണ്ഡലങ്ങളാണ്. ബിജെപി മുന്നണിക്ക് 25000നു മുകളില്‍ വോട്ടുലഭിച്ച ബഹുഭൂരിപക്ഷം മണ്ഡലങ്ങളും പിന്നാക്കവിഭാഗങ്ങള്‍ക്ക് മേല്കൈയുള്ളവയാണ് (പട്ടിക രണ്ട് കാണുക).
എന്‍ഡിഎയുടെ എടുത്തുപറയേണ്ട പ്രകടനമാണ് സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളില്‍ കണ്ടത്. സംസ്ഥാനത്തെ പതിനാറു സംവരണ മണ്ഡലങ്ങളില്‍ ഒന്‍പതിടത്ത് എന്‍ഡിഎ 20,000നും, 34,000നും ഇടയില്‍ വോട്ടുനേടി. നാട്ടിക, വൈക്കം, മാവേലിക്കര, അടൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളിലെ എന്‍ഡിഎ പ്രകടനം എടുത്തുപറയേണ്ടതാണ്. (പട്ടിക മൂന്ന് കാണുക). സുല്‍ത്താന്‍ബത്തേരിയില്‍ സി.കെ.ജാനു 27,920 വോട്ട് നേടി. ബിഡിജെഎസ് മത്സരിച്ച നാട്ടിക, വൈക്കം, കുന്നത്തൂര്‍, കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങളില്‍ മെച്ചപ്പെട്ട വോട്ടു നിലവാരവും ശ്രദ്ധേയമാണ്.
2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച എന്‍ഡിഎ മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെ വന്നേട്ടമുണ്ടാക്കിയിട്ടുണ്ട്. സൂഷ്മമായ നിരീക്ഷണത്തില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് മേല്കോയ്മയുള്ള മേഖലകളില്‍ ശക്തമായ മുന്നേറ്റം കാണാം. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുടെ പിന്തുണ ഇതിന് സഹായകമായിട്ടുണ്ട്. പല മണ്ഡലങ്ങളിലും സമുദായത്തിന്റെ വോട്ട് എന്ന രീതിയിലല്ല, മറിച്ച് ഹിന്ദുത്വത്തിന്റെ കരുത്തായാണ് ഈ വോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുന്നത്.
2016ലെ ഇടതുമുന്നണിയുടെ വിജയത്തിന് എന്‍എസ്എസ് നല്കിയ നിശബ്ദമായ പിന്തുണ നിര്‍ണ്ണായകമാണ്. ചെങ്ങന്നൂരിലെയും ആറന്മുളയിലെയും ഇടതുവിജയം അതിന്റെ ഫലമാണ്. 1957ലെ കമ്മ്യൂണിസ്റ്റ് വിജയത്തിനും സഹായകമായത് എന്‍എസ്എസിന്റെ പരസ്യപിന്തുണയായിരുന്നു എന്നതും ഇവിടെ എടുത്തുപറയേണ്ടതുണ്ട്.
ചുരുക്കത്തില്‍ ബിജെപി സഖ്യത്തിന്റെ വിജയത്തിന് എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങി പ്രബല സമുദായ സംഘടനകളുടെ പങ്കാളിത്തം വളരെ വലുതാണ്. ബിജെപി സഖ്യത്തിന് സംസ്ഥാനത്ത് 15 ശതമാനം മുതല്‍ 22.65 ശതമാനംവരെ വോട്ടുലഭിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഇതിന് ഉദാഹരണമാണ്. 13.19 ശതമാനം വോട്ട് ലഭിച്ച കൊല്ലം ജില്ലയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളിലേക്ക് ഹിന്ദുത്വരാഷ്ട്രീയം കടന്നുചെന്നു എന്നതാണ് 2016 നല്കുന്ന സൂചന.
എന്‍ഡിഎ വോട്ട് ആലപ്പുഴയില്‍ 3.39 ശതമാനത്തില്‍നിന്ന് 16.85 ശതമാനമായും, പത്തനംതിട്ടയില്‍ 1.91%ല്‍നിന്ന് 19.09%, കോട്ടയം 4.83%ല്‍നിന്ന് 16.84%, ഇടുക്കി 4,11%ല്‍നിന്ന് 15.25%, തൃശൂര്‍ 2,18%ല്‍നിന്ന് 19.35%, പാലക്കാട് 6.7%നിന്ന് 16.5%, തിരുവനന്തപുരം 9.47%ല്‍നിന്ന് 22.65%, വര്‍ദ്ധന ഉണ്ടായത് വരാന്‍പോകുന്ന മാറ്റത്തിന്റെ സൂചനകളാണ്. ഇടതു-വലതു മുന്നണികളുടെ ശക്തികേന്ദ്രങ്ങളില്‍ എന്‍ഡിഎ കടന്നുവന്നിരിക്കുന്നു.
ന്യൂനപക്ഷവോട്ടിന്റെ ബലത്തില്‍ അടവുനയത്തിലൂടെ നഷ്ടംനികത്തി സിപിഎം കരുത്ത് നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. സിപിഎമ്മിന്റെ കോട്ടകളില്‍ വിള്ളല്‍വീണത് ഈ വിജയാഹ്ലാദം കഴിയുമ്പോള്‍ ചര്‍ച്ചാവിഷയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: