പാരീസ്: അവസാന മത്സരം കളിക്കാനിറങ്ങിയ സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെ തകര്‍പ്പന്‍ ഡബിളിന്റെ കരുത്തില്‍ പിഎസ്ജിക്ക് ഫ്രഞ്ച് കപ്പ് കിരീടം. ഫൈനലില്‍ മാഴ്സയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി കിരീടം സ്വന്താമക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കുന്നത്.
നേരത്തെ ഫ്രഞ്ച് ലീഗും സ്വന്തമാക്കിയ അവര്‍ സീസണില്‍ ഇരട്ടക്കിരീടം കരസ്ഥമാക്കി. ഇബ്രാഹിമോവിച്ചിന് പുറമെ എഡിന്‍സണ്‍ കവാനി, ബ്ലൈസെ മറ്റിയൂഡി എന്നിവരും പിഎസ്ജിക്കായി സ്കോര്‍ഷീറ്റില്‍ ഇടം നേടി.
പിഎസ്ജിയുടെ പത്താം ഫ്രഞ്ച് കപ്പായിരുന്നു ഇത്. ഇതോടെ ഏറ്റവും കൂടുതല്‍ കപ്പ് നേടുന്ന ടീം എന്ന ഖ്യാതി മാഴ്സെയ്ക്കൊപ്പം പങ്കുവയ്ക്കാനും പിഎസ്ജിക്ക് കഴിഞ്ഞു.
കളിയുടെ രണ്ടാം മിനിറ്റില്‍ മറ്റിയൂഡിയിലൂടെ പിഎസ്ജി മുന്നിലെത്തി. എന്നാല്‍ പത്ത് മിനിറ്റുകള്‍ക്കുശേഷം ഫ്ളോറിന് തൗവിലൂടെ മാഴ്സ സമനില പിടിച്ചു.
പിന്നീട് ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് പിന്നിട്ടപ്പോഴേക്കും പിഎസ്ജി ലീഡ് ഉയര്‍ത്തി. അവര്‍ക്ക് ലഭിച്ച പെനാല്‍റ്റി ഇബ്ര വലയിലെത്തിക്കുകയായിരുന്നു. മറ്റിയൂഡിയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്.
പത്ത് മിനിറ്റിനുശേഷം എഡിസണ് കവാനിയും ഗോള്‍ നേടിയതോടെ പിഎസ്ജി 3-1ന് മുന്നില്‍. തുടര്‍ന്നും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച പിഎസ്ജി 82-ാം മിനിറ്റില്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. മറ്റിയുഡിയുടെ പാസില്‍ നിന്നായിരുന്നു ഇബ്ര ലക്ഷ്യം കണ്ടത്. ഇതോടെ ഈ സീസണില്‍ ടീമിന് വേണ്ടി ഇബ്ര നേടിയ 50-ാം ഗോളായി ഇത്. അഞ്ച് മിനിറ്റിനുശേഷം മിച്ച ബറ്റ്ഷ്വയി മാഴ്സയുടെ പരാജയഭാരം കുറിച്ചുകൊണ്ട് ടീമിന്റെ രണ്ടാം ഗോളും നേടി.
2012 മുതല്‍ പിഎസ്ജിക്കൊപ്പം കളിക്കുന്ന ഇബ്രാഹിമോവിച്ച് ക്ലബിന് വേണ്ടി കളിച്ച അവസാന മത്സരമാണിത്. 180 മത്സരങ്ങള്‍ പിഎസ്ജി ജേഴ്സിയില്‍ കളിച്ച ഇബ്ര 156 ഗോളുകളാണ് വലയിലാക്കിയത്. ഈ സീസണില്‍ ലീഗ് പോരാട്ടങ്ങളില്‍ 31 മത്സരങ്ങളില്‍ നിന്നായി 38 ഗോളുകളാണ് ഇബ്ര അടിച്ചുകൂട്ടിയത്. ടീമിനായി കളിച്ച നാല് സീസണുകളിലും ലീഗ് കിരീടവും സ്ലാട്ടന് ഇബ്രാഹിമോവിച്ച് പിഎസ്ജിക്ക് നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: