കേരളപ്പിറവി കഴിഞ്ഞ് ആറുപതിററാണ്ടിലധികം കഴിഞ്ഞിട്ടും കേരളത്തിലെ മിക്കവാറും സഥലങ്ങളും മനുഷ്യരും കാര്യമായ വികസനം തീണ്ടുകപോലുമില്ലാതെ പിറന്നപ്പോഴുണ്ടായിരുന്ന ആ സ്ഥിതിയില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടവരെപ്പോലെ മുരടിച്ചുകഴിയുകയാണ്.
കാലാകാലമായി പ്രതിവിധികള്‍ക്കുവേണ്ടി ദാഹിക്കുന്ന കുടിവെള്ള ക്ഷാമം, മാലിന്യ സംസ്കരണ പ്രശ്നങ്ങള്‍, കെട്ടുറപ്പുള്ള വീടുകളും ശുചിയായും വൃത്തിയായുമുള്ള മലമൂത്രവിസര്ജന സൗകര്യങ്ങള്‍, ഭക്ഷണസുരക്ഷ, നിത്യജോലി, പകര്‍ച്ചവ്യാധികളില്‍ നിന്നും സ്ത്രീ പീഡന-കൊലപാതകങ്ങളില്‍ നിന്നുമുള്ള മുക്തി തുടങ്ങിയവയുടെ അഭാവംമൂലം കഷ്ടപ്പെടുകയാണ് സാധാരണ ജനങ്ങള്‍.
ഈ ദാരുണജീവിതദുരിതങ്ങള് നിറഞ്ഞിരിക്കവെയാണ് തൊങ്ങലും തോരണവുംവച്ച പ്രസ്താവനകളും, യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത ആസൂത്രണ ബോര്‍ഡിന്റെ വര്‍ണ്ണശബളമായ റിപ്പോര്‍ട്ടുകളും, പ്ലാന്‍ പദ്ധതികള്‍ തുടങ്ങിയവയും പാവക്കൂത്തുകള്‍ നടത്തി നിര്‍ബാധം കയ്യടിനേടുന്നത്!
അടിസ്ഥാന സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട്, ആധുനിക ലോകത്തില്‍ ഒരുവിധത്തില്‍ നോക്കിയാല്‍ ആന്തമാനിലെ ആദിമമനുഷ്യനില്നിന്നുപോലും വളരെയധികമൊന്നും വ്യത്യസ്തമല്ലാതെ, ജനകീയഭരണത്തിന്റെ അടിക്കല്ലായ ബഹുഭൂരിപക്ഷം മനുഷ്യജീവിതങ്ങള്‍ നിരങ്ങിനീങ്ങി ജീവിക്കുമ്പോള്‍, ഒരുകൂട്ടം ജനപ്രതിനിധികളും ജനങ്ങളുടെ ജോലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേവലം നിഴല്നാടകം നടത്തുക മാത്രം ചെയ്തതിന്റെ ബാക്കിപത്രമാണ് കേരളത്തിന്റെ ഇന്നത്തെ ഈ ദയനീയാവസ്ഥ.
നിരന്തരമായ അനാസ്ഥയുടെയും കൃത്യവിലോപനത്തിന്റെയും വ്യാപ്തിയും ഗഹനതയും മനസ്സിലാക്കാന്‍ വേണ്ടി ഒരു ഉദാഹരണത്തിന്, സാധാരണ ജനങ്ങളെ കാലാകാലമായും അതിതീവ്രമായും അലട്ടിക്കൊണ്ടിരുന്ന, ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശ്നം ഒന്ന് ചികഞ്ഞ് നോക്കിയാല്‍ മാത്രം മതിയാവും. മഴ, കിണര്‍, ഭൂഗര്‍ഭം, ഉറവകള്‍, പുഴ, കായല്‍, കടല്‍ എന്നിവയാണ് കേരളത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സുകള്‍. സ്ഥലകാലഭൂസ്ഥിതി അനുസരിച്ചുള്ള വിവരശേഖരണം കൃത്യമായി നടത്തി ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിക്കാവുന്നതേയുള്ളൂ.
എന്നിരിക്കിലും, ഈ ദിശയില്‍ പ്രായോഗികമായി ഒന്നുംചെയ്യാതെ, കേവലം പൊള്ളയായ ഗവേഷണങ്ങള്‍ ചെയ്തും വികസനം എന്ന പേരില്‍ പേപ്പറുകളും പ്രബന്ധങ്ങളും മാത്രം ഉല്‍പ്പാദിപ്പിച്ചും, അതായത് പ്രായോഗിക വികസനത്തിലേക്ക് തെല്ലും സംഭാവന ചെയ്യാതെ തികഞ്ഞ കൃത്യവിലോപം കാണിച്ചുകൊണ്ട്, ഏട്ടിലെ പശുക്കളായി വിലസുന്ന നമ്മുടെ ഗവേഷണകേന്ദ്രങ്ങള്‍ ഉപയോഗശൂന്യങ്ങളായി കിടക്കുകയാണ്.
ജനങ്ങളുടെ എല്ലാ വിഷമങ്ങള്‍ക്കും പരിഹാരം കാണാനുള്ള എല്ലാവിധ ശാസ്ത്ര സാങ്കേതിക അറിവുകളുണ്ടായിട്ടും, ചുരുങ്ങിയ കാലയളവില്‍ സുസ്ഥിരമായ പരിഹാരങ്ങള്‍ തയ്യാറാക്കാമെന്നിരിക്കെ പരിഹാരങ്ങള്‍ നീണ്ടുപോവുന്നതും ആ പോക്ക് കൈയുംകെട്ടി നോക്കിനില്‍ക്കുന്നതും, ഒരുപക്ഷെ, ബ്രിട്ടീഷ്ഭരണകാലത്തും കൂടി നടന്നിട്ടുണ്ടാവില്ല.
ഇന്നത്തെ ശാസ്ത്രസാങ്കേതികയുഗത്തില്‍, ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമേകേണ്ടത് പ്രായോഗികമായ സുസ്ഥിര വികസനം കൈവരാന്‍ ആവശ്യമാണ്. മനഃസ്ഥിതികള്‍ മാറേണ്ടിയിരിക്കുന്നു. സൂക്ഷ്മമായ, ശാസ്ത്രസാങ്കേതികാധിഷഠിതമായ, പുരോഗമനപരമായ മാറ്റങ്ങളിലൂടെ മാത്രമേ സുസ്ഥിരമായ ജനക്ഷേമം നടപ്പിലാക്കാന്‍ പറ്റുകയുള്ളൂ. ഇതിന് സര്‍ക്കാരിന്റെ സമയധന നഷ്ടങ്ങള്‍ വരുത്തുന്ന പഴഞ്ചന്‍ ചട്ടങ്ങളും പ്രവര്‍ത്തന രീതികളും മാറിയേ തീരൂ.
ചട്ടവട്ടങ്ങളുടെ കുരുക്കില്‍പ്പെട്ട്, തങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുതന്ന അഞ്ചുവര്‍ഷത്തില്‍ ഭൂരിഭാഗ സമയവും പാഴായിപ്പോയിട്ടും, ആ കുരുക്കുകള്‍ അഴിക്കാനുള്ള നിയമനിര്‍മ്മാണങ്ങളും പ്രക്രിയകളും നടപ്പിലാക്കാതെ തുടര്‍ച്ചയായി എല്ലാ ഭരണകൂടങ്ങളും കഴിഞ്ഞ അറുപത് വര്‍ഷത്തിലധികം വൃഥാവിലാക്കിയത് അക്ഷന്തവ്യമായ അപരാധമാണ്.
അഭ്യസ്തവിദ്യരായ കേരളീയ യുവതീയുവാക്കള്‍ക്ക് കേരളത്തില്‍തന്നെ വേണ്ടത്ര ജോലികള്‍ ലഭ്യമാവുന്ന തരത്തില്‍ ഉദ്യോഗ സംരംഭങ്ങളുണ്ടാവാനുള്ള കാലാവസ്ഥ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ ഏകജാലക അനുമതി സൗകര്യങ്ങള്‍ക്ക് വേണ്ടവിധം സ്വീകരണം ലഭിക്കാത്തതിന്റെ കാരണങ്ങളറിഞ്ഞ് പരിഹരിക്കേണ്ടിയിരിക്കുന്നു. ഹര്‍ത്താലും സമരങ്ങളും തേര്‍വാഴ്ച നടത്തുന്ന കേരളത്തില്‍, സമരങ്ങളെ വികസനവിരോധ അഴിഞ്ഞാട്ടമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സമരം കൂടിയേതീരൂവെങ്കില് വികസനത്തെ, സമ്പദ്വ്യവസ്ഥയെ, നശിപ്പിക്കാത്ത സമരമുറകള്‍ അവലംബിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
വികസനോന്മുഖമായ ചട്ടവട്ടങ്ങളുണ്ടാക്കി അവ പ്രാവര്‍ത്തികമാക്കാനുള്ള അധികാരങ്ങളും നല്കി ശാസ്ത്രസാങ്കേതികവിദഗ്ധരെ സുസജ്ജമാക്കേണ്ടിയിരിക്കുന്നു. അല്ലാതെ, ശാസ്ത്രസാങ്കേതിക പ്രവര്‍ത്തനങ്ങളെ കാലഹരണപ്പെട്ടതും നൂലാമാലകള്‍ നിറഞ്ഞതുമായ കുരുക്കുകളില്‍ തളച്ചിട്ട് ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ക്ക് മേച്ചില്പ്പുറമൊരുക്കുകയെന്ന മോഡല്‍ തുടരുന്നത് കേരളത്തിന്റെ പുരോഗതിക്ക് ഒരിക്കലും ഉപകരിക്കില്ലെന്ന് മാത്രമല്ല, അത് ആത്മഹത്യാപരവുമാണ്.
പ്രായോഗികമായ, സമയോചിതവും പുരോഗമനപരവുമായ സമീപനത്തിലൂടെ മാത്രമെ കാര്യമാത്രപ്രസക്തവും പ്രായോഗികവുമായ ശാസ്ത്രസാങ്കേതിക തലങ്ങളിലുള്ള പുരോഗതികള്‍ സാദ്ധ്യമാവൂ എന്നതിന് നമ്മുടെ മുമ്പില്‍ മകുടോദഹരണങ്ങളുണ്ട്. ശാസ്ത്രസാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍തൂക്കവും നേതൃസ്ഥാനവും നല്‍കിയതിലൂടെ കൈവന്ന അസൂയാവഹവും കണ്ണഞ്ചിപ്പിക്കുന്നതുമായ പുരോഗതിയുടെ ഉദാഹരണങ്ങളാണ് ബഹിരാകാശം, അണുശക്തി, കൃഷി തുടങ്ങിയ തലങ്ങളിലുളള ഉന്നതപുരോഗതിയും അന്താരാഷ്ട്ര സമ്മതിയും കൈവരിച്ച ഗവേഷണകേന്ദ്രങ്ങള്‍.
കേരളവും ഇത്തരം പ്രായോഗികമായി വിജയിച്ച, ശീഘ്രപുരോഗതിക്ക് ഉതകുന്ന മോഡലുകള്‍ ആര്‍ജ്ജിക്കേണ്ട സമയം വളരെയേറെ അതിക്രമിച്ചിരിക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷരകേരളം തലകുനിച്ചുനില്‍ക്കേണ്ട അവസ്ഥയാണ് നീണ്ട അറുപതു വര്‍ഷത്തിലേറെ കഴിഞ്ഞ ജനകീയ ഭരണത്തിന്റെ പരിണിത ഫലം. പരിശുദ്ധ കേരളത്തിന്റെ കണ്ണാടികളായ ഗ്രാമങ്ങളിലും ഉള്‍നാടുകളിലും താമസിക്കുന്ന പൗരന്മാരുടെ കഥയിതാണെങ്കില്‍, ആദിവാസികളുടെ കഥ ഇതിലും ദുഷ്കരവും പരിതാപകരവുമാണ്. ഈ അതിദാരുണാവസ്ഥയില്നിന്നും കേരളത്തിന് ഒരു പാപമോചനം ഉണ്ടായേ പറ്റൂ. ഉടനടിതന്നെ വേണ്ടത് ചെയ്തു തുടങ്ങേണ്ടിയിരിക്കുന്നു.
ശാസ്ത്ര സാങ്കേതിക വികസനങ്ങളുടെ കുതിച്ചുചാട്ടങ്ങള്‍ മനുഷ്യജീവിതത്തെ സുഖകരവും സര്വതോമുഖവുമാക്കി വിവിധതരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലോകമെമ്പാടും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിന്റെ ഈ ദാരുണമായ പിന്നോക്കാവസ്ഥ തികച്ചും അപലപനീയമാണ്.
ഈ അധോഗതിയുടെ കാരണങ്ങള്‍ സത്യസന്ധമായി കണ്ടെത്തി, സത്യസന്ധമായ പ്രതിവിധികള്‍ സത്യസന്ധമായി പ്രാവത്തികമാക്കിയാല് മാത്രമേ കേരളത്തിനും കേരളീയ ജനതക്കും ഇനിയങ്ങോട്ട് രക്ഷയുള്ളൂ. സമയാധിഷ്ഠിതവും ശാശ്വതവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍, ശാസ്ത്രസാങ്കേതിക വിദഗ്ദ്ധരുടെ സമഞ്ജസമായ ഇടപെടലിലൂടെ അനുനിമിഷം നടത്തിപ്പോന്നാല്‍ മാത്രമേ ഈ അധോഗതിയില്‍നിന്നും കേരളത്തിന് കരകയറാനാവുകയുള്ളൂ. ഇതൊരു ഭഗീരഥപ്രയത്നം തന്നെയാണ്. എങ്കിലും അപ്രായോഗികമല്ല, തികച്ചും പ്രായോഗികവും നേടിയെടുക്കാവുന്നതുമാണ്.
ഇനിയങ്ങോട്ട് കേരളത്തിന്റെ പുരോഗതി, പുരോഗമനാത്മകമായ ഇന്നൊവേഷനുകളിലൂടെ മാത്രമേ സാദ്ധ്യമാവുകയുള്ളൂ. കേവലം സ്കൂള്‍, കോളേജ് തലങ്ങളിലും നാമമാത്രമായ ചില ബാലിശസംരംഭങ്ങളിലും ചില സമ്മാന വിതരണങ്ങളിലും മാത്രമൊതുക്കിനിര്‍ത്തി നിര്‍വീര്യമാക്കപ്പെടേണ്ട ഒരു കേവല ‘പൂജാവിധി’ മാത്രമല്ല ഇന്നോവേഷന്‍ എന്ന അതീവ പുരോഗമനാത്മകമായ പ്രക്രിയകള്‍. ശാസ്ത്രസാങ്കേതിക അറിവുകളുടെയും വിദഗ്ധരുടെയും സമഞ്ജസമായ കൂട്ടായ്മയിലൂടെ ഒരു ശാസ്ത്രസാങ്കേതിക വിദഗ്ധനാല്‍ നയിക്കപ്പെടേണ്ട പ്രക്രിയയാണ് ഇന്നൊവേഷന്.
നല്ല ഭരണത്തിന്റെ പ്രായോഗിക ഫലങ്ങള്‍ സമയാസമയം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള കഴിവിന്റെയും എല്ലാംചേര്‍ന്ന പ്രവര്‍ത്തന സന്നദ്ധതയുടെയും പ്രവര്ത്തനനിരതയുടെയും ശ്രോതസ്സാണ് ഇന്നൊവേഷന് എന്ന പ്രക്രിയ.
കേരളം ഉണരട്ടെ, ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ, ലക്ഷ്യപ്രാപ്തി കൈവരുവോളം പ്രവര്‍ത്തന നിരതമായി സുസ്ഥിര പുരോഗതിയിലേക്ക് അനവരതം, അക്ഷീണം കുതിച്ചുയരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: