കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഇടത് ഭരണമെന്ന മുദ്രാവാക്യവുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫലപ്രഖ്യാപനം വന്നശേഷം ഏത് വിധേനയാണ് അവര്‍ എല്ലാം ശരിയാക്കുന്നതെന്നതിന്റെ സൂചനയാണ് സിപിഎം നല്കിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അക്രമം തുടരുകയാണ്. പ്രവര്‍ത്തകരെ അടിച്ചുകൊല്ലുന്നു.
വീടും വീട്ടുകാരും നിഷ്ഠുരമായി ആക്രമിക്കപ്പെടുന്നു. വീട്ടുപകരണങ്ങള്‍ കിണറ്റിലിട്ടും തവിടുപൊടിയാക്കിയും അക്രമപരമ്പര അരങ്ങുതകര്‍ക്കുകയാണ്. മുഖ്യമന്ത്രിയാക്കാന്‍ ഒഴിവുകണ്ട പിണറായി വിജയന്റെ ജന്മനാട്ടില് ഫലപ്രഖ്യാപനം വന്ന ദിവസം ഒരു സംഘര്‍ഷവുമില്ലാതെ ആര്‍എസ്എസ് അക്രമമെന്ന പ്രചാരണം വ്യാപകമായി നടത്തി. വിജയാഹ്ലാദത്തിനിടയില്‍ പടക്കം പൊട്ടിയപ്പോള്‍ വണ്ടിയില്‍ നിന്നും വീണ ഒരാള്‍ മറ്റൊരു വണ്ടി തട്ടി മരണപ്പെട്ടിരുന്നു. ഇത് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞതാണെന്ന് പ്രചരിപ്പിച്ചത് കേരളത്തിലാകെ സിപിഎമ്മുകാരെ അക്രമോത്സുകരാക്കി. തുടര്‍ന്ന് കണ്ടത് അക്രമപ്പേക്കൂത്താണ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളുടെ പലഭാഗത്തും അത് പടര്‍ന്നു.
കോഴിക്കോട് ജില്ലയില്‍ ഒറ്റദിവസം 35 അക്രമസംഭവങ്ങളുണ്ടായി. ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമല്ല കോണ്‍ഗ്രസ്, ലീഗ്, ആര്‍എംപി പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. വീടുകളടക്കം കടകളും വാഹനങ്ങളും നാമവശേഷമാക്കി. തൃശൂരില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ അടിച്ചുകൊന്നു. തിരുവനന്തപുരത്ത് ഒ. രാജഗോപാല്‍ ജയിച്ച നേമം മണ്ഡലത്തിലും അക്രമം നടത്തുന്നതില്‍ സിപിഎം വിജയിച്ചു. കേരളത്തിലാകെ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമി സംഘം പൂര്‍ണ്ണമായി തകര്‍ത്തത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പതിനഞ്ചോളം വീടുകളാണ്. മിക്കവീടുകളിലെയും കിണറുകള്‍ മലിനമാക്കി.
കിണറിന്റെ കൈവരികള്‍ തകര്‍ത്ത് ഭാഗികമായി മൂടുകയും സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് മുടിയുടെ അവശിഷ്ടം കിണറ്റില്‍ നിക്ഷേപിക്കുകയും ചെയ്തു എന്നു കേള്‍ക്കുമ്പോഴറിയാം ഒരു പാര്‍ട്ടിയുടെ മനോഭാവം. സ്ത്രീകളെയും കുട്ടികളെയും അക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. മിക്കവീടുകളും താമസിക്കാന്‍ പറ്റാത്ത വിധത്തില്‍ തകര്‍ത്തു. വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും തകര്‍ത്ത് കിണറ്റിലെറിയുകയും ചെയ്തു.
ഗൃഹോപകരണങ്ങള്‍ മാത്രമല്ല, അരിയുള്‍പ്പെടെയുള്ള സാധന സാമഗ്രികളും നശിപ്പിച്ചു. കുട്ടികളുടെ പുസ്തകങ്ങളടക്കം കത്തിച്ചു. അക്രമത്തിനിരയായവരില്‍ ഇടത് അനുഭാവികളും പിണറായി വിജയന്റെ അടുത്ത ബന്ധുക്കളുമുണ്ട്. മക്കളും ചെറുമക്കളും ആര്‍എസ്എസ് പ്രവര്‍ത്തകരായതുകൊണ്ടാണ് ഇവരുടെ വീടുകളും തകര്‍ക്കപ്പെട്ടത്. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും ഞൊടിയിടകൊണ്ട് നഷ്ടപ്പെട്ട നടുക്കത്തില്‍നിന്ന് ഇപ്പോഴും ആരും മുക്തരായിട്ടില്ല. സ്ത്രീകളും കുട്ടികളും കടുത്ത മാനസിക പ്രശ്നത്തിലാണ്.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം കേരളത്തില്‍ പലയിടത്തും അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പാര്‍ലമെന്റിനുള്ളിലും പുറത്തും ഇതിനെ ശക്തമായി നേരിടുമെന്നാണ് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ബിജെപി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്തരം അക്രമങ്ങളെ നിസാരമായി കാണാനാവില്ല. അവ വെച്ചുപൊറുപ്പിക്കില്ല. അക്രമത്തില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അപലപിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ വിജയവും പരാജയും സ്വാഭാവികമാണ്. വിജയികള്‍ക്ക് ആഹ്ലാദിക്കാം. പക്ഷേ അഹങ്കരിക്കരുത്. അഹങ്കാരം അക്രമമായി വളര്‍ത്തിയിരിക്കുകയാണ് സിപിഎം. ഇത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത് സിപിഎമ്മിന് സഹിച്ചില്ല. അവരുടെ പ്രതികരണം അതാണ് കാണിക്കുന്നത്.
ബിജെപി കേന്ദ്രനേതൃത്വത്തെ ഭീഷണിപ്പെടുത്താനാണ് പിണറായി വിജയന് തയ്യാറായത്. കേരളത്തില്‍ ഇടപെടുന്നത് സൂക്ഷിച്ചുവേണമെന്നാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്. ഇത്രയും ധിക്കാരം കാണിക്കാന്‍ എന്താണവര്‍ നേടിയത്. എല്‍ഡിഎഫിന് ഭരണം കിട്ടിയതോ ? ഒരു സംസ്ഥാന ഭരണംകൊണ്ട് ഭാരത സര്‍ക്കാരിനെ കണ്ണുരുട്ടിക്കാട്ടാമെന്നാണോ കരുതുന്നത് ? തങ്ങളുടെ അണികള്‍ അക്രമത്തിലേക്ക് നീങ്ങുമ്പോള്‍ അരുത് സഖാക്കളെ അരുത് എന്ന് പറയാനുള്ള ഔന്നത്യം നിയുക്ത മുഖ്യമന്ത്രി കാണിക്കേണ്ടതല്ലെ ? പകരം അക്രമങ്ങള്‍ സ്വാഭാവികമെന്ന നിലയില്‍ ന്യായീകരിക്കുന്നത് ആപല്‍ക്കരമാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നത് അംഗീകരിക്കുന്നു. പക്ഷേ അത് തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കാത്തവരെ ഉന്മൂലനം ചെയ്യാനുള്ള അവസരമാക്കുന്നതിനെ അംഗീകരിക്കില്ല. പിണറായി പറയുംപോലെ പരസ്പര ബഹുമാനവും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കണം. സമാധാനമില്ലെങ്കില്‍ പൊതുജനക്ഷേമവും വികസനവും നടത്താനാവില്ല.
കേരളത്തില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രതിയോഗികളെ പ്രത്യേകിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഇല്ലാതാക്കണമെന്ന ധാരണയുണ്ടെങ്കില്‍ അത് തിരുത്തണം. അടിച്ചും കൊന്നും ഒരു പ്രസ്ഥാനത്തെ നശിപ്പിക്കാമെന്നത് വ്യാമോഹമാണ്. അതറിയുന്ന നേതാവാണല്ലോ പിണറായി വിജയന്. ബംഗാളിന്റെ അവസ്ഥ പരിശോധിച്ചാല്‍ ഒന്നുകൂടി ബോധ്യമാകും. അക്രമരഹിതമായ അഞ്ചുവര്‍ഷം സൃഷ്ടിക്കാന്‍ പിണറായി വിജയന് കഴിയുമെങ്കില്‍ അതാവും കേരളത്തിലെ വിജയത്തിന് ആധാരം. അക്രമം പടരുന്നത് ആപത്ക്കരമായ സാഹചര്യത്തിലേക്കാണ് കേരളത്തെ തള്ളിവിടുക എന്നത് ഓര്‍ത്തേ തീരു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: