പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ലഹരി മാഫിയ പിടിമുറുക്കുന്നതായി സൂചന. കൗമാരക്കാരായ വിദ്യാര്‍ത്ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് മാഫിയകളുടെ പ്രധാന ഇരകള്‍. സംസ്ഥാനത്ത് മദ്യലഭ്യതയ്ക്ക് നിയന്ത്രണം ഉണ്ടായ സാഹചര്യം മുതലെടുത്താണ് കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് വന്‍തോതില്‍ എത്തിക്കുന്നത്. വന, മലയോര മേഖലകളിലും പട്ടണങ്ങളിലും മാഫിയകളുടെ കണ്ണികള്‍ സജീവമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും എക്സൈസ് വകുപ്പ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
തിരുവല്ല, പന്തളം, അടൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളേയും ലഹരിമരുന്ന് കടത്തിനായി മാഫിയകള്‍ ഉപയോഗിക്കുന്നു. അടൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന ആളിനേയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ രണ്ടിടത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നതും കണ്ടെത്തിയിരുന്നു.
പുതുതലമുറ ബിയറിനും മദ്യത്തിനും അപ്പുറം ലഹരിക്കായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുന്നതാണ് ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ചാകരയാകുന്നത്. സിഗരറ്റിലും ബീഡിയിലും നിറച്ച് പുകവലിക്കാന്‍ കഴിയുന്ന ലഹരി വസ്തുക്കളാണ് യുവാക്കള്‍ക്ക് കുടുതല്‍ ഹരം. കഞ്ചാവിന് പുറമെ ചില മിശ്രിതങ്ങളും പുകവലിക്കാനായി ലഭ്യമാണ്. 300 രൂപ മുതല്‍ മുകളിലേക്ക് വില ഈടാക്കുന്ന ഒരു ഡോസ് മിശ്രിതം സിഗരറ്റില്‍നിറച്ച് വലിച്ചാല്‍ മൂന്നുപേര്‍ക്കുവരെ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്. എട്ടുമുതല്‍ പത്ത് മണിക്കൂര്‍വരെ ഇതിന്റെ കിക്ക് നിലനില്ക്കും എന്നതും യുവാക്കളെ ഇതിന് അടിമകളാക്കുന്നു.
ലഹരി ഉപയോഗിക്കുമ്പോള്‍ കണ്ണ് ചുവക്കാതിരിക്കാന്‍ ഒഴിക്കുവാനുള്ള മരുന്നും ലഹരിമാഫിയകള്‍തന്നെ നല്കുമത്രേ. ടൗണുകളിലൂടെ ബൈക്കുകളില്‍ ഭ്രാന്തമായ വേഗത്തില്‍ പായുന്ന യുവാക്കളിലേറെയും ഇത്തരം ലഹരിക്ക് അടിമകളാണെന്നും സൂചന. മദ്യപിച്ചാല്‍ പരിശോധനകളില്‍ പിടിക്കപ്പെടുമെങ്കില്‍ ഇത്തരം ലഹരിമരുന്നുകള്‍ ഉപയോഗിച്ചവരെ കണ്ടുപിടിക്കാന്‍ കഴിയില്ല. ബിയറില്‍ ചേര്‍ത്ത് കഴിച്ചാല്‍ മത്തടിക്കുന്ന വേദന സംഹാരിയുടെ ഗണത്തില്‍പെട്ട ക്യാപ്സൂളുകളും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുലഭം.
ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് വ്യാപകമായതോടെയാണ് പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവും കൂടിയത്. പലതരം ലഹരി വസ്തുക്കള്‍ ഇത്തരം തൊഴിലാളികള്‍ നാട്ടില്‍നിന്ന് ഇവിടേക്ക് എത്തിക്കുന്നു. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള മിക്ക പുകയില ഉത്പന്നങ്ങളും നാട്ടില്‍പുറത്തെ പെട്ടിക്കടകളിലടക്കം ലഭ്യമാണുതാനും.
സ്കൂള്‍ വിദ്യാര്‍ത്ഥികളെ വലയിലാക്കാനായി ലഹരി അടങ്ങിയ മിഠായികള്‍, പാനീയങ്ങള്‍, വിവിധതരം പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവയും മാഫിയകള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നു. പട്ടണങ്ങള്‍ക്ക് പുറമേ നാട്ടിന് പുറങ്ങളിലും ഇവരുടെ ശൃംഖല സജീവമാണെങ്കിലും ഇതിലെ കണ്ണികളെ കണ്ടെത്താന്‍ സഹായിക്കുന്ന യാതൊരു വിവരങ്ങളും വെളിപ്പെടുത്താന്‍ ആരും തയ്യാറല്ല.
മദ്യത്തിനും മയക്കുമരുന്നിനും എതിരേയുള്ള സര്‍ക്കാരിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് ലഹരിമാഫിയ എല്ലായിടത്തും പിടിമുറുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: