കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കണ്ണൂരിലുണ്ടായ തിരിച്ചടി കോണ്‍ഗ്രസിലും യുഡിഎഫിലും അഭിപ്രായ ഭിന്നത രൂക്ഷമാക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നായ കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളിയോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനി പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും പരസ്പരം പഴിചാരി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിലെ പരാജയത്തിന്റെ കാരണത്തെച്ചൊല്ലി യുഡിഎഫിലെ ഘടകകക്ഷികളായ പാര്‍ട്ടികള്‍ക്കിടയിലും തര്‍ക്കം ദിനംപ്രതി രൂക്ഷമാവുകയാണ്. ലീഗ് നേതൃത്വവും കോണ്‍ഗ്രസ് നേതാക്കളുമാണ് പരസ്യമായ അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ലീഗ് വോട്ടു മറിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ വോട്ടുബാങ്കുകളിലാണ് ചോര്‍ച്ചയുണ്ടായിരിക്കുന്നതെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്.
എ ഗ്രൂപ്പ് നേതാവായിരുന്ന പാച്ചേനിക്ക് ഐ ഗ്രൂപ്പിന്റെ അനുഗ്രഹത്തോടെയായിരുന്നു കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചത്. അതോടെ എ ഗ്രൂപ്പ് പാച്ചേനിയെ കൈവിട്ടിരുന്നു. ഇതുകൊണ്ടുതന്നെ പാച്ചേനിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതാണ് പരാജയത്തിന് കാരണമെന്ന അഭിപ്രായം എ ഗ്രൂപ്പുകാര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി സതീശന് പാച്ചേനി തന്നെ രംഗത്തെത്തിയിരുന്നു. നേതൃത്വം ഇല്ലാത്തതാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എന്നായിരുന്നു പാച്ചേനിയുടെ പ്രതികരണം. ഗ്രൂപ്പ് വഴക്കിന്റെ പേരില്‍ സിറ്റിംഗ് എംഎല്‍എ ആയ അബ്ദുള്ളകുട്ടിയെ ഇടതുകോട്ടയായ തലശേരി മണ്ഡലത്തില്‍ സ്ഥാനാര്ത്ഥിയാക്കിയതിനെച്ചൊല്ലിയും ഒരുവിഭാഗം തെരഞ്ഞെടുപ്പില്‍ സ്ഥാനര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ തന്നെ രംഗത്തെത്തിയിരുന്നു. നേതാക്കളുടെ നടപടി തെറ്റായിരുന്നുവെന്ന് കണ്ണൂരിലേയും തലശ്ശേരിയിലേയും പരാജയങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും ഇതിന് കാരണം കണ്ണൂരിലെ ചില നേതാക്കളാണെന്നും ഒരു വിഭാഗം നേതാക്കള്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുള്‍പ്പടെ ചര്‍ച്ചചെയ്തുകൊണ്ട് കണ്ണൂര്‍ ഡിസിസി നേതൃത്വത്തിനെതിരെയും കെ. സുധാകരനെതിരെയും ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കെ.സുധാകരന് തന്നെ കഴിഞ്ഞദിവസം യുഡിഎഫിന്റെ പരാജയത്തിന് കാരണം സംസ്ഥാനത്തെ നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് പരസ്യമായി പ്രഖ്യാപിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
കണ്ണൂര്‍ കോര്പ്പറേഷന് ‘ഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. കോണ്‍ഗ്രസിലെ വിഭാഗീയതയാണ് പരാജയക്കാരണമെന്ന് ചൂണ്ടിക്കാട്ടി ലീഗ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് വിമതന് പി.കെ.രാഗേഷിന്റെ നേതൃത്വത്തില്‍ 7 ഡിവിഷനുകളില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ഇതു കാരണം മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടിരുന്നു. ഇത് ലീഗ് -കോണ്‍ഗ്രസ് ബന്ധം തകരാന്‍ വഴിയൊരുക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മുസ്ലീം ലീഗ് പ്രതികാരമെന്നോണം പാച്ചേനിയ്ക്കെതിരെ വോട്ട് ചെയ്തുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് നേതാവ് സി.സമീറാണ് നിലവില്‍ കോര്പ്പറേഷന് ഡെപ്യൂട്ടി ചെയര്മാന്. എന്നാല്‍ യുഡിഎഫിന് ഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിലെ ഭിന്നത കാരണം ആറ് മാസം തികയുന്നതോടെ അവിശ്വാസത്തിലൂടെ സി.സമീറിന് സ്ഥാനം നഷ്ടപ്പെടുമെന്നുറപ്പായിരിക്കുകയാണ്. ഇതും ലീഗ് അണികളില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയത്. പി.കെ. രാഗേഷിനെയും മറ്റ് വിമതരെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. കെ.എം. ഷാജിക്കെതിരെ അഴീക്കോട് മണ്ഡലത്തില്‍ പി.കെ.രാഗേഷ് മത്സരിക്കുകയും ചെയ്തു. കോര്‍പ്പറേഷനില്‍ പി.കെ.രാഗേഷിന്റെ പിന്തുണയിലാണ് ഇടതുപക്ഷം ഭരണം നടത്തുന്നത്, എന്നാല്‍ ഡെപ്ഡ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സ്വതന്ത്രനായ പി.കെ.രാഗേഷ് ആരെയും പിന്തുണച്ചില്ല, നറുക്കെടുപ്പിലൂടെ സി.സമീര്‍ ഡെപ്യൂട്ടി മേയര്‍ ആകുകയായിരുന്നു. പി.കെ.രാഗേഷ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിലൂടെ ഈ സ്ഥാനം കൂടി ലീഗിന് നഷ്ടമാകും എന്നുറപ്പായിരിക്കുകയാണ്. കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും പാഠം പഠിക്കാത്തതാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ പരാജയത്തിന് കാരണമെന്ന ആരോപണവുമായി പ്രവര്‍ത്തകരും പ്രാദേശീക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സിപിഎമ്മിന് അടിയറവെച്ചതിനു ശേഷം പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടികള്‍ കാരണം ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന പ്രഥമ കോര്പ്പറേഷന് ഭരണം നഷ്ടപ്പെട്ടതും ഇതിനു പിന്നാലെ ഇപ്പോള്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലവും നഷ്ടപ്പെട്ടത് വരും ദിവസങ്ങളില്‍ കണ്ണൂരിലെ യുഡിഎഫിലേയും കോണ്‍ഗ്രസിലേയും പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: