തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള കെപിസിസി നിര്‍വ്വാഹക സമിതിയോഗം ഇന്ന്. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെയും ഉമ്മന്‍ചാണ്ടിയുടെയും തലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം കെട്ടിവയ്ക്കാനാണ് ഐ ഗ്രൂപ്പ് തീരുമാനം.
സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിനെ ജനസമൂഹത്തില്‍ തെറ്റായി ചിത്രീകരിക്കുന്നതിനിടയാക്കിയെന്നും തെരഞ്ഞെടുപ്പ് പരാജയത്തിന് ഇത് വഴിതെളിച്ചുവെന്നും എ ഗ്രൂപ്പും ശക്തിയായി വാദിക്കും. അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ നിലപാട് കൊക്കൊള്ളുകയും പ്രതിപക്ഷനേതൃസ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി വി.എം. സുധീരനെ കടുത്തനിലയില്‍ ആക്രമിക്കേണ്ടതില്ലെന്നുമാണ് രമേശ് ചെന്നിത്തലയടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് വി.എം. സുധീരനെ ചെന്നിത്തല സന്ദര്‍ശിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
കെ. ബാബു, ജോസഫ് വാഴയ്ക്കന്, മുല്ലപ്പള്ളി രാമചന്ദ്രന്, കെ. സുധാകരന് തുടങ്ങിയവര്‍ പരസ്യമായി സുധീരനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിനുപുറമെ പാര്‍ട്ടി നേതാക്കള്‍ കാലുവാരിയെന്ന വിമര്‍ശനവുമായി പ്രമുഖ സ്ഥാനാര്‍ത്ഥി തന്നെ രംഗത്തെത്തി. ഇതു രണ്ടും കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തെ കലുഷിതമാക്കും. തൃശൂരിലെ തോല്‍വിക്കെതിരെ പത്മജ വേണുഗോപാലും തലശ്ശേരിയിലെ തോല്‍വിക്കെതിരെ അബ്ദുള്ളക്കുട്ടിയും ചാത്തന്നൂരിലെ തോല്‍വിക്കെതിരെ ശൂരനാട് രാജശേഖരനും കാട്ടാക്കടയിലെ തോല്‍വിക്കെതിരെ എന്‍. ശക്തനും കുണ്ടറയിലെ തോല്‍വിക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താനും കരുനാഗപ്പള്ളിയിലെ തോല്‍വിക്കെതിരെ സി.ആര്. മഹേഷും രംഗത്തെത്തിയിട്ടുണ്ട്.
പാര്‍ട്ടിയിലെ വിഭാഗീയതയും വോട്ട് മറിക്കലും നിയന്ത്രിക്കുന്നതില്‍ സുധീരന് പരാജയപ്പെട്ടു എന്ന ആക്ഷേപമാണ് എ ഗ്രൂപ്പ് ഉയര്‍ത്തുക.
ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, വി.വി. സജീന്ദ്രന്, എം. വിന്‍സന്റ്, ഷാഫി പറമ്പില്‍ എന്നിവരാണ് ജയിച്ച എ ഗ്രൂപ്പ് എംഎല്‍എമാര്‍. ഇവരോട് അനുഭാവം പുലര്‍ത്തുന്ന വി.ടി ബല്‍റാമും പി.ടി തോമസും സുധീരനെതിരെ ശക്തമായ നിലപാടടെടുക്കില്ല. ജയിച്ച 22 എംഎല്‍എമാരില്‍ 12 പേരും ഐ ഗ്രൂപ്പുകാരാണ്. ഈ പ്രാതിനിധ്യം വച്ച് പ്രതിപക്ഷ നേതൃസ്ഥാനം നേടിയെടുക്കുക എന്ന അജണ്ടയാണ് ഐ ഗ്രൂപ്പിന്. അതുകൊണ്ടുതന്നെ തന്ത്രപരമായ നിലപാടാവും ഐ ഗ്രൂപ്പ് യോഗത്തില്‍ കൈക്കൊള്ളുക. ഐ ഗ്രൂപ്പ് നേതാവായ കെ. സുധാകരന് സുധീരനെതിരെ രംഗത്തുവന്നിരുന്നു. സുധീരന്റെ നിലപാടുകള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി എന്ന നിലപാടാണ് വി.ഡി. സതീശനും. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എ ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് സുധീരനെ ആക്രമിക്കുന്നത് തങ്ങള്‍ക്ക് ഗുണകരമാവില്ലെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തല്‍.
എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മന്ത്രിസഭയുടെ വിവാദതീരുമാനങ്ങളിലും ഉമ്മന്‍ചാണ്ടി കൈക്കൊണ്ട ഏകപക്ഷീയ നിലപാടും അമിത ആത്മവിശ്വാസവുമാണ് പാര്‍ട്ടിയെ തകര്‍ച്ചയിലെത്തിച്ചതെന്ന് സ്ഥാപിക്കാനാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുക. സുധീരനെ വെട്ടാന്‍ എടുത്തുചാടി കൈക്കൊണ്ട മദ്യനയം തിരിച്ചടിയായെന്ന പൊതുവായ നിലപാട് ഡിസിസികള്ക്കുമുണ്ട്. അതും ഐ ഗ്രൂപ്പ് ആയുധമാക്കും.
വിമര്‍ശനങ്ങളെ ശക്തമായി നേരിടാനാണ് സുധീരന് പക്ഷത്തിന്റെ തീരുമാനം. പല തവണ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടും വീണ്ടും വീണ്ടും തെറ്റായ തീരുമാനങ്ങള്‍ കൈക്കൊണ്ടതാണ് തോല്‍വിക്ക് കാരണമെന്ന് സമര്ത്ഥിക്കനാണ് സുധീരന്റെ നീക്കം. കെ. ബാബു, ഡൊമനിക്ക് പ്രസന്റേഷന്, എ.ടി. ജോര്‍ജ്ജ് എന്നിവരുടെ തോല്‍വി ചൂണ്ടിക്കാട്ടാനാണ് സുധീരന്റെ നീക്കം. എന്നാല്‍ സുധീരന് പരസ്യമായി എടുത്ത നിലപാടാണ് തങ്ങളുടെ
തോവില്വിക്കിടയാക്കിയെന്നാവും ബാബുവും കൂട്ടരും വാദിക്കുക.
സുധീരനെതിരായ ആക്രമണത്തിന് കെ. മുരളീധരന്റെയും വി.ഡി. സതീശന്റെയും പിന്തുണ എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ചില്ലെങ്കില്‍ ചെന്നിത്തലയ്ക്ക് പകരം കെ. മുരളീധരനെ ആസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എ ഗ്രൂപ്പ് ശ്രമിക്കും. അതുകൊണ്ടുതന്നെ മുരളീധരന്റെ വാദങ്ങള്‍ക്ക് പിന്തുണ നല്കാന് കൂടി ധാരണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: