കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ ആരവങ്ങളും ആവേശവും ഒതുങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കുന്നതില്‍ വെബ് കാസ്റ്റിങ്ങിലൂടെ അക്ഷയയുടെ പ്രവര്‍ത്തനം ശ്രദ്ദേയമായി. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായി ഒരു ജില്ലയില്‍ 1054 ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് നടത്തി കണ്ണൂര്‍ ജില്ല പ്രത്യേക ശ്രദ്ധ നേടി. പയ്യന്നൂര്‍-113, കല്യാശ്ശേരി-126, തളിപ്പറമ്പ്-112, ഇരിക്കൂര്‍-63, അഴീക്കോട്-87, കണ്ണൂര്‍-39, ധര്‍മ്മടം-98, തലശ്ശേരി-132, കൂത്തുപറമ്പ്-139, മട്ടന്നൂര്‍-89, പേരാവൂര്‍-57 എന്നിങ്ങനെ 11 മണ്ഡലങ്ങളിലെ അതീവഗുരുതര പ്രശ്നബാധിതമായ 1054 ബൂത്തുകളിലാണ് ഇത്തവണ വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തിയത്. ഇതില്‍ പ്രതികൂല കാലാവസ്ഥമൂലം ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കാന്‍ പറ്റാത്ത ആറളത്തിലെ ഒരു ബൂത്തൊഴികെ 1053 പ്രശ്നബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് വിജയകരമായി നടത്താന്‍ സാധിച്ചു.
അക്ഷയയുടെ നാള്‍വഴികളില്‍ ഇത് ചരിത്രമായി മാറി. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ 173 ബൂത്തുകളിലും 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 408 പ്രശ്നബാധിത ബൂത്തുകളിലും ഇത്തവണ അത് ഇരട്ടിയിലധികമായി. 1054 പ്രശ്നബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിങ്ങ് ഏര്‍പ്പെടുത്തിയത്. ഇതിനായി 312 വനിതാ വെബ് കാസ്റ്റിങ്ങ് ഓപ്പറേറ്റര്‍മാരും 742 പുരുഷ ഓപ്പറേറ്റര്‍മാരും പ്രതികൂല സാഹചര്യങ്ങളെപ്പോലും അതിജീവിച്ച് ഉള്‍നാടുകളില്‍പ്പോലും കാര്യക്ഷമമായി ഇത് വിജയിപ്പിക്കുന്നതിനായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ത്തന്നെ ഇത് ഒരു ചരിത്രനേട്ടമാണ്. സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടി അക്ഷയ സംരംഭകര്‍ കാണിച്ച മൂല്യബോധം വളരെ ഉയര്‍ന്നതാണ്. ഈ പ്രവൃത്തി വിജയകരമാക്കുന്നതിന് നേതൃത്വം നല്‍കിയത് കലക്ടര്‍ പി.ബാലകിരണാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: