കാസര്‍കോട്: ബിജെപി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വോട്ടെടുപ്പ് ദിവസം മുതല്‍ സിപിഎമ്മും, മുസ്ലിം ലീഗും നടത്തികൊണ്ടിരിക്കുന്ന അക്രമണങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും, സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുക്കുന്നതിലും പോലീസിന് വിമുഖത. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി. നായ്ക് ഉള്‍പ്പെടെ നൂറിലധികം പ്രവര്‍ത്തകരും സ്ഥാപനങ്ങളും വാഹനങ്ങളുമാണ് സിപിഎം, ലീഗ് ക്രിമിനല്‍ സംഘത്തിന്റെ അക്രമണത്തിന് ഇരയായിട്ടുള്ളത്. അജാനൂര്‍, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, മടിക്കൈ, കോടേംബേളൂര്, പള്ളിക്കര, ഉദുമ, ചെമ്മനാട്, ബേഡകം, കുറ്റിക്കോല്‍, ദേലംപാടി, രാംദാസ് നഗര്‍, പാറക്കട്ട തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സിപിഎം ലീഗ് ക്രിമിനല്‍ സംഘം അക്രമണം നടത്തി.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനോ പ്രാഥമിക അന്വേഷണംപോലും നടത്താനോ പോലീസ് തയ്യാറായിട്ടില്ല. റിസല്‍ട്ട് ദിവസം മുതല്‍ സിപിഎമ്മിന്റെ ലോക്കല്‍ നേതാക്കള്‍ മുതല്‍ പോലീസ് സ്റ്റേഷനുകളില്‍ കയറിയിറങ്ങി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില പോലീസുകാര്‍തന്നെ രഹസ്യമായും പരസ്യമായും പറയാന്‍ ആരംഭിച്ചിട്ടുണ്ട്.
ഭരണം മാറിയപ്പോള്‍ ചുവപ്പണിഞ്ഞ പോലീസ് പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അക്രമിക്കപ്പെട്ട കാഞ്ഞങ്ങാട് കിഴക്കുംകരയിലെ കെ.വി. ഗോവിന്ദന്റെ വീട്, വെള്ളിക്കോത്തെ മഡിയന്‍ സ്റ്റോര്‍സ്, സീത ടൈലറിങ് സ്ഥാപനം, ശില അഡ്വര്‍ടൈസിങ് സ്ഥാപനം എന്നിവ അക്രമണം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും അതേ നിലയിലാണ്, കെ.വി. ഗോവിന്ദന്റെ വീടിനകത്ത് മുഴുവന്‍ കുപ്പിയേറില്‍ തകര്‍ന്ന ജനല്‍ച്ചില്ലുകള്‍ കാരണം കാലുകുത്താന്‍ സാധിക്കാത്ത വിധം ചിതറിക്കിടപ്പാണ്.
പോലീസെത്തി പരിശോധന നടത്തിയാല്‍ മാത്രമെ വീട്ടില്‍ താമസിക്കാന്‍ സാധിക്കു. നിരവധി തവണ പോലീസ് സ്റ്റേഷനില്‍ പറഞ്ഞിട്ടും സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദഫലമായി പോലീസ് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. അക്രമം നടന്ന ദിവസംതന്നെ പരാതി നല്കി. രണ്ട് ദിവസത്തെ നിരന്തരമായ ഫോണ്‍ വിളികള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം രാത്രി പോലീസെത്തി ഗോവിന്ദന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താന്‍ തയ്യാറായത്. അക്രമം അഴിച്ചുവിട്ട സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാതെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അര്‍ദ്ധരാത്രിയില്‍ വീടുകളിലെത്തി അറസ്റ്റ് ചെയ്ത് വിലപേശുകയാണ് ചെയ്യുന്നത്. സിപിഎം അധികാരത്തില്‍ വരുന്നതിന് മുമ്പുതന്നെ നിയമവാഴ്ച തകിടം മറിയുന്നതിന്റെ ലക്ഷണമാണ് ഇത് കാണിക്കുന്നത്.
വെള്ളിക്കോത്ത് സ്ത്രീകള്‍ നടത്തുന്ന ടൈലറിങ് സ്ഥാപനം തീയിട്ട് നശിപ്പിച്ചിട്ട് മൂന്നുദിവസമായിട്ടും പോലീസ് തിരിഞ്ഞ് നോക്കിയിട്ടില്ല. സ്ഥാപനത്തില്‍ ഇനി ഒന്നും ബാക്കിയില്ല. കടയുടമ സുലോചനക്ക് കട നവീകരിക്കാനോ തൊഴില്‍ പുനരാരംഭിക്കാനോ സാധിക്കാത്ത സ്ഥിതി. വെള്ളിക്കോത്തെ തന്നെ മഡിയന്‍ ട്രേഡേഴ്സിലെ സാധനങ്ങള്‍ മുഴുവന്‍ പരിസരത്താകെ വലിച്ച് വാരിയിട്ട നിലയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയവരെ കസ്റ്റഡിയിലെടുക്കാതെ ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തിടുക്കം കൂട്ടുന്നത്.
സിപിഎം നേതൃത്വത്തിന്റെ കളിപ്പാവയായി പോലീസ് മാറിയിരിക്കുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതുമുതല്‍ പോലീസ് സംവിധാനം സ്വമേധയാ സിപിഎമ്മിന് വിധേയമായി. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും അഭിവാദ്യമര്‍പ്പിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കണ്ട്രോള് റൂമില്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡ് ഇതിനുദാഹരണമാണ്. വര്‍ഷങ്ങളായി വെള്ളിക്കോത്ത് ടൗണില്‍ സ്വതസിദ്ധമായ കഴിവുകൊണ്ട് ഉപജീവനം നടത്തുന്ന വിജയനെന്ന കലാകാരന് അക്രമംകൊണ്ട് നഷ്ടപ്പെട്ടത് കാലങ്ങളായി സൂക്ഷിച്ചുവെച്ച തന്റെ മൂല്യം കണക്കാക്കാനാകാത്ത കലാസൃഷ്ടികളാണ്.
കാസര്‍കോട് നഗരത്തിന്റെ പരിസര പ്രദേശങ്ങളില്‍ അക്രമണം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. കേസുമായി മുന്നോട്ട് പോകരുത് നഷ്ടപരിഹാരം തരാമെന്ന് എംഎല്‍എ ചില വീട്ടുകാരെ നേരിട്ടുകണ്ട് പറഞ്ഞിട്ടുണ്ട്. സിപിഎം, മുസ്ലിം ലീഗ് ക്രിമിനല്‍ സംഘം ജില്ലയില്‍ നടത്തിയ അക്രമണങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അക്രമണത്തിലൂടെ നിരവധിപേരുടെ ഉപജീവനമാണ് വഴിമുട്ടിയിരിക്കുന്നത്. നഷ്ടമായത് പുനര്‍നിര്‍മ്മിച്ച് സാധാരണ ജീവിതം നയിക്കണമെങ്കില്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. അക്രമണത്തിന് ഇരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: