കണ്ണൂര്‍: പിണറായിയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ അക്രമത്തിന് ആഹ്വാനം ചെയ്തത് നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും പിണറായി വിജയന് മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് പിണറായിയില്‍ സിപിഎം ഗുണ്ടാസംഘങ്ങള്‍ സംഹാരതാണ്ഡവത്തിനിറങ്ങിയത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സിപിഎമ്മിന്റെ ആഹ്ലാദപ്രകടനത്തിനിടയില്‍ സ്വന്തം പ്രവര്‍ത്തകരുടെ കൈയില്‍നിന്നു ബോംബു പൊട്ടിയതും സ്വന്തം വാഹനമിടിച്ച് പ്രവര്ത്തകന് മരിച്ചതും കാരണമാക്കിയാണ് സിപിഎം സംഘങ്ങള്‍ കഴിഞ്ഞദിവസം പിണറായിയില്‍ വ്യാപകമായ അക്രമം നടത്തിയത്. പിണറായി വിജയന് ജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തിലെ വാഹനത്തില്‍ സൂക്ഷിച്ച ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഭയന്നോടിയ സിപിഎം അനുഭാവിയായ രവീന്ദ്രന് എന്നയാളാണ് വാഹനമിടിച്ച് മരിച്ചത്. ഈ സംഭവം ആര്‍എസ്എസ് ബോംബേറാണെന്നും അക്രമമാണെന്നുമുള്ള പെരുംനുണ ആദ്യംതന്നെ തട്ടിവിട്ടത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് പിണറായിയില്‍ അഴിഞ്ഞാട്ടം നടന്നത്.
വീടുകളില്‍ സംഘംചേര്‍ന്നെത്തിയ അക്രമിസംഘം സ്ത്രീകളെ മാത്രമല്ല, കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. പാഠപുസ്തകങ്ങളും സ്കൂള്‍ ബാഗുകള്‍ പോലും അഗ്നിക്കിരയാക്കുകയും വീട്ടുകിണറ്റിലെറിയുകയും ചെയ്തു. സര്‍വ്വസന്നാഹങ്ങളോടെ എത്തിയ സിപിഎം സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായിയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ പതിനഞ്ചോളം വീടുകളില്‍ അക്രമതാണ്ഡവമാടിയത്.
പിണറായി വിജയന് ഇടിപ്പടങ്ങളാണ് ഏറ്റവും ഇഷ്ടമെന്നാണ് ഭാര്യതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇടിപ്പടം ഇഷ്ടപ്പെടുന്ന വിജയന്റെ മനോധര്‍മ്മം സ്വന്തം പാര്‍ട്ടി അണികള്‍ക്കാണ് നല്ലതുപോലെ അറിയാവുന്നത്. ഇതിന്റെ സാക്ഷ്യപത്രമാണ് സിപിഎമ്മുകാര്‍ പിണറായിയില്‍ നടത്തിയ പൈശാചിക അക്രമം. അക്രമത്തില്‍ നിന്ന് പാര്‍ട്ടി അണികള്‍ പിന്തിരിയണമെന്ന നിലയിലുള്ള പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലത്തെ പ്രസ്താവന ഇതിന് അടിവരയിടുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: