കണ്ണൂര്‍: പിണറായിയില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ അക്രമത്തിന് ആഹ്വാനം ചെയ്തത് നിയുക്തമുഖ്യമന്ത്രി പിണറായി വിജയനെന്ന് വ്യക്തം. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും പിണറായി വിജയന് മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് പിണറായിയില്‍ സിപിഎം ഗുണ്ടാസംഘങ്ങള്‍ സംഹാരതാണ്ഡവത്തിനിറങ്ങിയത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സിപിഎമ്മുകാരന് ആഹ്ലാദപ്രകടനത്തിനിടയില്‍ വാഹനമിടിച്ച് മരിച്ചത് കാരണമാക്കിയാണ് സിപിഎം സംഘങ്ങള്‍ കഴിഞ്ഞദിവസം പിണറായിയില്‍ വ്യാപകമായ അക്രമം നടത്തിയത്. പിണറായി വിജയന് ജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തിലെ വാഹനത്തില്‍ സൂക്ഷിച്ച ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ഭയന്നോടിയ സിപിഎം അനുഭാവിയായ രവീന്ദ്രന് എന്നയാളാണ് വാഹനമിടിച്ച് മരിച്ചത്. ഈ സംഭവം ആര്‍എസ്എസ് ബോംബേറാണെന്നും അക്രമമാണെന്നുമുള്ള പെരുംനുണ ആദ്യംതന്നെ തട്ടിവിട്ടത് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് തന്നെയായിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്നാണ് പിണറായിയില്‍ അഴിഞ്ഞാട്ടം അരങ്ങേറിയത്. ആയുധങ്ങള്‍ കരുതിവെച്ചുള്ള പ്രകടനത്തിനിടയില്‍ ഉഗ്രശേഷിയുള്ള ബോംബ് പൊട്ടിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അനുഭാവി തന്നെ അപകടത്തില്‍ മരിച്ചതെന്ന സത്യം ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിക്കാനും അവരുടെ വീടുകള്‍ തകര്‍ക്കാനുമുള്ള അവസരമാക്കി മുതലെടുക്കാന്‍ പിണറായി വിജയന്റെ പ്രസ്താവന സിപിഎം അക്രമിസംഘം അതേപടി കൈക്കൊള്ളുകയായിരുന്നു.
വീടുകളില്‍ സംഘംചേര്‍ന്നെത്തിയ അക്രമിസംഘം സ്ത്രീകളെ മാത്രമല്ല, കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. പാഠപുസ്തകങ്ങളും സ്കൂള്‍ ബാഗുകള്‍ പോലും അഗ്നിക്കിരയാക്കുകയും വീട്ടുകിണറ്റിലെറിയുകയും ചെയ്തു. സര്‍വ്വസന്നാഹങ്ങളോടെ എത്തിയ സിപിഎം സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിണറായിയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ പതിനഞ്ചോളം വീടുകളില്‍ അക്രമതാണ്ഡവമാടിയത്.
എതിര് രാഷ്ട്രീയ പ്രവര്‍ത്തകരെ വെച്ചുപൊറുപ്പിക്കാന്‍ കൂട്ടാക്കാത്ത സിപിഎം അസഹിഷ്ണുതയുടെ സിരാകേന്ദ്രമാണ് പിണറായി എന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നുവന്നതാണ്. സിപിഎമ്മിന്റെ ഏകാധിപത്യത്തിനെതിരെ സ്വന്തം നിലപാട് വ്യക്തമാക്കിയതിന് പിണറായിയിലും സമീപപ്രദേശങ്ങളിലുമുള്ള ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും അനുഭാവികളും ഇതേവരെ അനുഭവിച്ചതും ഇപ്പോള്‍ അനുഭവിക്കുന്നതും കൊടിയ ദുരിതങ്ങളാണ്. ആര്‍എസ്എസ് പ്രവര്‍ത്തകനായ പിണറായിക്കടുത്ത വെണ്ടുട്ടായി ചന്ദ്രനെ സിപിഎം സംഘം താലിബാനെയും വെല്ലുന്നരീതിയില്‍ തലയറുത്താണ് കൊലപ്പെടുത്തിയത്. പിണറായിയിലും ചുറ്റു പ്രദേശങ്ങളിലും സിപിഎമ്മിന്റെ ക്രിമിനല്‍വല്‍ക്കരണത്തിന് നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയാണ് നാളിതുവരെ ലഭിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചൊതുക്കുന്നതും അവരുടെ വീടുകളും വസ്തുതകളും തകര്‍ത്ത് നാമാവശേഷമാക്കുന്നതും പിണറായിയിലെ സിപിഎം സംഘത്തിന്റെ പ്രധാന പാര്‍ട്ടി പരിപാടിയാണ്.
പിണറായി വിജയന് ഇടിപ്പടങ്ങളാണ് ഏറ്റവും ഇഷ്ടമെന്നാണ് ഭാര്യതന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ഇടിപ്പടം ഇഷ്ടപ്പെടുന്ന വിജയന്റെ മനോധര്‍മ്മം സ്വന്തം പാര്‍ട്ടി അണികള്‍ക്കാണ് നല്ലതുപോലെ അറിയാവുന്നത്. അക്രമം ജീവിതചര്യയും പാര്‍ട്ടി പരിപാടിയുമാക്കിയവര്ക്ക് ഇതിനുള്ള ലൈസന്‍സായിട്ടാണ് തെരഞ്ഞെടുപ്പ് വിജയവും പിണറായി വിജയന്റെ മുഖ്യമന്ത്രിസ്ഥാനവും കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ സാക്ഷ്യപത്രമാണ് സിപിഎമ്മുകാര്‍ പിണറായിയില്‍ നടത്തിയ പൈശാചിക അക്രമം. അക്രമത്തില്‍ നിന്ന് പാര്‍ട്ടി അണികള്‍ പിന്തിരിയണമെന്ന നിലയിലുള്ള പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇന്നലത്തെ പ്രസ്താവന ഇതിന് അടിവരയിടുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: