ന്യൂദല്‍ഹി: കേരളത്തിലെ സിപിഎം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധിസംഘം രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അത്യന്തം രൂക്ഷമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി സിപിഎം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരേ ആക്രമണമഴിച്ചുവിടുകയാണെന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും ബിജെപി രാഷ്ട്രപതിയെ ധരിപ്പിച്ചു.
സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടുമെന്ന് പ്രതിനിധിസംഘത്തിന് പ്രണബ്കുമാര്‍ മുഖര്‍ജി ഉറപ്പ് നല്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് അക്രമസംഭവങ്ങളെപ്പറ്റി ഇതിനകം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ക്കരി, നിര്‍മ്മല സീതാരാമന്, ജെ.പി. നദ്ദ, രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മീനാക്ഷി ലേഖി, എം.ജെ. അക്ബര്‍ എന്നിവരുള്‍പ്പെട്ട ഏഴംഗ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. മെയ് 16ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ ആരംഭിച്ച അക്രമ സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ രൂക്ഷമായിട്ടുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു.
ഗള്‍ഫില്‍ നിന്നു തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ തൃശൂര്‍ ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ പ്രമോദ്(38)നെ ചുടുകട്ട ഉപയോഗിച്ച് തലയ്ക്കടിച്ചാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. നാലു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത് നൂറോളം ബിജെപി പ്രവര്‍ത്തകരുടെ വീടുകളാണ്. കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിച്ചതാണ് സിപിഎമ്മിന്റെ പ്രകോപനത്തിന് കാരണമെന്നും ബിജെപി നല്കിയ നിവേദനത്തില്‍ പറയുന്നു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നിഷ്ക്രിയരായി നില്‍ക്കുകയാണെന്ന് രാഷ്ട്രപതിഭവന് വെളിയില്‍ മാധ്യമങ്ങളോട് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി വെളിപ്പെടുത്തി.
സിപിഎം അക്രമങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും രാഷ്ട്രപതിക്ക് കൈമാറി. നൂറോളം വീടുകള്‍ ആക്രമിക്കപ്പെടുകയും അറുപതിലധികം പ്രവര്‍ത്തകര്‍ ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത സാഹചര്യം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനല്‍കിയെന്നും ഗഡ്ക്കരി പറഞ്ഞു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിക്കുന്ന സിപിഎം നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പിണറായി വിജയന് സംസ്ഥാന മുഖ്യമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെ വലിയ സംഘര്‍ഷങ്ങളുടെ സൂചനയാണ് സിപിഎം നല്‍കുന്നത്. സമാധാനം ആഗ്രഹിക്കുന്ന ബിജെപിക്ക് അക്രമങ്ങളിലൂടെയാണ് സിപിഎം മറുപടി നല്‍കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ ഇല്ലായ്മ ചെയ്യാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: