കോഴിക്കോട്: മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടാനുള്ള നീക്കത്തിനെതിരായ സ്കൂള്‍ സംരക്ഷണ സമിതിയുടെ സമരം അക്രമാസക്തമായി. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഇന്ന് സ്കൂള്‍ അടച്ചു പൂട്ടുമെന്ന് സ്കൂള്‍ മാനേജര്‍ അധ്യാപകരെ അറിയിച്ചതോടെ മലാപ്പറമ്പ് സ്കൂള്‍ സംരക്ഷണ സമിതിയും രക്ഷാകര്‍ത്താക്കളും നാട്ടുകാരും രംഗത്ത് എത്തുകയായിരുന്നു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ എഇഒ എത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കള്ള റിപ്പോര്‍ട്ട് നല്‍കിയാണ് ഹൈക്കോടതിയില്‍ നിന്ന് ഇത്തരമൊരു ഉത്തരവ് മാനേജര്‍ നേടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂള്‍ പരിസരത്ത് പോലീസും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശക്തമായ പോലീസ് കാവലാണ് സ്കൂളിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
70 കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സമിതി ഭാരവാഹികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: