തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ സി.ദിവാകരന്, മുല്ലക്കര രത്നാകരന് എന്നിവരെ തഴഞ്ഞ് സിപിഐ മന്ത്രിമാരുടെ പട്ടിക തീരുമാനിച്ചു. ചിറയന്‍കീഴ് എംഎല്‍എ വി.ശശിയെ ഡെപ്യൂട്ടി സ്പീക്കറായും സിപിഐ നേതൃയോഗം തീരുമാനിച്ചു.
വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്, പി.രാജു, ഇ.ചന്ദ്രശേഖരന് എന്നിവര്‍ ഇടതു മന്ത്രിസഭയില്‍ സിപിഐയെ പ്രതിനിധീകരിക്കും. ഇ.ചന്ദ്രശേഖരനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായും തെരഞ്ഞെടുത്തു. ദിവാകരനെയും മുല്ലക്കരയെയും ഈ സ്ഥാനത്തേക്കും പരിഗണിച്ചില്ല.
പുതുമുഖങ്ങള്‍ക്ക് പരിഗണന നല്‍കുന്നതാണ് സിപിഐയുടെ മാനദണ്ഡമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സി. ദിവാകരനെയും മുല്ലക്കര രത്നാകരനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പാണ് ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കാന്‍ തീരുമാനിച്ചത്.
എക്സിക്യൂട്ടീവില്‍ വികാരാധീനനായി സംസാരിച്ച മുല്ലക്കര തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. തന്റെ അനുഭവപരിചയത്തെ പാര്‍ട്ടി പരിഗണിച്ചില്ലെന്നും പദവികള്‍ ഒന്നുമില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും മുല്ലക്കര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: