ചെന്നൈ: മദ്യനിരോധനമുള്‍പ്പെടെ ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാകുന്ന തമിഴകത്തിന്റെ ‘തലൈവി’ യ്ക്കിത് അധികാരത്തിന്റെ ആറാമൂഴമാണ്. മദ്രാസ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ റോസയ്യ സത്യവാചകം ചൊല്ലികൊടുത്തു. ജയലളിതയുടെ അനുയായികളില്‍ പ്രമുഖനായ പനീര്‍ശെല്‍വം ഉള്‍പ്പടെ 28 മന്ത്രിമാരാണ് ഉള്ളത്.
ഇതാദ്യമായി ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ വാനില്‍ സജ്ജമാക്കിയ എല്‍ഇഡി വീഡിയോയിലൂടെ സംസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചടങ്ങ് തല്‍സമയം സംപ്രേക്ഷണം ചെയ്തു. മന്ത്രിസഭയില്‍ 13പേര് പുതുമുഖങ്ങളും 12 പേര് മുന്‍മന്ത്രിമാരുമാണ്.
സത്യപ്രതിജ്ഞ കഴിഞ്ഞ ഉടനെ എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളില്‍ അഞ്ചു പ്രമുഖ ക്ഷേമപദ്ധതികളില്‍ ജയലളിത ഒപ്പു വെച്ചു. പടിപടിയായുള്ള മദ്യനിരോധനമായിരുന്നു പ്രഖ്യാപനങ്ങളില്‍ ശ്രദ്ധേയം.
ഇനി മുതല്‍ തമിഴ്നാട്ടിലെ എല്ലാ സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയം രണ്ടു മണിക്കൂര്‍ കുറയ്ക്കും. രാവിലെ 10 മുതല്‍ രാത്രി 10 മണിവരെ എന്നത് ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെ എന്നാക്കി മാറ്റും. അടുത്ത പടിയായി 500 മദ്യശാലകള്‍ പൂട്ടും. വീട്ടാവശ്യത്തിനുള്ള 100യൂണിറ്റ് വൈദ്യുതി തമിഴ്നാട്ടില്‍ ഇനിമുതല്‍ സൗജന്യമായിരിക്കും. തുടക്കത്തില്‍ 78 ലക്ഷം പേര് ഇതിന്റെ ഗുണഭോക്താക്കളായിരിക്കും.
നെയ്ത്തുകാര്‍ക്കുള്ള വൈദ്യുതിയിലും ഇളവുണ്ട്. ഇതുവരെ നല്കി വരുന്ന സൗജന്യ വൈദ്യുതി 200 യൂണിറ്റില്‍ നിന്ന് 750 യൂണിറ്റായി ഉയര്‍ത്തും. കഴിഞ്ഞ മാര്‍ച്ച് 31വരെ കുടിശ്ശികയുള്ള ചെറുകിട ഇടത്തരം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതാണ് ജയലളിത സര്‍ക്കാരിന്റെ മറ്റൊരു സമാശ്വാസ പദ്ധതി. ഇതുവഴി 5,780 കോടിയുടെ അധികബാധ്യതയാണ് സര്‍ക്കാരിനുണ്ടാകുക.
സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന് തുടങ്ങിയവരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. ഡിഎംകെ നേതാവ് സ്റ്റാലിന്റെയും പാര്‍ട്ടിയിലെ മുതിര്‍ന്ന എംഎല്‍എമാരുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
രാഷ്ട്രീയം മറന്ന് ഡിഎംകെഒന്നും മറക്കാതെ ജയലളിത
ചെന്നൈ: മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ചില രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് തമിഴ് മണ്ണ് സാക്ഷിയാകുന്നത്. എല്ലാ വൈരങ്ങളും മറന്ന്് മുഖ്യ എതിര് കക്ഷിയായ ഡിഎംകെ ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയതായിരുന്നു തമിഴ് രാഷ്ട്രീയത്തെ ഞെട്ടിച്ചത്.
എന്നാല്‍ തൊട്ടുപുറകെതന്നെ വിവാദവും ഉയര്‍ന്നു. ഡിഎംകെ നേതാവ് സ്റ്റാലിന് ഒരുക്കിയ ഇരിപ്പിടം പുറകിലായതാണ് വിവാദമാക്കിയത്. മകനുവേണ്ടി ആദ്യം രംഗത്തുവന്നത് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി തന്നെയാണ്. ജയലളിതയക്ക് മാറ്റമൊന്നുമില്ലെന്നും അവര്‍ ഒരിക്കലും മാറുകയില്ലെന്നുമാണ് കരുണാനിധിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ശരത്ത് കുമാര്‍ അടക്കമുള്ളവര്‍ക്ക് മുന്‍പന്തിയില്‍ തന്നെ ഇരിപ്പിടമൊരുക്കിയപ്പോഴും 89 സീറ്റുകള്‍ നേടി വിജയിച്ച പാര്‍ട്ടി നേതാവിന് വേദിക്ക് പിന്നില്‍ ഇരിപ്പിടമൊരുക്കിയതിനെയാണ് കരുണാനിധി വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: