കേരളത്തിലെ മാരാര്‍ജി ഭവന് കത്തിച്ച് ചാരം അല്പം ഡെറ്റോള്‍ ചേര്‍ത്ത് ദല്‍ഹിക്ക് അയക്കാന്‍ അര ദിവസം പോലും വേണ്ട, എന്ന് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് ഒരു ഭീഷണി സോഷ്യല്‍ മീഡിയയില്‍ വന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയോ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെയോ ഫേസ്ബുക്ക് അക്കൗണ്ടിലല്ല. അതിനാല്‍ ഔദ്യോഗികമല്ല. എന്നാല്‍, പാര്‍ട്ടിക്കുവേണ്ടി ചാകാനും കൊല്ലാനും തയ്യാറുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരില്‍ ഒരാളുടെ കുറിപ്പാണ്. ഒരു ശരാശരി സിപിഎം പ്രവര്‍ത്തകന്റെ മനസ്സാണ് കാണിക്കുന്നത്. എതിരാളിയെ എങ്ങനെ കൊന്നുവെന്ന് എണ്ണം പറയുന്ന എം.എം. മണിയും (അദ്ദേഹം സംസ്ഥാന നിയമസഭയിലെ ചീഫ് വിപ്പാകാന്‍ പോവുകയാണ്) എങ്ങനെ കൊല്ലണമെന്ന് ബംഗാള്‍ മാതൃകയ്ക്ക് സ്റ്റഡിക്ലാസ് കൊടുക്കുന്ന പിണറായി വിജയനും (അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാകാന്‍ പോവുകയാണ്) മറ്റും മറ്റും ചേര്‍ന്നു വളര്‍ത്തിവിട്ട ദുര്‍ഭൂതങ്ങളുടെ ഫേസും ഫേസ്ബുക്കും സംസാരിക്കുന്നത് കൊലയെയും അക്രമത്തെയും കുറിച്ചാകുന്നത് സ്വാഭാവികം.
ഇടിപ്പടത്തിലെ ഗ്രാഫിക് വര്‍ക്കും കമ്പ്യൂട്ടര്‍ ആനിമേഷന്‍ നിര്‍മ്മിത സാങ്കല്പ്പികദൃശ്യങ്ങളും കണ്ട് രസിക്കുന്ന പിണറായിനേതാവിന്റെ ശിഷ്യന്മാര് അതൊക്കെ യാഥാര്‍ത്ഥ്യമാക്കി കാണിച്ചുകൊടുക്കാന്‍ മത്സരിക്കുമല്ലൊ. അതാണിപ്പോള്‍ പിണറായിയിലും കേരളമൊട്ടുക്കും കണ്ടുകൊണ്ടിരിക്കുന്നത്; ഗുരുദക്ഷിണ. 25 ന് മുമ്പ് ശരിയാക്കേണ്ടവരെയൊക്കെ പാര്‍ട്ടിതലത്തില്‍ ശരിയാക്കുക, പിന്നെ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശരിയാക്കുമെന്നായിരിയ്ക്കാം പാര്‍ട്ടി നേതൃത്വത്തിന്റെ അണികള്‍ക്കുള്ള ഉറപ്പ്.
കേരളത്തിലെ സിപിഎം ആക്രമണങ്ങള്‍ക്കെതിരെ ന്യൂദല്‍ഹിയില്‍ ബിജെപി നടത്തിയ പ്രതിഷേധമാണ് കുട്ടി സഖാവിനെക്കൊണ്ട് ‘തിരുവനന്തപുരത്തെ മാരാര്‍ജിഭവന്‍’ തീവെക്കാനുള്ള ആഹ്വാനത്തിനു പ്രേരിപ്പിച്ചത്. ഇത്തിരിവട്ടം മാത്രം ചിന്തിക്കാനേ ആ മനസ്സിന്, അത്തരം മനസ്സുകള്‍ക്ക് വലുപ്പമുള്ളൂ, വിവരമുള്ളൂവെന്നാണ് ആ കുറിപ്പ് വ്യക്തമാക്കുന്നത്. ദല്‍ഹിയിലെ എകെജി ഭവന് സിപിഎമ്മിന്റെ ദേശീയ ആസ്ഥാനമാണ്. മാരാര്‍ജിഭവന്‍ കേരളത്തിലെ ബിജെപി ആസ്ഥാനവും. പകരത്തിനു പകരമാണു ലക്ഷ്യമെങ്കില്‍, കത്തിയ്ക്കാന്‍ ചെല്ലേണ്ടത് ന്യൂദല്‍ഹി അശോകാ റോഡിലെ 11-ാം നമ്പര്‍ കെട്ടിടമാണ്. അതാണ് ബിജെപി ദേശീയാസ്ഥാനം.
ഇനി ആര്എസ്എസിനോടാണെതിര്പ്പെങ്കില് ഒന്നുകില്‍ ദല്‍ഹിയില്‍ ഝണ്ടേവാലനിലെ കേശവ് കുഞ്ജിലെത്തണം, അതല്ലെങ്കില്‍ നാഗപ്പൂരില്‍ മോഹിതവാഡെയില് ചെല്ലണം. അതായത്, എതിര്ക്കേണ്ടവരെക്കുറിച്ചുള്ള അടിസ്ഥാന അറിവോ ജ്ഞാനമോ ഇല്ലാത്ത അണികളെന്ന ദുര്‍ഭൂതങ്ങളെ അഴിച്ചുവിട്ടിരിക്കുകയാണെന്നര്ത്ഥം. മാത്രമല്ല, കേരളത്തിനപ്പുറത്തേക്ക് സഖാക്കള്‍ക്ക് പിടിയില്ല, പിടിപാടുമില്ല. 90 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ നേട്ടം ഇതൊക്കെയാണ്. ദേശീയ പദവി പോകുന്നു, ബംഗാള്‍ ഭരണം എന്നെന്നേക്കുമായി നഷ്ടമാകുന്നു, ത്രിപുരയില്‍ അടിപതറിത്തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ വടക്കിലേക്കൊതുങ്ങുന്നു, പിണറായിയില്‍ തുടങ്ങിയത് പിണറായിയില്‍ ഒടുങ്ങുന്നതിനുള്ള തുടക്കലക്ഷണം കാണിച്ചുതുടങ്ങിയിരിക്കുന്നു.
എന്നാല്‍, ആര്‍എസ്എസും ബിജെപിയും അതിന്റെ ദിഗ്വിജയ യാത്രയിലാണ്. ആദിശങ്കരന് അതിരിട്ടതുപോലെ നാലുവശങ്ങളിലും നാടെമ്പാടും പാര്‍ട്ടിയുടെ മികച്ച സ്വാധീനമായി. ജമ്മുകശ്മീരിലൂടെ വടക്കും കേരളത്തിലൂടെ തെക്കും ആസാമിലൂടെ വടക്കു-കിഴക്കും ബംഗാളിലൂടെ തെക്കു-കിഴക്കും അടക്കം കിഴക്കും ഗുജറാത്തിലൂടെ പടിഞ്ഞാറും ബിജെപി ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു. കേന്ദ്രത്തില്‍ ഭരണം, അതും വമ്പിച്ച ഭൂരിപക്ഷത്തോടെ. 15 സംസ്ഥാനങ്ങളില്‍ ഭരണം, ചിലേടത്ത് സഖ്യകക്ഷികളോടു ചേര്‍ന്ന്. ആകെ ജനസംഖ്യയുടെ 35 ശതമാനത്തിലും ഭൂപ്രദേശത്തിന്റെ 45 ശതമാനത്തിലും ശക്തമായ സ്വാധീനം. 11 കോടി പുതിയ പാര്‍ട്ടി അംഗങ്ങള്‍… അങ്ങനെ ബിജെപി രാജ്യമെമ്പാടും വ്യാപിക്കുകയാണ്. അതായത് 90 വര്‍ഷമായ ആര്‍എസ്എസിന്റെ ആശയാദര്ശങ്ങളിലൂന്നിയ രാഷ്ട്രീയപ്രസ്ഥാനത്തിന് രാജ്യമെമ്പാടും സ്വീകാര്യത വര്‍ധിക്കുകയാണ്. അതായത് ദിഗ്വിജയത്തിന്റെ വഴികളാണ് പാര്‍ട്ടി. 2019 ലാണ് അതിന്റെ രണ്ടാംഘട്ടം. അന്ന് കേരളത്തില്‍ എതിരാളി യുഎല്ഡിഫുമായേക്കും. യുഡിഎഫും എല്‍ഡിഎഫും ചേര്‍ന്ന ഐക്യഇടതുജനാധിപത്യമുന്നണി.
ആ ലക്ഷ്യത്തിനു തടസ്സമിടുകയാണ് മൂക്കുമുറിച്ച് ശകുനം മുടക്കുന്നവരുടെ ലക്ഷ്യം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ എതിരാളികളെ ഞെട്ടിച്ചു. ബിജെപിയെ നിയമസഭയില്‍ കാല്കുത്തിക്കില്ലെന്നു പറഞ്ഞവരും അതിന് കൈകോര്ത്തുനിന്നവരും ബോധരഹിതരായി. ചിലര്‍ വിളികേള്ക്കുന്നേയില്ല, മറ്റുചിലരാകട്ടെ പിച്ചുംപേയും പറയുന്നു. ഒരു സീറ്റില്‍ വിജയം, ഏഴിടത്ത് രണ്ടാം സ്ഥാനത്ത്. എല്ലാ മണ്ഡലത്തിലും ഏഴും എട്ടും പത്തും ഇരട്ടിവരെ വോട്ടുവര്‍ധന. ഫലിക്കാതെ പോകുമെന്ന് പ്രവചിക്കുകയോ ശപിക്കുകയോ ചെയ്ത ബിജെപി-ബിഡിജെഎസ് സഖ്യം വിജയമായി. പാര്‍ട്ടിക്ക് എതിരാളികള്‍ സംഘടിതമായി പ്രവേശനം നിഷേധിച്ചിരുന്ന മനസ്സുകളിലും വീടുകളിലും പ്രദേശങ്ങളിലും പാര്‍ട്ടി ആശയവും ആദര്‍ശവും നേരിട്ടെത്തിക്കാന്‍ ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ആയി.
‘രണ്ടാം ക്ഷേത്രപ്രവേശന വിളംബരം’ പോലെ രാഷ്ട്രീയ അസ്പൃശ്യതയില്നിന്ന് ബിജെപിക്കുള്ള മോചനമായി ഈ തെരഞ്ഞെടുപ്പ്. അതാണ് പലരും വിലയിരുത്താത്ത ബിജെപി വിജയം. ശരിയാണ്, ബിഡിജെഎസ് ഒരു വലിയ സങ്കല്‍പ്പത്തിന്റെ സാക്ഷാല്കാരമാണെങ്കിലും അതിനെ എസ്എന്‍ഡിപി എന്ന ഒറ്റസംഘടനയുടെ രാഷ്ട്രീയ പ്രസ്ഥാനമായി വ്യാഖ്യാനിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും എതിരാളികള്‍ക്കായി. ആ കൊടിക്കീഴില്‍ ഹൈന്ദവസമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമുണ്ടെന്ന സന്ദേശം ചിലര്‍ക്കെങ്കിലും ബോധ്യപ്പെട്ടില്ല. അതുകൊണ്ടുതന്നെ എന്‍എസ്എസുപോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് പൂര്‍ണമായി ബിഡിജെഎസിനോടും എന്‍ഡിഎയോടും സഹകരിക്കാനില്ല. വൈകില്ല, അവര്‍ക്കും തിരിച്ചറിവുണ്ടായി അത് സാധ്യമാകുമെന്ന് ഉറപ്പ്. എന്നാല്‍, അപകടം എതിരാളികള്‍ തിരിച്ചറിഞ്ഞു.
അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ ഈ ആക്രമണ പരമ്പരകള്‍. ഇടുക്കിയിലാണ് ആദ്യം തുടങ്ങിയത്. ബിഡിജെഎസ് പ്രവര്‍ത്തകരായിരുന്നു ടാര്‍ഗറ്റ്. കണ്ണൂരില്‍, തൃശൂരില്‍, കാസര്‍കോട്ട്, ആലപ്പുഴയില്‍, പാലക്കാട്ട് എന്നുവേണ്ട കേരളമാകെ സിപിഎം ആക്രമണം. ഇത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണെങ്കിലും സന്ദേശം ബിഡിജെഎസിനും മറ്റുമാണ്. പക്ഷേ, ശക്തമായ രക്തബന്ധമുണ്ടായിക്കഴിഞ്ഞു എന്‍ഡിഎയിലെ ഘടകകക്ഷികള്‍ തമ്മില്‍. അതുകൊണ്ടുതന്നെ അതു കൂടുതല്‍ ശക്തമായി തുടരും. ഇന്നലെവരെ ചെങ്കൊടി ചുവപ്പിക്കാന്‍ ജീവരക്തം കൊടുത്തിരുന്നവരെ ഭയപ്പെടുത്തി ഒപ്പംനിര്ത്താമെന്ന വ്യാമോഹം വിജയിക്കില്ലെന്ന് സിപിഎമ്മിനറിയാം. എങ്കിലും മരണപ്പിടച്ചിലില്‍ ഒരു വാലിട്ടടികൂടി. അത്രമാത്രം.
ആ പാര്‍ട്ടിയുടെ ദൈന്യം കാണുക. ധര്‍മ്മടത്ത്, ‘സിപിഎം അറിയാതെ ഈച്ചപോലും കടക്കാത്ത രാവണന് കോട്ടയായ ധര്‍മ്മടത്ത്’, പിണറായി വിജയന്റെ വീട്ടിറമ്പത്തെ കൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡ് ബിജെപിക്കാര്‍ കത്തിച്ചെന്നായിരുന്നു കള്ളവാര്‍ത്ത. എല്‍ഡിഎഫിന്റെ ട്രെയിനിലെ പരസ്യം നശിപ്പിച്ചെന്ന മറ്റൊരു കള്ളവാര്‍ത്ത അതിനു മുമ്പേ ഇറക്കിയിരുന്നു.
ധര്‍മ്മടത്ത് പോളിങ്ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കള്ളവോട്ട്. ആഹ്ലാദപ്രകടനം നടത്തിയ സ്വന്തം പാര്‍ട്ടിക്കാരുടെ കൈയിലെ ബോംബുപൊട്ടിയ വെപ്രാളത്തില്‍ ഓടി സ്വന്തം അണികളുടെ വാഹനത്തിനിടയില്‍പ്പെട്ട് സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടത്. ഇതെല്ലാം ധര്‍മ്മടത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ സിപിഎം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോപിക്കുന്നതുപോലും പാര്‍ട്ടിക്ക് ആക്ഷേപകരമാണ്. അത്രയ്ക്കു പാര്‍ട്ടി ദുര്‍ബ്ബലമായോ പാര്‍ട്ടിയുടെ ചെങ്കോട്ടയെന്നു പറഞ്ഞിരുന്നിടത്ത് എന്ന് പലരും സംശയിക്കാന്‍ തുടങ്ങി.
ഒന്നു വ്യക്തമായി. താലിബാന് ഭീകരതയുടെയും, ഐഎസ് ഭീകരതയുടെയും അവയുടെ സ്രഷ്ടാക്കളുടെയും സ്ഥിതിയാണ് സിപിഎമ്മിന് വരാന്‍ പോകുന്നത്. ദുഷ്ടലക്ഷ്യം നടപ്പില്ലെന്നുറപ്പായി. അപ്പോള്‍ ലക്ഷ്യം മാറ്റാനാണ് ശ്രമം. പക്ഷേ ദുഷ്ടസൈന്യം അവരെ ശീലിപ്പിച്ചത് മാത്രം പാലിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. മുഖ്യമന്ത്രിക്കസേരയെന്ന ലക്ഷ്യത്തിലെത്താനാണ് ഇതുവരെ ചോരച്ചാെലാഴുക്കിയത്. അവിടെക്കയറിയിരിക്കുമ്പോള് ലക്ഷ്യവും പദ്ധതിയും മാറിയെന്നു പറഞ്ഞാല്‍, മറ്റു തൊഴിലറിയാത്തവര്‍ എന്തുചെയ്യും. കോട്ടയത്ത് പാര്‍ട്ടി സമ്മേളനത്തില്‍ കള്ളുകുടിയന്മാരായ അണികളെ ശാസിച്ചിരുത്താന് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് എത്ര ആക്രോശിച്ചിട്ടും നടക്കാത്തത് കേരളം കണ്ട് ലജ്ജിച്ചതാണ്. അക്രമം നിര്ത്താനാഹ്വാനം ചെയ്താലും പിണറായിയെ, മുഖ്യമന്ത്രി പിണറായിയെ, കേള്‍ക്കാനും സ്വിച്ചിട്ടപോലെ നിര്‍ത്താനും ചോരക്കെതിരായന്മാര് തയ്യാറാകില്ല.
അതിനാല്‍ കരുതലുണ്ടാവണം കേരള ജനതയ്ക്ക്. ഏറെ ജാഗ്രത വേണം സിപിഎമ്മിന്റെ നേരിട്ടുള്ള ‘പ്രതിയോഗി’കളായി അവര്‍ പ്രഖ്യാപിച്ചിട്ടുള്ള ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക്. ദിഗ്വിജയമാണ് ലക്ഷ്യമെന്ന് ഓര്‍മ്മ വേണം. അത് മുടക്കുകയാണ് ദുര്‍ബുദ്ധികളുടെ പദ്ധതിയെന്നറിയണം. അതിന് അസമാധാനവും അക്രമവുമാണ് അവരുടെ മാര്‍ഗമെന്ന് ഓര്‍മ്മ വേണം പക്ഷേ, ‘പണ്ടേപ്പോലെ ഫലിക്കി’ല്ലെന്ന് അവരുടെ നേതാക്കള്‍ക്കറിയാം, ആ വഴിയിലെ അപകടവും. പക്ഷേ അണികള്‍ കുഴികള്‍ കുഴിച്ചുകൊണ്ടേയിരിക്കും. ആ കുഴിയില്‍ വീഴാതെയും നോക്കേണ്ടതുണ്ട്.
** ** ** **
പിന്കുറിപ്പ്: കേന്ദ്രമന്ത്രിമാര്‍ രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ സംസാരിക്കുന്നുവെന്നാക്ഷേപം. മന്ത്രിമാര്‍ കേന്ദ്രത്തിലെ ആയാലും സംസ്ഥാനത്തിലേതായാലും രാഷ്ട്രീയം പറയരുതെന്ന് നിയമം കൊണ്ടുവന്നാലോ. സാധിക്കുമെങ്കില്‍ നല്ല ഐഡിയ സര് ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: