മലപ്പുറം: പതിമൂന്നാം ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 26, 27, 28 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പ് ആദ്യമായാണ് കേരളത്തില്‍ നടക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 365 ആണ്‍കുട്ടികളും 239 പെണ്‍കുട്ടികളും പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ 100 ഒഫീഷ്യല്‍സിനെയും 100 സപ്പോര്‍ട്ടിങ് ഒഫീഷ്യല്‍സിനെയും നിയമിച്ചു.
ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ കേരളത്തില്‍ നിന്ന് 100 താരങ്ങള്‍ പങ്കെടുക്കും. തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ ടീമുകള്‍ അമ്പതിലധികം പേരെ പങ്കെടുപ്പിക്കുന്നുണ്ട്. മലബാറിലേക്ക് കൂടുതല്‍ കായിക മത്സരങ്ങള്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍. ആദ്യമായി ലക്ഷദ്വീപും മീറ്റില്‍ പങ്കെടുക്കുന്നു. ആകെ ഇരുപത് ഇനങ്ങളില്‍ മത്സരമുണ്ട്.
ചാമ്പ്യന്‍ഷിപ്പ് ഏറ്റെടുത്ത് നടത്തുന്നത് മലപ്പുറം ജില്ലാ അത്ലറ്റിക്സ് അസോസിയേഷനാണ്. ഡല്‍ഹിയില്‍ നിന്നുള്ള ഫോട്ടോ ഫിനിഷിങ് വിദഗ്ധ സംഘത്തിന്റെയും ആന്റി ഡോപ്പിങ് സംഘത്തിന്റെയും സേവനമുണ്ടാകും. 26ന് രാവിലെ 6.30ന് 3000 മീറ്റര്‍ പുരുഷ-വനിതാ മത്സരത്തോടെ ടൂര്‍ണമെന്റിനു തുടക്കമാകും. വൈകിട്ട് നാലിനാണ് ഉദ്ഘാടനം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് വി.പി. സക്കീര്‍ ഹുസൈന്, സെക്രട്ടറി പ്രൊഫ. വേലായുധന്‍കുട്ടി, എസ്.കെ. ഉണ്ണി, പി.കെ. മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: