മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗിനു പിന്നാലെ കിങ്സ് കപ്പിലും ജയം കണ്ട് സീസണില്‍ ബാഴ്സലോണ ഡബിള്‍ തികച്ചു. യുറോപ്പ കപ്പ് ജേതാക്കള്‍ സെവിയ്യയെ അധികസമയത്ത് നേടിയ രണ്ടു ഗോളുകളില്‍ തറപറ്റിച്ചു ബാഴ്സലോണ. 97ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും 120ാം മിനിറ്റില്‍ നെയ്മറും സ്കോറര്‍മാര്‍. കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ഉറുഗ്വെ സൂപ്പര്‍ താരം ലൂയി സുവാരസ് മത്സത്തിനിടെ മടങ്ങിയത് ബാഴ്സയ്ക്ക് തിരിച്ചടിയായി. അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്കയില്‍ സുവാരസ് പങ്കെടുക്കുന്ന കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി.
അത്ലറ്റികോ മാഡ്രിഡിന്റെ സ്റ്റേഡിയം വിന്‍സന്റ് കാല്‍ഡറോണില്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല കറ്റാലന്മാര്ക്ക്. എതിര് താരത്തെ വീഴ്ത്തിയതിന് 36ാം മിനിറ്റില്‍ ജാവിയര്‍ മഷരാനോ ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയത് ബാഴ്സയെ ആദ്യം പ്രതിസന്ധിയിലാക്കി. 57ാം മിനിറ്റില്‍ ലൂയി സുവാരസും മടങ്ങി. ഒരാളുടെ കുറവ് ബാധിക്കാതെ പിടിച്ചുനിന്ന ബാഴ്സലോണ കളി അധിക സമയത്തേക്കു നീട്ടി. അതിനിടെ അവസാന മിനിറ്റില്‍ സെവിയ്യയുടെ അര്‍ജന്റീന താരം എവര്‍ ബനേഗ ചുവപ്പു കാര്‍ഡ് വാങ്ങി മടങ്ങി. നെയ്മറെ വീഴ്ത്തിയതിന് കാര്‍ഡ്.
അധികസമയം തുടങ്ങി ഏഴാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബ ബാഴ്സയ്ക്ക് ലീഡ് നല്കി. മെസി നല്കിയ തകര്‍പ്പന്‍ പാസ് ആല്‍ബ വലയിലാക്കി.
അവസാന മിനിറ്റിലാണ് നെയ്മര്‍ ലീഡുയര്‍ത്തി ജയം ഉറപ്പാക്കിയത്. ഇവിടെയും പാസ് മെസിയുടെ കാലില്‍നിന്ന്. സെവിയ്യ പ്രതിരോധത്തെ മറികടന്ന് മെസി നല്കിയ പാസില്‍ നെയ്മര്‍ക്കു പിഴച്ചില്ല. കിങ്സ് കപ്പില്‍ ബാഴ്സയുടെ ഇരുപത്തിയെട്ടാമത്തെ കിരീടം. കൂടുതല്‍ കിരീടം നേടിയ ടീമും ബാഴ്സലോണ. 23 കിരിടീവുമായി അത്ലറ്റികോ ബില്‍ബാവോയാണ് പിന്നില്‍. റയല്‍ മാഡ്രിഡ് 19 തവണ ചാമ്പ്യന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: